നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട; യാത്രക്കാരനില്‍ നിന്നും 30 കിലോ ലഹരി മരുന്നു പിടിച്ചു

സിംബാബ്‌വേ യില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്

Update: 2022-08-21 10:42 GMT

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വേ യില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ് (സിയാല്‍) സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം.

രാജ്യാന്തര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെയാണ് ഇയാളുടെ ബാഗേജ് പരിശോധന നടത്തിയത്.സിയാലിന്റെ അത്യാധുനിക 'ത്രി ഡി എം ആര്‍ ഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍ പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.പിടിയിലായ മുരളീധരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

Tags:    

Similar News