Articles

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു കനത്ത പ്രഹരം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കനത്ത പ്രഹരമാണു കിട്ടിയത്.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു കനത്ത പ്രഹരം
X

കെ പി വിജയകുമാര്‍

കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബിജെപിയുടെ രാഷ്ട്രീയസ്വപ്‌നം പൂര്‍ണമായി തകര്‍ന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷസഖ്യത്തിനു സാധ്യതയേറി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കനത്ത പ്രഹരമാണു കിട്ടിയത്.

ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും അധികാര ദുര്‍വിനിയോഗത്തിനും ധൂര്‍ത്തിനും വ്യാപകമായ അഴിമതിക്കും അഹങ്കാരത്തിനും ജനങ്ങള്‍ നല്‍കിയ ആഞ്ഞടിയാണിത്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി കോട്ടകള്‍ തകര്‍ന്നടിയുന്നതാണു കണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും വാക്കുകള്‍ സമ്മതിദായകര്‍ ചെവിക്കൊണ്ടില്ല. തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു. രണ്ടു സംസ്ഥാനങ്ങളില്‍ അവര്‍ക്കു കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഫലത്തില്‍, തിരഞ്ഞെടുപ്പുഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. തെലങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ മിസോറാം നാഷനല്‍ ഫ്രണ്ടും ഭരണം കരസ്ഥമാക്കി. ജനകീയ തിരിച്ചടി കേന്ദ്രഭരണത്തിലും ബിജെപിയിലും എന്‍ഡിഎ ഘടകകക്ഷികളിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രധാനമന്ത്രിയുടെയും പാര്‍ട്ടി പ്രസിഡന്റിന്റെയും ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കും ധിക്കാരത്തിനുമെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാം. അതിന്റെ സൂചനകള്‍ ഫലപ്രഖ്യാപന ദിവസം തന്നെ പ്രകടമായി. ബിജെപി എംപിയായ സഞ്ജയ് കാനഡെ പാര്‍ട്ടി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. വികസനത്തിനു പകരം ക്ഷേത്രകാര്യങ്ങളിലാണ് പ്രധാനമന്ത്രിക്കു താല്‍പര്യമെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. പാര്‍ട്ടിയില്‍ അസംതൃപ്തരായ നേതാക്കളും സംസ്ഥാന ഘടകങ്ങളും അണികളും ഇനിയുള്ള ദിവസങ്ങളില്‍ അടങ്ങിയിരിക്കുമെന്നു തോന്നുന്നില്ല. ബിജെപിക്കകത്ത് ഒരു പൊട്ടിത്തെറി അനിവാര്യമാണ്. എന്‍ഡിഎയിലെ ഘടകകക്ഷികളില്‍ പലരും ശക്തമായ അമര്‍ഷം ഉള്ളിലൊതുക്കി കഴിയുന്നവരാണെന്ന് ഏവര്‍ക്കുമറിയാം. തിരഞ്ഞെടുപ്പുഫലത്തില്‍ ബിജെപി ആത്മപരിശോധന നടത്തണമെന്ന് ശിവസേനാ നേതാക്കള്‍ പ്രസ്താവിച്ചത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മുങ്ങുന്ന കപ്പലില്‍ നിന്നു ചാടിപ്പോരാന്‍ പലരും ശ്രമിക്കും.

കേന്ദ്രഭരണരംഗത്താണെങ്കില്‍ ഈ ഫലം വലിയതോതിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കാന്‍ പോവുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥവൃന്ദം കടുത്ത പ്രതിഷേധത്തിലാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജി ഈ പ്രതിഷേധ സൂചകമായിട്ടുള്ളതാണ്. മോദി സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥരെ കിട്ടില്ല. തകരാന്‍ പോവുന്ന ഒരു സര്‍ക്കാരിനെയും പാര്‍ട്ടിയെയും വ്യാപാര-വ്യവസായ ലോബിയും പിന്തുണയ്ക്കില്ല. ജനങ്ങള്‍ തള്ളിക്കളയുന്ന ഒരു സര്‍ക്കാരിനെയും പാര്‍ട്ടിയെയും മാധ്യമലോകവും അനുകൂലിക്കാന്‍ സാധ്യതയില്ല. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ബിജെപിയെയും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ഈ വിധി കടുത്ത പ്രതിസന്ധിയിലാക്കും.

ബിജെപിയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ കുന്തമുന ഒടിഞ്ഞുപോയതാണ് തിരഞ്ഞെടുപ്പുഫലത്തിന്റെ കാതലായ വിഷയം. കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാല്‍ക്കാരത്തിന് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയെ തകര്‍ക്കാനുള്ള അവരുടെ ലക്ഷ്യമാണ് പൊലിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം അവര്‍ ചെലവഴിച്ചത് രാഹുല്‍ഗാന്ധിയുടെ ഇമേജ് തകര്‍ക്കുന്നതിനായിരുന്നു. പപ്പുമോനായും കോമാളിയായും കഴിവുകെട്ടവനായുമൊക്കെ രാഹുല്‍ഗാന്ധിയെ നിരന്തരം പരിഹസിച്ചുകൊണ്ടിരുന്നു. കുടുംബത്തെ കുറ്റപ്പെടുത്തി. രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനല്ലെന്നു വ്യാപകമായി പ്രചാരവേല നടത്തി. പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള യാതൊരു പരിഗണനയും രാഹുല്‍ഗാന്ധിക്കു നല്‍കിയില്ല. കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ പരാജയം രാഹുല്‍ഗാന്ധിയുടെ കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പറഞ്ഞുപരത്തി. ഇതിനൊക്കെയുള്ള മധുരമായ മറുപടിയാണ് തിരഞ്ഞെടുപ്പുഫലം.

രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളാണ് വിജയം കണ്ടത്. കോണ്‍ഗ്രസ്സിന്റെ നായകന്‍ രാഹുല്‍ തന്നെയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയം രാഹുല്‍ഗാന്ധിയുെട വിജയമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യതയുള്ള നേതാവായി രാഹുല്‍ഗാന്ധി ഈ തിരഞ്ഞെടുപ്പോടെ മാറിക്കഴിഞ്ഞു. ഇത് രാജ്യത്തെ ലക്ഷക്കണക്കായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും അഭിമാനബോധവും നല്‍കുന്നതാണ്. തകര്‍ന്നുതരിപ്പണമായി ജനവിശ്വാസം ഇല്ലാതായ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ കുറേക്കാലമായി കഠിനമായ രാഷ്ട്രീയപ്രവര്‍ത്തനമാണ് രാഹുല്‍ഗാന്ധി നടത്തിയത്. നേതൃഗുണവും വിട്ടുവീഴ്ചാ മനോഭാവവും തികഞ്ഞ മതേതര കാഴ്ചപ്പാടും കൈമുതലാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിത്. തന്റെ പിറന്നാള്‍ദിവസം തന്നെ അത് ലഭിച്ചുവെന്നത് യാദൃച്ഛികമാവാം.

മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ തിളക്കമാര്‍ന്ന വിജയവും രാഹുല്‍ഗാന്ധിയുടെ സമ്മതിയും ചെറുതും വലുതുമായ പാര്‍ട്ടികളെ അവരോട് അടുപ്പിക്കാന്‍ അവസരമൊരുക്കും. വിശാല പ്രതിപക്ഷ ഐക്യത്തിനും ഫലപ്രദമായി പ്രവര്‍ത്തിക്കാനാവും. രാജ്യത്തിനും ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്ന, സദ്ഭരണം പ്രദാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊക്കെ ആക്കംകൂട്ടും.

തിരഞ്ഞെടുപ്പു ഫലത്തില്‍ കോണ്‍ഗ്രസ്സിനു സംഭവിച്ച വീഴ്ചകളും ഇത്തരുണത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ബിഎസ്പി, എസ്പി തുടങ്ങിയ പാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ പരമാവധി പരിശ്രമിക്കേണ്ടതായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ്തര്‍ക്കങ്ങള്‍ ഒരു പരിധിവരെ പരിഹരിച്ചുവെങ്കിലും പൂര്‍ണമായി അതില്ലാതായി എന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. മധ്യപ്രദേശില്‍ പ്രകടമായ മൂന്നു ഗ്രൂപ്പുകളും രാജസ്ഥാനില്‍ രണ്ട് ഗ്രൂപ്പുകളും പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. 15 വര്‍ഷം അധികാരം കൈയാളിയ മിസോറാമിലെ ഭരണം തകരാന്‍ കാരണമായത് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. ജനങ്ങളെ മറന്നു ഭരണം നടത്തിയപ്പോള്‍ ജനങ്ങള്‍ അതിനു തക്ക പാരിതോഷികവും നല്‍കി.

തെലങ്കാനയിലെ കെ ചന്ദ്രശേഖര റാവുവിന്റെ വിജയത്തിലും പൊതുപ്രവര്‍ത്തകര്‍ക്കു പഠിക്കാന്‍ ഏറെയുണ്ട്. രാഷ്ട്രീയ സ്ഥിതിഗതികളും ആശയപരമായ പോരാട്ടങ്ങളും എന്തൊക്കെയാണെങ്കിലും തെലങ്കാനയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു നടന്നത്. ഗ്രാമങ്ങളിലെ മുക്കിലും മൂലയിലും കുടിവെള്ളം എത്തിച്ചു എന്നതുതന്നെ വലിയ നേട്ടം. റോഡുകളും പാലങ്ങളും ജനജീവിതവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുമൊക്കെ അവിടെ സമയബന്ധിതമായി പൂര്‍ത്തിയാക്കി. ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി. തിരഞ്ഞെടുപ്പില്‍ ഇതൊക്കെ നിര്‍ണായക ഘടകങ്ങളായി മാറി. കര്‍ഷകരോഷം ഇതുപോലെ പ്രകടമായ മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ വിവിധ പാര്‍ട്ടികള്‍ സമരരംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പ്രധാനമായും അതിന്റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസ്സിനാണ്.

ഇടതുപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ എടുത്തുപറയേണ്ടതാണ്. രാജസ്ഥാനില്‍ സിപിഎമ്മിനു രണ്ട് സീറ്റും ഛത്തീസ്ഗഡില്‍ സിപിഐക്ക് ഒരു സീറ്റും നേടാന്‍ കഴിഞ്ഞു. ബിജെപിക്കെതിരായ വിശാല സഖ്യത്തില്‍ ഇടതുപക്ഷം കൂടി ഉണ്ടായിരുന്നുവെങ്കില്‍ കുറേക്കൂടി നേട്ടങ്ങള്‍ ഉണ്ടാക്കാമായിരുന്നു.



Next Story

RELATED STORIES

Share it