രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; നെടുമ്പാശേരി വിമാനത്താവളം മുന്നാമത്‌

കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആദ്യമായാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നെടുമ്പാശേരി നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തുന്നത്.2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ നെടുമ്പാശേരി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാര്‍ കടന്നുപോയി. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍

Update: 2021-07-08 07:18 GMT

കൊച്ചി: കൊവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതം പതുക്കെയെങ്കിലും മാറുന്നു. ജൂണ്‍മാസത്തില്‍ മാത്രം നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ഇരട്ടിയിലിധികം വര്‍ധനവ് രേഖപ്പെടുത്തി. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം രാജ്യാന്തതര യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ നെടുമ്പാശേരി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആദ്യമായാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നെടുമ്പാശേരി നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തുന്നത്.

2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ നെടുമ്പാശേരി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാര്‍ കടന്നുപോയി. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏപ്രില്‍ മാസത്തില്‍ മാത്രം നെടുമ്പാശേരി വിമാനത്താവളത്തില്‍ 1,38,625 രാജ്യാന്തര യാത്രക്കാര്‍ വന്നുപോയി. ഇക്കാര്യത്തില്‍ ഡല്‍ഹിക്കു പുറകെ രണ്ടാം സ്ഥാനം നേടാനായി.

ജനുവരി-മെയ് മാസങ്ങളില്‍ മൊത്തം 15,56,366 (അന്താരാഷ്ട/ ആഭ്യന്തര) യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളം വഴി കടന്നുപോയത്. മഹാവ്യാധിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാന്‍ കഴിയുന്ന സ്ഥലം എന്ന നിലയ്ക്ക് കേരളത്തെ മാറ്റിയെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ചതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ്‌വ്യക്തമാക്കി.

വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ ആര്‍ടി-പിസിആര്‍ പരിശോധന ഏര്‍പ്പെടുത്തി. ജില്ലാ ഭരണകൂടം, റവന്യു, പോലിസ്, ആരോഗ്യ വകുപ്പുകളുടെ ഏകോപിത സംവിധാനം വിമാനത്താവളത്തില്‍ പ്രവര്‍ത്തിപ്പിച്ചു.രാജ്യാന്തര നിലവാരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)ശ്രദ്ധ പതിപ്പിച്ചു. അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് ബാഗേജ് അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രണ്ടു ടെര്‍മിനലുകളിലും സിയാല്‍ സ്ഥാപിച്ചു.

യുഎഇ യിലേയ്ക്ക് പോകാനിരിക്കുന്ന യാത്രക്കാര്‍ക്കായി ദ്രുത കൊവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും സിയാലിന് കഴിഞ്ഞുവെന്നും സുഹാസ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെയും ഡയറക്ടര്‍ബോര്‍ഡിന്റേയും നിര്‍ദേശപ്രകാരം നെടുമ്പാശേരി വിമാനത്താവളത്തില്‍ ട്രാഫിക് പുരോഗതി ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് യുഎഇയിലേയ്ക്ക് പോകാനിനിരിക്കുന്ന യാത്രക്കാര്‍ക്കായി ദ്രുത ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രം കഴിഞ്ഞയാഴ്ച തുടങ്ങിയത്.

എയര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുമായി മാനേജിങ് ഡയറക്ടര്‍ ചര്‍ച്ചനടത്തുകയും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ട്രാഫിക് വളര്‍ച്ച ഉള്‍ക്കൊള്ളത്തക്കവിധം സന്നാഹങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.ജൂണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുരോഗതി സിയാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നിന് മുവായിരത്തോളം പേരാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നുപോയത്.

ജൂണ്‍ 30 ന് 7012 പേര്‍ യാത്രചെയ്തു. രണ്ടര ഇരട്ടിയോളം വര്‍ധനവ്. ജൂണ്‍ മാസത്തില്‍ മൊത്തം 1.43 ലക്ഷം പേര്‍ യാത്രചെയ്തു. കൊവിഡ് പൂര്‍വ ഘട്ടത്തില്‍ പ്രതിവര്‍ഷം ഒരുകോടി യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നുവെന്നും സുഹാസ് പറഞ്ഞു.

Tags:    

Similar News