Articles

ഹജ്ജ് നാളുകളിലും ആള്‍ത്തിരക്കില്ലാതെ മക്ക

ആഷിക് ഒറ്റപ്പാലം

ഹജ്ജ് നാളുകളിലും ആള്‍ത്തിരക്കില്ലാതെ മക്ക
X

(ദീര്‍ഘകാലമായി സൗദി അറേബ്യയിലെ മക്കയില്‍ പ്രവാസിയും ഹജ്ജ് വോളന്റിയര്‍ സേവന രംഗത്ത് സജീവവുമായിരുന്ന ആഷിക് ഒറ്റപ്പാലം മുന്‍കാല ഹജ്ജ് സേവന ഓര്‍മകളും ഈ വര്‍ഷത്തെ ഹജ്ജ് പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നു)

നിസ്വാര്‍ത്ഥ സേവനത്തിന്റെ നാള്‍വഴിയിലെ ഓര്‍മകള്‍

ലോക മുസ് ലിംകളുടെ വിശുദ്ധ കര്‍മങ്ങളില്‍ പ്രാധാന്യമേറിയതാണ് ഹജ്ജ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷോപലക്ഷം പേര്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ മക്കയെ പാല്‍ക്കടലാക്കുന്ന അനുഭൂതിയാണ് പകര്‍ന്നിരുന്നത്. മുന്‍കാലങ്ങളിലെല്ലാം ദുല്‍ഹജ്ജ് മാസത്തില്‍ ഹറം പരിസരം നിറഞ്ഞുകവിയാത്ത ദിന രാത്രങ്ങളുണ്ടാവാറില്ല. എന്നാല്‍, ഇക്കുറി കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെ ചുരുങ്ങിയ തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുന്നത്. കറുത്തവനും വെളുത്തവനും നിറ-ഭാഷാ വ്യത്യാസമില്ലാതെ പല രാജ്യങ്ങളില്‍നിന്നുമായി സംഗമിക്കുന്ന പുണ്യദിനങ്ങളില്‍ ഇത്തരമൊരു അനുഭവം ആദ്യമാണ്. എണ്ണി തിട്ടപ്പെടുത്തിയ ഹാജിമാര്‍ മാത്രമാണ് പങ്കാളികളാവുക. ഒരുപക്ഷേ, നമ്മുട ബന്ധുമിത്രാദികള്‍ ചിലപ്പോള്‍ ഹജ്ജ് ചെയ്യാന്‍ ഉദേശിച്ചത് ഈ വര്‍ഷമായിരിക്കും. അവര്‍ക്ക് അടുത്ത വര്‍ഷത്തേക്ക് ആയുസ്സ് പ്രദാനം ചെയ്യട്ടെ. പതിനായിരത്തോളം പേര്‍ക്കു മാത്രമാണ് ഹജ്ജ് ചെയ്യാന്‍ അനുമതിയുള്ളത്. ഇതില്‍ തന്നെ 70 ശതമാനം സൗദിക്കത്തുള്ള വിദേശികള്‍. ഓണ്‍ലൈന്‍ വഴി മാത്രമാണ് തീര്‍ത്ഥാടകരെ തിരഞ്ഞെടുത്തത്. മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല. അറഫാ സംഗമവേളയിലെ ഖുതുബ 10 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യും. 10 കോടി ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ ഹജ്ജിനു മുമ്പും ശേഷവും ക്വാറന്റൈനില്‍ കഴിയണം.

ഹജ്ജ് വേളയില്‍ അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും വിശ്വാസികള്‍ക്ക് ഹറമില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ഹജ്ജ് സുരക്ഷാ ഉപമേധാവി മുഹമ്മദ് ഇബ്‌നു വാസില്‍ അഹമ്മദ് പറഞ്ഞു. പെരുന്നാള്‍ നമസ്‌കാരത്തിനും അറഫാ ദിനത്തിലെ നോമ്പെടുക്കുന്ന മറ്റു വിശ്വാസികള്‍ ഇഫ്താറിനും ഹറം പള്ളിയില്‍ വരേണ്ടതില്ലെന്ന് സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രത്യേകം അനുമതിപത്രം ഉള്ളവര്‍ക്കു മാത്രമാണ് ഹറം പള്ളിയില്‍ പ്രവേശനം അനുവദിക്കുക. വിശുദ്ധ കഅ്ബയെ ത്വവാഫ് ചെയ്യാനും സഫ-മര്‍വ കുന്നുകളില്‍ സഅ്‌യ് ചെയ്യാനുമുള്ള എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കിസ്‌വയിലോ ഹജറുല്‍ അസ്‌വദിലോ വിശ്വാസികള്‍ക്ക് സ്പര്‍ശിക്കാന്‍ സാധിക്കില്ല. കഅബയില്‍ നിന്നു നിശ്ചിത അകലം പാലിച്ച് മാത്രമേ ത്വവാഫ് സാധിക്കുകയുള്ളൂ.

ഹജ്ജ് സേവനം ചെയ്യുന്നവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഹറമിലെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ കൊറോണയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ഹജ്ജ് മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് അവസാനിക്കുന്നതുവരെ മെഡിക്കല്‍ സംഘം ഒപ്പമുണ്ടാവും. ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ക്ക് പൂര്‍ണ കര്‍മവും ചെയ്യാന്‍ സൗകര്യമൊരുക്കും. ഇവരെ മാറ്റിനിര്‍ത്തി യാത്ര ചെയ്യാനും പ്രത്യേക സൗകര്യം ഒരുക്കും. അറഫയില്‍ 29 ആരോഗ്യകേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ആശുപത്രികള്‍, മൊബൈല്‍ ക്ലിനിക്ക്, ആംബുലന്‍സ് തുടങ്ങിയവ സജ്ജമാണ്. കനത്ത ചൂട് ഉള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

സേവനകാലത്തെ മധുരമാര്‍ന്ന ഓര്‍മകള്‍

ഒരു പതിറ്റാണ്ടിലേറെയായി അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്ന തിരക്കിലായിരുന്നു ഈസമയങ്ങള്‍. കഴിഞ്ഞ 12 വര്‍ഷവും ഇന്ത്യന്‍ ഹജ്ജ് മിഷനു കിഴില്‍ സന്നദ്ധ സേവനം നടത്തുന്ന വിവിധ മലയാളി സംഘടനകളില്‍ ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിനു കിഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ നാഥന് സ്തുതി അര്‍പ്പിക്കുന്നു.



ഹജ്ജിനെത്തുന്ന എല്ലാം ഹാജിമാര്‍ക്കും, പ്രത്യകിച്ച് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഏറെ ആശ്വാസമാണ് ഈ സംഘം. രോഗം പിടിപെട്ടവര്‍, വീല്‍ ചെയര്‍ സേവനം, മിസ്സിങ് കേസുകള്‍, എംബസി ഏല്‍പ്പിക്കുന്ന ജോലി തുടങ്ങി സകല മേഖലയിലും ഫോറം പ്രവര്‍ത്തകര്‍ കര്‍മനിരതരാണ്. അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു മാത്രമാണ് സേവനം ചെയ്യുന്നത്. തങ്ങളുടെ ജോലിക്കിടയില്‍ മണിക്കൂറുകള്‍ സേവനം ചെയ്യാന്‍ ഹറം പരിസരത്തുള്ള പ്രവാസികള്‍ വിവിധ സംഘടനകള്‍ക്കു കീഴില്‍ എത്താറുണ്ട്. കെഎംസിസി, വിഖായ, തനിമ, ഐസിഎഫ്, ഹജ്ജ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകളാണ് കര്‍മരംഗത്തുണ്ടാവാറുള്ളത്. ഹജ്ജ് സേവന രംഗത്തെ പഴയ ഓര്‍മകള്‍ ഇക്കുറി ഒരു തേങ്ങലോടെയല്ലാതെ വിവരിക്കാനാവില്ല.

ലത്തീഫ് ഇക്കയുമായുള്ള ബന്ധം

ദുല്‍ഹജ്ജ് മാസത്തിന് മുമ്പായി തന്റെ ജോലികളെല്ലാം അവസാനിപ്പിച്ച് മക്ക യിലേക്ക് വണ്ടി കയറുന്ന 70 കാരനാണ് ലത്തീഫ് ഇക്ക. അന്ന് ഏറ്റവും പ്രായം കുറഞ്ഞവര്‍ ഫസലു കരുവാരകുണ്ട് ഞാനുമാണ്. ലത്തീഫ് ഇക്കാന്റെ കൂടെ സേവനം ചെയ്യാന്‍ എല്ലാവര്‍ക്കും വളരെ താല്‍പര്യമാണ്. അബ്ദുല്‍ ഗഫാര്‍ ആണ് ടീം ക്യാംപ്റ്റന്‍. ലത്തീഫ് ഇക്കാന്റെ ചുറുചുറുക്ക് ഞങ്ങള്‍ക്ക് ആര്‍ക്കുമില്ലെന്ന് പലപ്പോഴും ഗഫാര്‍ പറയാറുണ്ട്. സാധാരനാണ മഅ്‌രിബ് നമസ്‌കാര ശേഷമാണ് ഞാന്‍ സേവന രംഗത്തിറങ്ങാറുള്ളത്.


ഹജ്ജ് വോളന്റിയര്‍ സേവനത്തിനിടെ ലേഖകന്‍ ആഷിക് ഒറ്റപ്പാലം സുഹൃത്ത് ലത്തീഫിനൊപ്പം വിശുദ്ധ ഹറമില്‍

മുറിയിലേക്ക് വഴി കാണിച്ചുകൊടുത്തും വീല്‍ചെയര്‍ തള്ളിയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തും സേവനം തുടരുന്ന ഘട്ടത്തിലാണ് രാത്രി വൈകി ഗഫാര്‍ സാഹിബിന്റെ ഫോണ്‍ വരുന്നത്. ഒരു ഹാജിക്ക് തീരെ സുഖമില്ല. ഒന്ന് അവിടെ പോയി വിവരം അറിയണം. ഞനും ലത്തീഫ് ഇക്കയും ഫസലും വീല്‍ ചെയറുമായി പോയി. ലത്തീഫ് ഇക്കാക്ക് ഒരുപാട് ഹജ്ജ് സേവനം ചെയ്തതില്‍ കൂടുതലും ആശുപത്രിയുമായി ബന്ധപ്പെട്ടതായതിനാല്‍ ഒട്ടുമിക്ക പ്രാഥമിക ചികില്‍സാ രീതികള്‍ അറിയാം. ഹാജിയെ ആദ്യം തന്നെ കണ്ടപ്പോള്‍ എന്റെ മനസ്സ് ഒന്നിടറി. ഒരു കാല്‍ മുട്ടിനു മുകളില്‍ മുറിച്ചിരിക്കുന്നു. വലത്തേ കാല്‍ കട്ടിലിലിലിടിച്ച് മുറിവ് സംഭവിച്ചിരിക്കുന്നു. ഷുഗര്‍ കുറവാണ്-65 ആണെന്നു തോന്നുന്നു. കൂടെ മരുമകള്‍ (മകന്റ ഭാര്യ) ഉണ്ട്. ഹജ്ജിന് അപേക്ഷിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവനാണെന്നു ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു. മകന്‍ ജിദ്ദയില്‍ കെഎംസിസിയുടെ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിനു ഇഖാമ കാലാവധി കഴിഞ്ഞ കാരണത്താല്‍ മക്കയിലേക്ക് വരാന്‍ കഴിഞ്ഞില്ല. കുറച്ചു പഞ്ചസാര വെള്ളത്തില്‍ കലക്കി വായില്‍ സ്പൂണ്‍ കൊണ്ട് ഒഴിച്ച് കൊടുക്കാന്‍ ലത്തീഫ് ഇക്ക നിര്‍ദേശിച്ചു. വായിലേക്ക് കൊടുക്കുമ്പോള്‍ കഫം നിറഞ്ഞ തുപ്പലോടു കൂടിയ പഞ്ചസാര വെള്ളം മരുമകളുടെ മുഖത്തേക്ക് തുപ്പുന്നുണ്ടായിരുന്നു.

സഹോദരിയുടെ വാക്കുകള്‍ ഇത്രമാത്രം

ഉപ്പാ ഇത് കുടിച്ച് ഇറക്കൂ... പല പ്രാവശ്യം കൊടുക്കുമ്പോഴും അവസ്ഥ ഇതു തന്നെയാണ്. ആ സഹോദരിയുടെ പരിചരണം കണ്ട് ഫസലുവിനോട് ഞന്‍ ഉണര്‍ത്തി. ഭാര്യമാരെ ലഭിക്കുകയാണെങ്കില്‍ ഇതുപോലെ ലഭിക്കണം. ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ ആ സഹോദരിയുടെ കരുതല്‍ ആരുടെയും കണ്ണില്‍ ഈറനണിയിക്കും. പിന്നീട് ഞങ്ങള്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിലായി. വീല്‍ ചെയറിലേക്ക് പൊക്കിയെടുത്ത് ആംബുലന്‍സ് മുഖേന ആശുപത്രിയിലെത്തി പ്രാഥമിക ചികില്‍സ ആരംഭിക്കുന്നതിനിടെ മരുമകള്‍ പുറത്തേക്ക് വന്നു. ഞങ്ങളെ അനേഷിച്ചു. കുറേ കടപ്പാടും നന്ദി വാക്കും ദുആയില്‍ ഉള്‍പ്പെടുത്തണേയെന്നും പറഞ്ഞു. ആ ഭര്‍ത്താവ് ഭാഗ്യവാനാണ്. നമുക്കും അതുപോലെ നല്ല ഭാര്യമാരെ പ്രദാനം ചെയ്യട്ടെ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഗഫാര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ആ വിവരം അറിഞ്ഞത്, ആശുപത്രിയിലെത്തി മൂന്നാം നാള്‍ ആ ഹാജി അല്ലഹുവിന്റെ സന്നിധിലേക്ക് യാത്രയായെന്ന്.

ഒരു പക്ഷേ, എല്ലാ മലയാളി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും പെരുന്നാള്‍ അറഫയിലോ മക്കയിലെ ഏതെങ്കിലും ഒരു കോണിലോ ആയിരിക്കും. പുതുവസ്ത്രമില്ലാതെ, നല്ല ഭക്ഷണം പോലും കഴിക്കാതെ. എന്നാല്‍, ഒരു പതിറ്റാണ്ടിനിപ്പുറം ഇക്കുറി പെരുന്നാള്‍ കുടുംബത്തോടൊപ്പം കൂടുകയാണ് ചിലര്‍. അല്ലെങ്കില്‍ മുറിയില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരിക്കും. അതും സന്തോഷമാണെങ്കിലും ഓരോ വോളന്റിയര്‍മാരുടെയും മനസ്സ് മക്കയില്‍ തന്നെയാണ്...

Next Story

RELATED STORIES

Share it