Articles

ക്രൂരമായ ബോള്‍ഷെവിക് കൂട്ടക്കൊല

അവര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഗ്രൂപ്പ് ഫോട്ടോക്കെന്നപോലെ ഒരുങ്ങിവന്നു. രോഗിയായ അലക്‌സാണ്ട്‌റക്കും ഹിമോഫീലിയ രോഗമുള്ള കിരീടാവകാശി 13 കാരനായ അലക്‌സിക്കും രണ്ട് കസേലകള്‍ വേണമെന്ന് സാര്‍ നിര്‍ദ്ദേശിച്ചു. പെട്ടെന്നാണ് അഞ്ച് പത്ത് സായുധരായ കൊലയാളികള്‍ വന്നത്. പിന്നെ സംഭവിച്ചത് 20ാം നൂറ്റാണ്ടില്‍ കണ്ട ഏറ്റവും ദാരുണമായ ഒരു കൂട്ടക്കൊലയാണ്.

ക്രൂരമായ ബോള്‍ഷെവിക് കൂട്ടക്കൊല
X

പ്രഫ. പി കോയ

1918 ജൂലൈ 17. സമയം രാത്രി ഒരു മണി. റഷ്യയിലെ യക്കാത്തറീന്‍ബര്‍ഗ് പട്ടണത്തിലെ കോട്ടപോലുള്ള ഒരു കെട്ടിടത്തില്‍ തടവുകാരായ സാര്‍ നിക്കളാസ് രണ്ടാമന്‍, സാറിന അലക്‌സാണ്ട്‌റ, അവരുടെ 5 മക്കള്‍, സാര്‍ കുടുംബത്തിന്റെ ഡോക്ടറായ ജീന്‍ബോട്കിന്‍ അടക്കമുള്ള നാലു പരിചാരകര്‍, അവരെ അവര്‍ക്ക് കാവല്‍ നിന്നിരുന്ന ബോള്‍ഷെവിക് സഖാക്കന്മാര്‍ വിളിച്ചുണര്‍ത്തി. ബോള്‍ഷെവിക്കുകള്‍ക്കെതിരേ യുദ്ധം ചെയ്യുന്ന സാറനൂകൂല വിഭാഗം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെത്തിയതിനാല്‍ ഉടനെ സ്ഥലം വിടണമെന്ന നിര്‍ദേശമാണ് അവര്‍ക്ക് നല്‍കിയത്.

അവര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഗ്രൂപ്പ് ഫോട്ടോക്കെന്നപോലെ ഒരുങ്ങിവന്നു. രോഗിയായ അലക്‌സാണ്ട്‌റക്കും ഹിമോഫീലിയ രോഗമുള്ള കിരീടാവകാശി 13 കാരനായ അലക്‌സിക്കും രണ്ട് കസേലകള്‍ വേണമെന്ന് സാര്‍ നിര്‍ദ്ദേശിച്ചു. പെട്ടെന്നാണ് അഞ്ച് പത്ത് സായുധരായ കൊലയാളികള്‍ വന്നത്. പിന്നെ സംഭവിച്ചത് 20ാം നൂറ്റാണ്ടില്‍ കണ്ട ഏറ്റവും ദാരുണമായ ഒരു കൂട്ടക്കൊലയാണ്. അതോടെ മൂന്നു നൂറ്റാണ്ട് പഴക്കമുള്ള റോമനോവ് രാജവംശത്തിനന്ത്യമായി. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരിക്കുന്നതിനാല്‍ സാര്‍ കുടുംബത്തിന്റെ മരണം കൂടുതല്‍ ദാരുണമായിരുന്നു. മരണവേദന കൊണ്ട് പുളഞ്ഞിരുന്ന അവരെ ചില സഖാക്കള്‍ അവസാനം ബയനറ്റ് ഉപയോഗിച്ചു വകവരുത്തിയെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് യാക്കോവ് യൂറോവ്‌സ്‌കി എന്ന സഖാവാണ്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പ് ചെറിയ മോഷണമൊക്കെ നടത്തി ജീവിച്ചുവരികയായിരുന്നു യൂറോവ്‌സ്‌കി. സാര്‍ കുടുംബത്തിന്റെ ഒന്നും ബാക്കിവെക്കരുതെന്ന വാശിയില്‍ നേരത്തെ തന്നെ പെട്രോളും ആസിഡും ശേഖരിച്ചു. സാറിസ്റ്റ് ഏകാധിപത്യത്തിന്റെ അന്ത്യം ഉറപ്പാക്കുന്നതിനു സാറിനെയും കുടുംബത്തെയും വധിക്കണമെന്ന് ബോള്‍ഷെവിക് നേതൃത്വം കരുതിയിരുന്നു.

കൊലക്ക് നേതൃത്വം കൊടുക്കാന്‍ നിയോഗിക്കപ്പെട്ട യുറോവ്‌സ്‌കിയെ നിക്കളാസ് വളരെ ഇഷ്ടപ്പെട്ടിരുന്നു എന്നത് വിധിവൈപരീത്യം. സര്‍വാഢംബരങ്ങളില്‍ കഴിഞ്ഞ നിക്കളാസിന്റെയും പത്‌നിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ എവിടെ മറവു ചെയ്തുവെന്നത് സമീപകാലം വരെ ഒരു രഹസ്യമായിരുന്നു. 1979ല്‍ ചില ഗവേഷകര്‍ സാറിന്റെയും സാറിനയുടെയും ഓല്‍ഗ, താത്യാന അനസ്താസിയ എന്നീ പെണ്‍കുട്ടികളുടെയും കുഴിമാടങ്ങള്‍ തിരിച്ചറിഞ്ഞു. ഡി.എന്‍.എ. പരിശോധനക്ക് ശേഷം 1998ല്‍ അന്ന് പ്രസിഡന്റായിരുന്ന ബോറിസ് യെല്‍സിന്റെയും അമ്പതോളം റോമനോവ് കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ രാജകീയ നിലവറയില്‍ അവരെ വീണ്ടും അടക്കം ചെയ്തു. 2007ല്‍ അലക്‌സിയുടെയും മാരിയയുടെയുമെന്ന് കരുതപ്പെടുന്ന അസ്ഥികൂടങ്ങളും തിരിച്ചറിഞ്ഞു. എന്നാല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മേധാവികള്‍ പരിശോധനാഫലത്തെക്കുറിച്ച് എതിര്‍പ്പു പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2015 വരെ അവ സര്‍ക്കാര്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനക്കായി പിന്നീട് അവ ഭരണകൂടം സഭക്ക് കൈമാറി.

വിക്‌റ്റോറിയ രാജ്ഞിയുടെ ബന്ധുവായ അലക്‌സാണ്ട്രയില്‍ നിന്നാണ് പാരമ്പര്യരോഗമായ ഹിമോഫീലിയ അലക്‌സിക്ക് ലഭിക്കുന്നത്. കിരീടാവകാശിയായ മകന്റെ ക്ഷേമത്തില്‍ അതീവ തല്‍പരയായിരുന്നു സാറിന.

പശ്ചിമ സൈബീരിയയില്‍ നിന്നുള്ള ഗ്രിഗറി റാസ്പൂട്ടിനു റോമനോവ് കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നത് അലക്‌സിയുടെ ചികിത്സക്കായിട്ടാണ്. സാറിന്നെതിരെയുള്ള പ്രചാരണത്തില്‍ ബോള്‍ഷെവിക്കുകള്‍ക്ക് റാസ്പൂട്ടിന്‍ ആയിരുന്നു പ്രധാന വില്ലന്‍. എന്നാല്‍ റാസ്പുട്ടിന്‍ സോവിയറ്റ് ചരിത്രകാരന്മാര്‍ എഴുതിയ പോലുള്ള ഭീകരനായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു.

സാറിനെയും കുടുംബത്തെയും എന്തു ചെയ്യണമെന്ന കാര്യത്തില്‍ ലെനിനും മറ്റു ബോള്‍ഷെവിക്ക് നേതാക്കള്‍ക്കും കൃത്യമായ ഒരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ യക്കാത്തറീന്‍ബര്‍ഗിലേക്ക് അവരെ മാറ്റിയപ്പോള്‍തന്നെ അവരുടെ വിധി പാര്‍ട്ടി തീരുമാനിച്ചുവെന്ന് കരുതാവുന്നതാണ്.

'വിപ്ലവത്തിന്റെ ഇച്ഛ പൂര്‍ത്തീകരിക്കുന്നതിന്നായി മേഖലാ സോവിയറ്റ്, മുന്‍ സാര്‍ നിക്കളാസ് റോമനോവിനെ ജനങ്ങള്‍ക്കെതിരായ അനേകം കുറ്റകൃത്യങ്ങള്‍ക്കുളള ശിക്ഷയെന്ന നിലക്ക്, വെടിവെച്ചുകൊല്ലാന്‍ തീരുമാനിക്കുന്നു' എന്ന പ്രസ്താവന യൂറോവ്‌സ്‌കി വായിച്ചു; കുറ്റപത്രം കേട്ട് സാര്‍ നിക്കളോസിന് ഒന്നും മനസ്സിലായില്ലെന്നാണ് റിപ്പോര്‍ട്ട്. അതിന്നിടയില്‍ അയാള്‍ സാറിന്റെ നേരെ നിറയൊഴിച്ചിരുന്നു. രോഗിയായ അലക്‌സി വെടിയേറ്റ് മരിച്ചിട്ടില്ലെന്ന് കണ്ടപ്പോള്‍ യുറോവ്‌സ്‌കി തന്നെയാണ് അവസാന നിറയൊഴിച്ചത്. യുറോവ്‌സ്‌ക്കിയുടെ സംഘം ഭീകരതമുറ്റിയ 20 നിമിഷങ്ങള്‍ക്കുള്ളില്‍ ബാക്കിയുള്ളവരെ വെടിവെച്ചോ ബയണറ്റ് കൊണ്ടു കുത്തിയോ അടിച്ചോ കൊന്നൊടുക്കി. മൃതദേഹങ്ങള്‍ ഒരു ട്രക്കില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. അവയെന്തു ചെയ്യണമെന്ന് കൊലയാളികള്‍ക്ക് ധാരണയുണ്ടായിരുന്നില്ല. ആദ്യം ആഴം കുറഞ്ഞ ഒരു ഖനിയിലിട്ടു ഗ്രനേഡ് കൊണ്ട് ചുടാന്‍ ശ്രമിച്ചു. അത് നടക്കാതിരുന്നപ്പോള്‍ വീണ്ടും മറ്റൊരിടത്തേക്ക് കൊണ്ടുപോയി. വഴിയില്‍ ട്രക്ക് ചളിയില്‍ പൂണ്ടപ്പോള്‍ അലക്‌സിയുടെയും മറിയയുടെയും മൃതദേഹങ്ങള്‍ വഴിയിലെ ഒരു കാട്ടിലേക്കെറിഞ്ഞു. മറ്റ് ഒമ്പത് മൃതദേഹങ്ങള്‍ ആസിഡൊഴിച്ചു കത്തിച്ചു വികൃതമാക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു.

സോവിയറ്റ് ഭരണകൂടം അവര്‍ക്കെന്തു പറ്റിയെന്ന് ജനങ്ങളെ അറിയിച്ചില്ല. 1926 ല്‍ അവര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടപ്പോഴും പാര്‍ട്ടി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. 1938 വരെ സ്റ്റാലിന്‍ അത് സംബന്ധിച്ച ചര്‍ച്ചകള്‍ വിലക്കി. അവര്‍ അവസാനം താമസിച്ച ഭവനം 1977 ല്‍ ഭരണകൂടം പൊളിച്ചുമാറ്റി. 1979 ല്‍ അവരുടെ അന്തിമവിശ്രമസ്ഥലം തിരിച്ചറിഞ്ഞപ്പോഴും സോവിയറ്റ് ഭരണകൂടം അനങ്ങിയില്ല.

അതിന്നിടയില്‍ പലരും സാറിന്റെ പിന്‍മുറക്കാരെന്ന അവകാശവാദവുമായി പ്രത്യക്ഷപ്പെട്ടിരുന്നു. 1956 ല്‍ ഇന്‍ഗ്രിഡ് ബെര്‍ഗ്മാന്‍ അഭിനയിച്ച അനസ്താസിയ എന്ന ചലച്ചിത്രം തിയേറ്ററിലെത്തിയത് ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.

സോവിയറ്റ് യൂണിയന്‍ പൊളിഞ്ഞു വീണതോടെയാണ് റോമനോവ് റഷ്യന്‍ ചരിത്രത്തിലേക്ക് തിരിച്ചുവരുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ നിക്കളാസിനെയും കുടുംബത്തെയും വിശുദ്ധഗണത്തില്‍പ്പെടുത്തി. ഇപ്പാത്തിയോവ് ഹൗസ് നിന്ന സ്ഥലത്തവര്‍ ഒരു ചര്‍ച്ച് പണിതു. സംഭവം നടക്കുന്നതിനു തലേന്ന് അവരെ കൊല ചെയ്യുന്ന വിവരം അറിയിച്ചുകൊണ്ട് പാര്‍ട്ടി നേതാക്കള്‍ ലെനിന് കമ്പിയടിച്ചിരുന്നു.സാറിന്റെയും കുടുംബത്തിന്റെയും നിഷ്ഠൂരമായ കൊലപാതകം സഖാവ് ലെനിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടന്നതെന്ന് കരുതാവുന്നതാണ്. കമ്യൂണിസ്റ്റ് സെല്ലുകളുടെ ശക്തികേന്ദ്രമായിരുന്ന യക്കാത്തറീന്‍ബര്‍ഗിലേക്ക് അവരെ മാറ്റിയത് കൊല ഉദ്ദേശിച്ചാണ്.

പരിതാപകരമായി അവരുടെ ജീവിതം. ടോയ്‌ലറ്റിന്റെ മുമ്പില്‍ വരെ സഖാക്കള്‍ കാവല്‍ നിന്നു. ജനാലകള്‍ തുറക്കാന്‍ അനുമതിയില്ലായിരുന്നു. ഫയാസഫനോവ് എന്ന കാവല്‍ക്കാരന്‍ ചിലപ്പോള്‍ സാറിനയുടെ കിടപ്പുമുറിയുടെ സമീപത്തുള്ള വേലിയില്‍ കയറി അശ്ലീലഗാനങ്ങള്‍ പാടിക്കൊണ്ടിരുന്നു. പെണ്‍കുട്ടികളെ കുറിച്ചു ലൈംഗികച്ചുവയുള്ള വാക്കുകള്‍ എഴുതിവെച്ചു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ കൊട്ടാരസമുച്ചയത്തില്‍ അല്ലലറിയാതെ ജീവിച്ച പെണ്‍കുട്ടികള്‍ക്ക് പിന്നീട് അവര്‍ താമസിച്ച ഇപ്പാത്തിയോവ് ഹൗസ് കെട്ടിടത്തിന്റെ തറ തുടച്ചുവൃത്തിയാക്കേണ്ടിവന്നു.

അവരെ കൊലപ്പെടുത്തണമെന്ന തീരുമാനം നേരത്തെയെടുത്തതാണ്. പുതുതായി മൂന്നു പേരെ കാവല്‍ ജോലിക്കായി നിയമിച്ചത് അതിന്റെ സൂചനയായിരുന്നെന്ന് ചരിത്രകാരന്‍മാര്‍ സൂചിപ്പിക്കുന്നു. തീവ്ര ബോള്‍ഷെവിക്കുകളായിരുന്നു യൂറോവ്‌സ്‌ക്കി, ഗൊലോച്ചെക്കിന്‍, ബീലിബോറോദോവ് എന്നിവര്‍ ഇതില്‍ യൂറോവ്‌സിക്കിയും ഗൊലോചെക്കിനും യഹൂദരായത് യാദൃശ്ചികമാവാനിടയില്ല. ബോള്‍ഷെവിക്കുകളില്‍ യഹൂദര്‍ക്ക് വലിയ സ്വാധീനമായിരുന്നു. സാറാവട്ടെ കടുത്ത യഹൂദവിരോധിയും. 18 ലക്ഷം പേരെ വകവരുത്തിയ ചെക്കയുടെ ഉദ്യോഗസ്ഥന്‍മാരായിരുന്നു മൂന്നു പേരും. കെജിബിയുടെ പഴയ രൂപമായിരുന്നു ചെക്ക. ഗൊലോച്ചെക്കിന്‍ മോസ്‌ക്കോയിലെ മറ്റൊരു യഹൂദനായ ചെക്ക മേധാവി സ്വര്‍ദിലോവിന്നായിരുന്നു റിപ്പോര്‍ട്ടു ചെയ്തിരുന്നു.

റഷ്യന്‍ വിപ്ലവത്തിന്റെ മുന്നണിയില്‍ നിന്ന, ക്രൂരതക്ക് പേരുകേട്ട, ഹംഗേറിയന്‍ വംശജരായ പട്ടാളക്കാരായിരുന്നു യുറോവ്‌സ്‌കിയുടെ സംഘത്തിലുണ്ടായിരുന്നത്. റഷ്യന്‍ വംശജര്‍ക്ക് ഉള്ളിലെങ്കിലും സാറിനോട് ആദരവുണ്ടാവും. അതുകൊണ്ടായിരുന്നു അവര്‍ കൊല നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഗോലോച്ചെക്കിന്‍ മോസ്‌ക്കോയില്‍ ചെലവഴിച്ചത് കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാവും. അയാള്‍ സ്വെര്‍ദിലോവിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഇപ്പാത്തിയോവ് ഹൗസില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അവര്‍ക്ക് ടെലഗ്രാം മുഖേന ലഭിച്ചിരുന്നു.

എന്നാല്‍ പല രഹസ്യങ്ങളിലേക്കും നയിക്കുന്ന ഒരു തെളിവ് പുറത്തു നിന്നു. ഒരു മാള്‍ട്ടീസ് കുരിശ്.

ഈ കൊലയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഫ്രാന്‍സിസ് മക്‌ഗെല്ലാ എന്ന പത്രപ്രവര്‍ത്തകനാണ്. അയാള്‍ മൃതദേഹങ്ങള്‍ കത്തിച്ചതിനു ദൃക്‌സാക്ഷികളായ കര്‍ഷകരെയും കൊലയാളികളുടെ നേതാവായ യുറോവ്‌സ്‌കിയെയും നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ചമ്പല്‍കൂനയില്‍ കണ്ട രത്‌നങ്ങള്‍ പതിച്ച ഒരു മാള്‍ട്ടീസ് കുരിശാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. രാജകുടുംബത്തില്‍പ്പെട്ടവര്‍ മാത്രം ധരിക്കുന്നതാണത്. ഒരു തെളിവും ബാക്കിയില്ലെന്നു ഉറപ്പുവരുത്തിയ ബോള്‍ഷെവിക്ക് നേതാവ് പിയോത്ര് ഫോള്‍ക്കോഫിനെ 1927 ജൂണ്‍ ഏഴിന് വാര്‍സയില്‍ വെച്ച് സാറനുകൂലികള്‍ വധിക്കുകയാണുണ്ടായത്.

Next Story

RELATED STORIES

Share it