സിനിമാ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്ന് കെ സുധാകരന്‍

Update: 2021-11-09 15:08 GMT

തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരേ കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടര്‍ത്തരുതെന്ന് യോഗത്തില്‍ പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ് ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. ഇക്കാര്യം യൂത്ത് കോണ്‍ഗ്രസിനെ അറിയിക്കാനും തീരുമാനിച്ചു.

ഇന്ധന വിലവര്‍ദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേര്‍ന്ന കെപിസിസി യോഗത്തില്‍ തീരുമാനമായി. സമരത്തിന്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല തീര്‍ക്കും. സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച തന്റെ ഇന്നലത്തെ വിശദീകരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സതീശന്‍ പറഞ്ഞു. ഇന്ധന വിലക്കെതിരെ ബ്ലോക്ക് തലം മുതല്‍ സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. 21,22 തീയതികളില്‍ കെപിസിസി ഭാരവാഹി ക്യാമ്പ് നടത്താനും തീരുമാനമായി.

ജോജുവിനെതിരെ ഇന്നും യൂത്ത് കോണ്ഗ്രസിന്റെ സമരപരിപാടിയുണ്ടായിരുന്നു. സ്റ്റാര്‍ എന്ന ജോജുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജോജുവിന്റെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം. തീയേറ്ററിന് മുന്നില് റീത്ത് വെക്കുകയും ചെയ്തു.

Similar News