ഇസ്രായേലിന്റെ കമ്മ്യൂണിക്കേഷന്‍സ് കോംപ്ലക്സ് തകര്‍ത്തെന്ന് ഇറാന്‍

Update: 2026-03-02 18:20 GMT

തെഹ്റാന്‍: ഇസ്രായേല്‍ സൈന്യത്തിന്റെ കമ്യൂണിക്കേഷന്‍സ് കോംപ്ലക്സ് തകര്‍ത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്സ്(ഐആര്‍ജിസി) ആണ് മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ കമ്യൂണിക്കേഷന്‍സ് കോംപ്ലക്സ് തകര്‍ത്തെന്ന് അവകാശപ്പെട്ടത്. ഇസ്രായേലിലെ ബീര്‍ഷെബയില്‍ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്നീം ന്യൂസ് ഏജന്‍സിയുടെ റിപോര്‍ട്ട്. തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രവും തസ്നീം ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

ഇസ്രായേല്‍ പ്രതിരോധസേനയുടെ C4I (കമാന്‍ഡ്, കണ്‍ട്രോള്‍, കമ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്റലിജന്‍സ്) പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീര്‍ഷെബയിലെ കോംപ്ലക്സ്. ഇതിനുപുറമേ മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

അതിനിടെ, തിങ്കളാഴ്ച വൈകിട്ടോടെ ഇറാനിലെ ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിന് സമീപത്തായി വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മധ്യഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനിലാണ് ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഇറാന്റെ വ്യോമത്താവളവും ഇവിടെയുണ്ട്. അതിനിടെ, പടിഞ്ഞാറന്‍ ഇറാനില്‍ തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.