എറണാകുളം ജില്ലക്ക് ആശ്വാസം; കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനമായി കുറഞ്ഞു

സംസ്ഥാനതലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95% ആണ്. സംസ്ഥാന ശരാശരിയുടെ പകുതിയോളം മാത്രമാണ് നിലവില്‍ ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ കാസര്‍ഗോഡ് മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ എറണാകുളം ജില്ലയെക്കാള്‍ പിന്നില്‍. കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിര്‍ത്താന്‍ കഴിയുന്നത് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു

Update: 2020-12-05 09:28 GMT

കൊച്ചി : കൊവിഡ് പ്രതിരോധത്തിന്റെ കാര്യക്ഷമതയില്‍ ഏറെ മുന്നിലാണ് എറണാകുളം ജില്ലയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് കണക്കുകള്‍. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനം മാത്രമാണെന്ന് സംസ്ഥാന തല കോവിഡ് അവലോകന റിപോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനതലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95% ആണ്. സംസ്ഥാന ശരാശരിയുടെ പകുതിയോളം മാത്രമാണ് നിലവില്‍ ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ കാസര്‍ഗോഡ് മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ എറണാകുളം ജില്ലയെക്കാള്‍ പിന്നില്‍.

കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിര്‍ത്താന്‍ കഴിയുന്നത് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് എറണാകുളം. ആകെ ലക്ഷ്യമിട്ടതില്‍ 93.6% പൂര്‍ത്തിയാക്കാന്‍ ജില്ലക്കായി. കഴിഞ്ഞ ദിവസം മാത്രം 7900 പരിശോധനകള്‍ നടത്താന്‍ കൊവിഡ് നിയന്ത്രണ ശ്രമങ്ങളില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ ആണ് ജില്ല കാഴ്ച്ച വെക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം വയോജന മന്ദിരങ്ങള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്.

ആകെ പ്രവര്‍ത്തിക്കുന്ന 146 വൃദ്ധ സദനങ്ങളിലും കൊവിഡ് പരിശോധന നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് സാധിച്ചു. 5009 പേരെ ആണ് ഇത്തരത്തില്‍ പരിശോധനക്ക് വിധേയമാക്കിയത്. സര്‍ക്കാര്‍ -സ്വകാര്യ മേഖലകളെ സംയോജിപ്പിച്ചു കൊണ്ടുള്ള കൊവിഡ് പ്രതിരോധം ആണ് ജില്ലയില്‍ നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 160 ഐ സി യു ബെഡുകളും 159 വെന്റിലേറ്റര്‍ ബെഡുകളും ആണ് ഉള്ളത്. സ്വകാര്യ ആശുപത്രികളില്‍ 1250 ഐ സി യു ബെഡുകളും 338 വെന്റിലേറ്ററുകളും ക്രമീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ല കാഴ്ചവക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

Tags:    

Similar News