മഹാരാഷ്ട്രയില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത് കര്‍ഷക സമരത്തിലെ മുന്നണി പോരാളി
നികോളെയ്ക്ക് 72068 വോട്ടും പാസ്‌കല്‍ ദനാരെയ്ക്ക് 67326 വോട്ടും ലഭിച്ചു. 1978 മുതല്‍ ഒമ്പത് തവണയാണ് സിപിഎം ദഹാനു മണ്ഡലത്തില്‍ നിന്നും വിജയം നേടിയത്.
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത് ചെങ്കൊടി പാറിച്ച വിനോദ് നികോളെ ഭിവ മഹാരാഷ്ട്ര കര്‍ഷക സമരത്തിലെ മുന്നണി പോരാളി. 40,000 കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ 200 കിലോമീറ്ററോളം ലോങ്ങ് മാർച്ച് നടത്തിയപ്പോള്‍ അവരെ നയിച്ചവരില്‍ 43 കാരനായ നികോളെ മുന്നില്‍ തന്നെയുണ്ടായിരുന്നു.
ദരിദ്ര ആദിവാസി കര്‍ഷക കുടുംബത്തില്‍ പിറന്ന നികോളെ ദീര്‍ഘകാലം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 15 വര്‍ഷമായി സിപിഎമ്മിൻറെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ദഹാനുവില്‍ 4742 വോട്ടുകള്‍ക്കാണ് വിനോദ് നികോളെ പാസ്‌കല്‍ ദനാരെയെ തോല്‍പ്പിച്ചത്.
നികോളെയ്ക്ക് 72068 വോട്ടും പാസ്‌കല്‍ ദനാരെയ്ക്ക് 67326 വോട്ടും ലഭിച്ചു. 1978 മുതല്‍ ഒമ്പത് തവണയാണ് സിപിഎം ദഹാനു മണ്ഡലത്തില്‍ നിന്നും വിജയം നേടിയത്. ആദ്യ ഘട്ടത്തില്‍ ജവ്ഹാര്‍ മണ്ഡലമായിരുന്നത് പിന്നീട് ദഹാനുവാകുകയായിരുന്നു. 2014ല്‍ മാത്രമാണ് പരാജയപ്പെട്ടത്. എന്നാല്‍ വലിയ മുന്നേറ്റത്തെടെ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തി.
ആറില്‍ അഞ്ച് സീറ്റാണ് പാല്‍ഗര്‍ ജില്ലയില്‍ ഐക്യമുന്നണി നേടിയത്. പാല്‍ഗര്‍ സീറ്റില്‍ മാത്രമാണ് ശിവസേനയ്ക്ക് ജയിക്കാനായത്. കിസാന്‍ സഭയുടെ നേതാക്കളായിരുന്ന ശ്യാംറാവു പരുലേക്കര്‍, ഗോദാവരി പരുലേക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1940ല്‍ വാര്‍ളി ആദിവാസി പ്രക്ഷോഭം നടന്ന ജില്ല കൂടിയാണ് പാല്‍ഗര്‍.