വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി

കൊലപ്പെടുത്തി ട്രാക്കില്‍ തള്ളിയെന്ന് സംശയം, പോലിസ് അന്വേഷണം തുടരുന്നു

Update: 2026-02-24 05:53 GMT

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലിസ്. സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവര്‍ തന്നെയാണോ കൊല്ലപ്പെട്ടതെന്നുള്ള അന്വേഷണം നടത്തുകയാണ് പോലിസ്.

വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കിടക്കുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പോലിസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോഴാണ് ട്രെയിനില്‍ നിന്ന് വീണുള്ള മരണമല്ലെന്ന നിഗമനത്തിലെത്തിയത്. സ്ത്രീയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയ ഫോണില്‍ നിന്നാണ് പോലിസ് വിവരങ്ങള്‍ തേടിയത്.

കൂടാതെ യുവതിയുടെ ശരീരത്തില്‍ നഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ സ്റ്റിക്കറുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. യുവതി നഗരത്തിലെ താമസക്കാരിയാണോ അതോ കോട്ടയത്ത് നിന്ന് വന്ന് കൊച്ചിയില്‍ താമസിക്കുന്നതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുകയാണ്. ഉപയോഗ ശൂന്യമായി കിടക്കുന്ന കോട്ടയം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി മൃതദേഹം ട്രാക്കില്‍ തള്ളിയെന്നാണ് പോലിസിന്റെ നിഗമനം.

Tags: