കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി: ഡിഎംഒ

Update: 2020-11-06 09:35 GMT

തൃശൂർ: ജില്ലയിൽ കൊവിഡ്-19 രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനാരോഗ്യ നിയമലംഘന വകുപ്പുകളോടോപ്പം ഇന്ത്യൻ ശിക്ഷാനിയമത്തിലെ പകർച്ചവ്യാധി നിയന്ത്രണ വകുപ്പുകളും ചേർത്ത് കേസെടുക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം, അറിഞ്ഞുകൊണ്ട് കൊവിഡ് -19 രോഗ പകർച്ചയ്ക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്ന തരത്തിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കൂടാതെ ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പടെയുളള നടപടികളും സ്വീകരിക്കാം.

ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും മെഡിക്കൽ ഓഫീസർമാർ എന്നിവരേയും ജില്ലാതല ഉദ്യോഗസ്ഥരെയും നിയമനടപടി സ്വീകരിക്കുന്നതിന് ജില്ലാ ഹെൽത്ത് അതോറിറ്റി കൂടിയായ ജില്ലാ മെഡിക്കൽ ഓഫീസർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

1939-ലെ മദിരാശി പൊതുജനാരോഗ്യനിയമം, 1955-ലെ തിരുകൊച്ചി - പൊതുജനാരോഗ്യനിയമം എന്നിവ പ്രകാരം കൊ വിഡ്-19 'നോട്ടിഫൈഡ് ഡിസീസ്' ഗണത്തിൽപെടുത്തി മാർച്ച് 14ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുപ്രകാരം രോഗബാധക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഹെൽത്ത് ഓഫീസർമാർക്ക് അധികാരമുണ്ട്.

Similar News