'സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ടില്ല'; കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

Update: 2024-04-04 09:30 GMT

കൊച്ചി: കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേസില്‍ മുന്‍ എംപി പികെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കരുവന്നൂരില്‍ അടക്കം സഹകരണ ബാങ്കുകളില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ഉന്നത നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇഡിയുടെ വാദങ്ങള്‍ തള്ളുന്നത്. സിപിഎം സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ലെവിയും സംഭാവനയുമാണ് പാര്‍ട്ടിയുടെ വരുമാനം. എല്ലാം പാര്‍ട്ടിയുടെ പാന്‍ നമ്പറുമായി ബന്ധിപ്പിച്ചതും ഓഡിറ്റിന് വിധേയമായതുമാണെന്ന് മുഖ്യമന്ത്രി പറയുന്നു.

അതേസമയം, രഹസ്യ അക്കൗണ്ട് സംബന്ധിച്ച അന്വേഷണത്തില്‍ ഇഡി ശക്തമായ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ ആവശ്യം തള്ളി നാളെ വീണ്ടും ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇഡി നിലപാട് കടുപ്പിചതോടെ ഇന്ന് സംസഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു ചോദ്യം ചെയ്യലിന് ഹാജരായി.

കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിലാണ് പ്രധാനമായും ചോദ്യം ചെയ്യല്‍. കരുവന്നൂര്‍ ക്രമക്കേടില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചെയര്‍മാനും ബിജു ആയിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ വിവരങ്ങളും ബിജുവിന് അറിയാമെന്ന് ഇഡി വിശദീകരിക്കുന്നു.

Tags:    

Similar News