അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികില്‍സ നിഷേധിച്ച സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2023-01-22 16:36 GMT

തൃശൂര്‍: അപകടത്തില്‍ പരിക്കേറ്റെത്തിയ ആദിവാസി മൂപ്പനും മകനും ഡോക്ടര്‍ ചികില്‍സ നിഷേധിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. തൃശൂര്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയില്ലെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് തൃശൂര്‍ വെട്ടുകാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് പരാതി. രമേഷ്, വൈഷ്ണവ് എന്നിവരാണ് ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. അപകടത്തില്‍ പരിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ആശുപത്രിയിലെത്തിയത്. ഈ സമയം ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍, ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികില്‍സ നല്‍കിയില്ല. ചികിത്സ കിട്ടാതായതോടെ ഇരുവരും അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പോയതായും പരാതിയില്‍ പറയുന്നു.

Tags:    

Similar News