പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം

Update: 2021-08-05 14:17 GMT

കോഴിക്കോട്: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കൊവിഡ് സ്‌പെഷല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് നിര്‍ദ്ദേശമുണ്ടായത്.

ഉത്തരവു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനു പകരം പ്രതിവാര ജനസംഖ്യാനുപാതിക രോഗവ്യാപന തോത് (WIPR) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇളവു നല്‍കുകയും ചെയ്യുക. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.

കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കോവിഡ് വാക്‌സിന്റെ ആദ്യഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍, അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുന്‍പെങ്കിലും കോവിഡ് രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവര്‍ക്കു മാത്രമേ കട കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു,സ്വകാര്യ മേഖലയിലെ ഓഫീസുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂ. വാക്‌സിന്‍ എടുക്കാത്ത കുട്ടികളെ അത്യാവശ്യ ഘട്ടത്തില്‍ പുറത്തു കൊണ്ടുപോകാന്‍ ഈ ഗണത്തില്‍ പെടുന്ന ആളുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ.

ഹോട്ടലുകളിലും താമസ സൗകര്യമുള്ള റിസോര്‍ട്ടുകളിലും ബയോ ബബിള്‍ മാതൃകയില്‍ ദിവസവും താമസ സൗകര്യം നല്‍കാം. ജില്ലയില്‍ കൊവിഡ് പരിശോധന ശക്തമാക്കാനും വാക്‌സിന്‍ വിതരണം വ്യാപകമാക്കാനും

കൊവിഡ് സ്‌പെഷല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് ചികിത്സക്ക് സജ്ജമായ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പട്ടികയും ചികിത്സാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.

ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ്, സബ് കലക്ടര്‍ ചെല്‍സ സിനി, അസി. കലക്ടര്‍ മുകുന്ദ് കുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി ആര്‍.രാജേന്ദ്രന്‍, അഡീ. ഡിഎംഒ മാരായ ഡോ. പീയൂഷ് , ഡോ.എന്‍. രാജേന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Similar News