Editorial

വീണ്ടുമൊരു മനുഷ്യാവകാശ ദിനം; മഹാമാരിയിലും രാജ്യത്ത് പൗരാവകാശ വേട്ട തുടര്‍ക്കഥ

നാസി ജര്‍മനിയിലും മഹാമാരിയെ ഭരണകൂട താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്തതിനു ചരിത്രം തെളിവ് നല്‍കുന്നുണ്ടല്ലോ. തീര്‍ച്ചയായും അത്തരമൊരു പ്രത്യയശാസ്ത്രത്തില്‍ അഭിമാനം കൊള്ളുന്നവരും സമാനപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് സ്വാഭാവികം മാത്രം.

വീണ്ടുമൊരു മനുഷ്യാവകാശ ദിനം; മഹാമാരിയിലും രാജ്യത്ത് പൗരാവകാശ വേട്ട തുടര്‍ക്കഥ
X

ന്യൂഡല്‍ഹി: ലോകമാകെ വിറങ്ങലിച്ചു പോയ മഹാമാരിയാണ് 2020ന്റെ ബാക്കിപത്രമാവുന്നത്. രാജ്യവും അതില്‍നിന്നു വിഭിന്നമല്ല. വീണ്ടുമൊരു മനുഷ്യാവകാശ ദിനം കൂടി കടന്നുവരുമ്പോള്‍ രാജ്യത്തെ അവസ്ഥയെ കുറിച്ച് ബോധവാന്‍മാരാത്തവര്‍ ആരുമുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം, മഹാമാരിയെ പോലും പൗരാവകാശ വേട്ടയ്ക്ക് ദുരുപയോഗം ചെയ്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പേരില്‍ മുസ് ലിം-ആദിവാസി-ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പോരാടുന്നവരെ തുറുങ്കിലടച്ച് പീഡിപ്പിക്കുന്ന കാഴ്ചകളാണ് മോദി ഇന്ത്യയില്‍ ദിനംപ്രതി കേള്‍ക്കുന്നത്. വയോധികര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഇതില്‍ നിന്നു മോചിതരല്ല. നാസി ജര്‍മനിയിലും മഹാമാരിയെ ഭരണകൂട താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്തതിനു ചരിത്രം തെളിവ് നല്‍കുന്നുണ്ടല്ലോ. തീര്‍ച്ചയായും അത്തരമൊരു പ്രത്യയശാസ്ത്രത്തില്‍ അഭിമാനം കൊള്ളുന്നവരും സമാനപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് സ്വാഭാവികം മാത്രം.

സ്വാതന്ത്ര്യ സമരത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ സാക്ഷിയായത്. മതത്തിന്റെ പേരിലുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെരുവുകള്‍ തോറും പ്രതിഷേധാഗ്നിയിലാണ്ടു. ഏറ്റവുമൊടുവില്‍ രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകരും കൊടുംതണുപ്പില്‍ രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ ഉണ്ടുറങ്ങി പ്രതിഷേധിക്കുകയാണ്.

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരുപറഞ്ഞ് രാജ്യത്തെ മുസ് ലിംകളെ തടവറയിലിട്ടു പീഡിപ്പിക്കുന്നതിനു കാലങ്ങളുടെ പഴക്കമുണ്ട്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഭരിക്കുന്ന കാലത്ത് അത് കൂടുകയേ ഉള്ളൂവെന്നതിനു ചരിത്രം സാക്ഷിയാണ്. അത്തരത്തില്‍ കഴിഞ്ഞ ഒരു മനുഷ്യാവകാശ ദിനത്തില്‍ നിന്ന് ഇന്നെത്തി നില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ തടവറകളില്‍ നിന്നാണ് മനുഷ്യാവകാശങ്ങളുടെ നിലവിളി ഉയരുന്നത്. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍, ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ച വയോധികര്‍, സവര്‍ണരുടെ കൂട്ടബലാല്‍സംഗ കൊലയെ കുറിച്ച് വിവരങ്ങള്‍ തേടിപ്പോയ മാധ്യമപ്രവര്‍ത്തകന്‍.. ഇത്തരത്തില്‍ അഴികള്‍ക്കുള്ളില്‍ നിന്നുള്ള പോരാളികളുടെ നിലവിളികള്‍ക്ക് രാജ്യം കനത്ത വില നല്‍കേണ്ടി വരുമെന്നതില്‍ തര്‍ക്കമേതുമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അഹങ്കരിക്കുന്ന ഇന്ത്യയിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഭയം മൂടിയ അന്തരീക്ഷത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ശബ്ദങ്ങള്‍ മെല്ലെ മെല്ലെ നിലച്ചു പോവുകയാണ്. സത്യത്തിനു വേണ്ടി സംസാരിക്കുന്നവരെ അസത്യത്തിന്റെയും അധര്‍മത്തിന്റെയും അധികാരവാഹകര്‍ അടച്ചിട്ടിരുക്കുകയാണ്. കശ്മീരെന്ന രാജ്യത്തിന്റെ സുന്ദരനാടിനെ വെട്ടിമുറിച്ച് പുറംലോകവുമായുള്ള ബന്ധങ്ങളെല്ലാം ഇല്ലാതാക്കിയിട്ട് മാസങ്ങളേറെയായി. വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കുന്നവരെ പോലും വെറുതെവിടിന്നില്ല. ജീവിതകാലം മുഴുവന്‍ സാധാരണയില്‍ സാധാരണക്കാരായ മനുഷ്യരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ച ഫാ. സ്റ്റാന്‍ സ്വാമി, വിപ്ലവ കവി വരവര റാവു, അഡ്വ. സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, ഡോ. ഹാനി ബാബു തുടങ്ങിയ നീണ്ട നിര ജയിലുകളിലാണ്.

ഭരണകൂടത്തിന്റെ കള്ളക്കളികള്‍ക്കെതിരേ രംഗത്തെത്തിയ സഞ്ജീവ് ഭട്ടുമാര്‍ക്കും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നജീബുമാര്‍ക്കും പുതിയ ഇന്ത്യയില്‍ മനുഷ്യാവകാശം എന്നൊന്നില്ല. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിനു ഓഫിസ് പൂട്ടി നാട് വിടേണ്ടിവന്നതും ഈ മോദിക്കാലത്ത് തന്നെ. പൗരത്വ ഭേദഗതി നിയമം, ഭീമാ കൊറേഗാവ് തുടങ്ങിയ പേരുകള്‍ തന്നെ ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാരിനു മനുഷ്യാവകാശ ലംഘനത്തിനുള്ള ചാകരപ്പേരുകളായി മാറി. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ങ്കെടുത്ത ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, പിഞ്ച്‌റാ തോഡ് സംഘാടകരായ നതാഷ നര്‍വാള്‍, ദേവാംഗന കലിത തുടങ്ങിയവരെ ഡല്‍ഹി കലാപക്കേസില്‍ കുടുക്കി യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഇത്തരത്തില്‍ എത്രയെത്ര ജനാധിപത്യ പ്രക്ഷോഭകാരികളായ രാജ്യത്തിന്റെ പൗരന്‍മാരെയാണ് രാജ്യത്തിന്റെ തന്നെ ജയിലുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ മണ്ണ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിനായി കര്‍ഷകരെയും ഇല്ലാതാക്കുന്ന നിയമങ്ങള്‍ക്കെതിരേ പോരാടുന്ന കര്‍ഷകരെ പോലും വരുംദിവസങ്ങളില്‍ രാജ്യദ്രോഹികളാക്കി ജയിലിലടയ്ക്കപ്പെടുമെന്നതില്‍ സംശയമില്ല. മാവോവാദിയെന്നും തീവ്രവാദിയെന്നും ഖാലിസ്ഥാന്‍ വാദിയെന്നും മുദ്രചാര്‍ത്തി ജയിലിലടയ്ക്കുമ്പോള്‍ കോടാനു കോടി ജനങ്ങള്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടില്‍ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലൂടെ മുന്നോട്ടുപോവുമ്പോള്‍ അവരറിയുന്നില്ല, അവര്‍ക്കു വേണ്ടി കൂടിയാണ് ഇവരെല്ലാം തടവറകളില്‍ കഴിയുന്നതെന്ന്.

World human rights day: Civil rights hunt continues in the country despite the epidemic

Next Story

RELATED STORIES

Share it