പ്രവാസികളെ സര്‍ക്കാര്‍ വഞ്ചിക്കുന്നു;എസ് ഡി പി ഐ എറണാകുളം നോര്‍ക്ക ഓഫീസിലേക്ക്പ്രതിഷേധ മാര്‍ച്ച് നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളടെ അന്തകനായി മാറിയെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍. പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വഞ്ചനക്കെതിരെ എസ്ഡിപിഐ എറണാകുളം നോര്‍ക്ക ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊവിഡ് ഭീതിയില്‍ തിരികെയെത്തുന്ന പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അവരെ ആട്ടിയകറ്റുകയാണ്.

Update: 2020-06-16 14:03 GMT

കൊച്ചി: ആധുനിക കേരളം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചന പൊറുക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളടെ അന്തകനായി മാറിയെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍. പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വഞ്ചനക്കെതിരെ എസ്ഡിപിഐ എറണാകുളം നോര്‍ക്ക ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കൊവിഡ് ഭീതിയില്‍ തിരികെയെത്തുന്ന പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അവരെ ആട്ടിയകറ്റുകയാണ്. സംസ്ഥാനത്ത് തിരികെയെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച എല്ലാ സൗകര്യങ്ങളും ഒന്നൊന്നായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പണം ധൂര്‍ത്തടിക്കുകയാണ്.പ്രവാസികളുടെ ഏത് പ്രയാസത്തിലും ഏത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും പ്രവാസികളോടൊപ്പം എസ്ഡിപിഐ പ്രവര്‍ത്തകരുണ്ടാകും. പ്രവാസികളോടുള്ള വഞ്ചന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് റോയി മുന്നറിയിപ്പ് നല്‍കി.

കച്ചേരിപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.കേരള പ്രവാസി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം പറക്കാടന്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ബാബു വേങ്ങൂര്‍, റഷീദ് എടയപ്പുറം പ്രസംഗിച്ചു.നേതാക്കളായ സുധീര്‍ ഏലൂക്കര, ലത്തീഫ് കോമ്പാറ,നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, എന്‍ കെ നൗഷാദ് തുരുത്ത് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.


കേരളത്തിലെ നാല് നോര്‍ക്ക ഓഫീസുകളിലേക്ക് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള്‍ തയ്യാറാക്കുക, പ്രവാസികളില്‍ നിന്നും ഈടാക്കുന്ന അമിത വിമാനക്കൂലി പിന്‍വലിക്കുക, കോവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, മതിയായ ധനസഹായം നല്‍കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആഹാരവും ചികില്‍സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മണ്ഡലംതലങ്ങളില്‍ പ്രതിഷേധവും സെക്രട്ടറിയേറ്റിനു മുമ്പില്‍ സംസ്ഥാന നേതാക്കളുടെ ഉപവാസവും സംഘടിപ്പിച്ചിരുന്നു. തുടര്‍ സമരങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ കലക്ട്രേറ്റുകളിലേക്കും ഈ മാസം 25 ന് മാര്‍ച്ച് നടത്തും. 

Tags:    

Similar News