വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആര്‍എസ്എസ് ശ്രമം നടക്കില്ലെന്ന് എസ്ഡിപിഐ

Update: 2021-12-04 15:17 GMT

തലശ്ശേരി: നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയും വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്നുമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി  കരുതുന്നതെങ്കില്‍ അതിവിടെ നടക്കില്ലെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. തലശ്ശേരിയില്‍ ഇതിന് മുമ്പും പ്രകോപനപരമായ രീതിയില്‍ ആര്‍എസ്എസ് പ്രകടനം നടത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി അക്രമത്തിനും കലാപത്തിനും ആര്‍എസ്എസ് ശ്രമിക്കുകയാണ്. നിരോധനാജ്ഞ ലംഘിക്കുകവഴി ഏത് നിയമവും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്നുള്ള സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. ഇത് നിയമം ലംഘിക്കാനും അക്രമം നടത്താനും അണികള്‍ക്ക് പ്രചോദനം നല്‍കുന്നു. ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തിന് നല്ലതല്ല.

പള്ളികള്‍ തകര്‍ക്കുമെന്ന് പറഞ്ഞ് പ്രകടനം നടത്തിയത് ഉത്തരവാദിത്തപ്പെട്ട ബിജെപി നേതാക്കളുടെ സാനിധ്യത്തിലാണ്. അതുകൊണ്ടുതന്നെ പ്രകടനത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറാവണം. ഇന്നലത്തെ പ്രകടനത്തില്‍ 'പോവുക പോവുക പാകിസ്താനില്‍' എന്ന മുദ്രാവാക്യം ഉയര്‍ന്ന് കേട്ടു. ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ ആര്‍എസ്എസ് ഉയര്‍ത്തുന്ന വിഷലിപ്തമായ പ്രചാരണമാണിത്. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്നു കുത്തി ബ്രിട്ടീഷ് കാലത്തെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ച സംഘത്തിന്റെ ആളുകളാണ് രാജ്യം വിട്ട് പോകേണ്ടത്. ഇത്തരത്തില്‍ വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് ആര്‍എസ്എസ് കണക്ക് കൂട്ടുന്നതെങ്കില്‍ ആ പദ്ധതി ഇവിടെ നടക്കില്ലെന്നും ആര്‍എസ്എസിന്റെ എല്ലാ വിദ്വേഷ പ്രചാരണത്തെയും അക്രമത്തെയും ജനാധിപത്യ രീതിയില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.

Tags:    

Similar News