Articles

'പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍'; കേരള ജുഡീഷ്യറിയെ തുറന്നുകാട്ടുന്നൊരു കുറിപ്പ്

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍; കേരള ജുഡീഷ്യറിയെ തുറന്നുകാട്ടുന്നൊരു കുറിപ്പ്
X

നാധിപത്യത്തിന്റെ അടിത്തറയാണല്ലോ പാര്‍ലമെന്റ്, ജൂഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവ. ഭാരതീയ പരിപ്രേക്ഷ്യത്തില്‍ അത് ഇനിയും നിലനില്‍ക്കണമെങ്കില്‍ മതനിരപേക്ഷതയും തുല്യതയും അതിന്റെ മജ്ജയും ഊര്‍ജ്ജവുമായി വര്‍ത്തിക്കണം. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നിന് സംഭവിക്കുന്ന ശക്തിശോഷണം ബാക്കിയുള്ളവയുടെ അപചയത്തിനു കാരണമാവും. ജനാധിപത്യ വ്യവസ്ഥിതിയുടെ ശേഷിയും ശേമുഷിയും പ്രകടമാവേണ്ടത് സ്വതന്ത്രമായ ജൂഡീഷ്യറിയിലൂടെയാണ്. സ്വേച്ഛാധിപത്യത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അപഹാരങ്ങളെ മറികടന്ന സന്ദര്‍ഭങ്ങള്‍ സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ധാരാളമുണ്ട്. മറിച്ചുള്ള അനുഭവങ്ങള്‍ അതിനേക്കാള്‍ കൂടുതലുണ്ട് എന്നത് ഒരു വൈരുധ്യവും വസ്തുതയുമാണ്. രാഷ്ട്രപിതാവിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ വധത്തില്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ ചിത്രങ്ങളും സ്ഥാനംപിടിച്ചത് എങ്ങനെയെന്നു പരിശോധിച്ചാല്‍ ഈ വൈരുധ്യത്തിന്റെ അകംപൊരുള്‍ കാണാം. ഭാരത മതേതര-ജനാധിപത്യത്തിന്റെ സംരക്ഷണ കവചമായി വര്‍ത്തിക്കാന്‍ കഴിയാത്ത വിധം നമ്മുടെ ജൂഡീഷ്യറി രോഗപീഠയാല്‍ അത്യാസന്ന നിലയിലാണെന്ന വിമര്‍ശനങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്നു. ഇതിനെ സാധൂകരിക്കുന്ന നയനിലപാടുകള്‍ എമ്പാടും ഉണ്ടുതാനും. സ്വതന്ത്രമായ ജുഡീഷ്യറിയെ വളര്‍ത്തിയെടുക്കാന്‍ ഭരണകൂടങ്ങളുടെ ബോധപൂര്‍വമായ ഇച്ഛാശക്തി കൂടിയേ തീരൂ. പക്ഷേ, ഭരണകൂടങ്ങള്‍ തന്നെ പക്ഷപാതിത്വത്തിനും നീതിയുടെ അപനിര്‍മിതിയിലൂടെ അനീതിയുടെ സംസ്ഥാപനത്തിനുമായി നിലകൊള്ളുന്നു എന്ന് നിരന്തരം തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

സാമാന്യജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്തതും എന്നാല്‍ മര്‍മപ്രധാനവുമായ ജഡ്ജിമാരുടെ നിയമനത്തില്‍ രാജ്യമൊട്ടാകെ നിലനില്‍ക്കുന്ന അധാര്‍മിക പ്രവണതകള്‍ കേരളത്തിലും മുറതെറ്റാതെ അനുഷ്ഠിച്ചുവരുന്നുണ്ട്. ബഹുവംശീയ, ബഹുസ്വര ജനാധിപത്യ റിപ്പബ്ലിക്കാണ് ഭാരതം എന്ന് അവകാശപ്പെടണമെങ്കില്‍ രാഷ്രത്തിന്റെ എല്ലാ മേഖലകളിലും ആ ബഹുസ്വരത സാര്‍ത്ഥകമായി നിലനിര്‍ത്തേണ്ടതുണ്ട്. അല്ലാത്ത അവകാശ വാദങ്ങളൊക്കെയും കേവല വാചോടോപങ്ങള്‍ മാത്രമാണ്. നേരെപറഞ്ഞാല്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ രംഗങ്ങളിലും അനുവദിച്ചുലഭ്യമാക്കണമെന്ന് സാരം. നിയമനിര്‍മാണ സഭകളിലും ജുഡീഷ്യറിയിലും ഭരണനിര്‍വഹണാധികാര മേഖലകളിലും ഈപ്രാതിനിധ്യം കടന്നുചെല്ലുമ്പോഴാണ്, വ്യത്യസ്ത ജനപഥങ്ങള്‍ക്ക് തങ്ങള്‍ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും പരിഗണിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം ഉണ്ടാവൂ. ഈ പ്രാതിനിധ്യം നിഷേധിക്കുന്ന ബോധപൂര്‍വമായ ശ്രമം പൗരസഞ്ചയത്തില്‍ അരക്ഷിതബോധവും സാമൂഹിക അസ്വസ്ഥതയും ആത്യന്തികമായി അരാജകാവസ്ഥയും ഉണ്ടാക്കും. ജനാധിപത്യത്തിന്റെ അസ്ഥിവാരമായ ജുഡീഷ്യറിയെ പ്രത്യേകമായെടുത്ത് കേരളത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഒരു വിശകലനം ഇപ്പോള്‍ എന്തുകൊണ്ടും പ്രസക്തമാണ്. മൂന്നു കോടിയിലധികം ജനസംഖ്യയുള്ള കേരളത്തിലെ നീതിന്യായ സംവിധാനം രാജ്യത്തിന്റെ ഇതരഭാഗങ്ങളെപ്പോലെ രോഗാതുരമാണ്. 1999-2000 കാലഘട്ടത്തില്‍ കേരളത്തിലെ മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനം അന്നത്തെ ഹൈക്കോടതി ജഡ്ജി ജ. തങ്കപ്പന്‍ അസ്ഥിരപ്പെടുത്തി. സംവരണം പാലിക്കാതെ 6 അനര്‍ഹരെ നിയമിച്ചത് നിയമവിരുദ്ധമെന്ന വിലയിരുത്തിലിലായിരുന്നു ഈ നടപടി. നിയമനത്തിലെ കാണാച്ചരടുകള്‍ അക്കാലത്തുതന്നെ പുറത്തുവന്നിരുന്നു. കേരളത്തിലെ ഒരു പ്രബല സമുദായസംഘടയുടെ സമ്മര്‍ദ്ദത്താല്‍ സി കെ ശിവ ശങ്കരപ്പണിക്കരെ അഡ്വ. ജനറലാക്കി. പക്ഷേ, ജഡ്ജിയാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, മേല്‍ സൂചിപ്പിച്ച സമുദായസംഘടനയുടെ സമ്മര്‍ദ്ദത്താല്‍ 44ാം വയസ്സില്‍ കെ എസ് രാധാകൃഷ്ണനെ ഹൈ ക്കോടതി ജഡ്ജിയാക്കാന്‍ കഴിഞ്ഞു. ഇന്നത്തെ കേന്ദ്രഭരണകക്ഷിയുടെ അത്യുന്നതനായ നേതാവ് അന്നത്തെ ആക്റ്റിങ് ചീഫ് ജസ്റ്റിസായിരുന്ന ജ. വി പി മോഹന്‍കുമാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു എന്ന് അക്കാലത്ത് പറഞ്ഞുകേട്ടിരുന്നു. മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനത്തിന് ചുക്കാന്‍ പിടിച്ചത് ഈ ജഡ്ജിമാരായിരുന്നു. ആ നിയമനമാണ് ജ. തങ്കപ്പന്‍ നിയമവിരുദ്ധമായി കണ്ടെത്തി അസ്ഥിരപ്പെടുത്തിയത്. ആ വിധിയോടു തന്നെ അന്നത്തെ അധികാരിവര്‍ഗം ഒരുതരം അസ്പൃശ്യത പുലര്‍ത്തിയിരുന്നു. ഈ അത്യാ ചാരം അരങ്ങേറിയത് സുനാമി എന്ന പ്രകൃതിദുരന്തത്തില്‍ ജനങ്ങളുടെ ശ്രദ്ധ അതിജീവനത്തിന്റെ മേഖലയിലേക്ക് തിരിഞ്ഞ സന്ദര്‍ഭത്തിലാണന്നതും പ്രധാനമാണ്.

ജഡ്ജിപ്പണി കഴിഞ്ഞു വിശ്വഹിന്ദുപരിഷത്ത് നേതാവായി മാറിയ ജ. എം രാമചന്ദ്രനും ജ. സിരിജഗനും അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആ വിധി സ്‌റ്റേ ചെയ്തു. ഹൈക്കോടതി രായ്ക്കുരാമാനം സുപ്രിംകോടതിയില്‍ ജ. തങ്കപ്പന്റെ വിധിക്കെതിരേ അപ്പീല്‍ കൊടുത്തു. സ്ത്രീ പീഡനക്കേസില്‍ ശ്രീ. രഞ്ജന്‍ ഗൊഗോയ് ചെയ്തതുപോലെ പ്രതിതന്നെ കേസില്‍ വിധിപറഞ്ഞു. നിയമന കാലത്ത് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജ. ലക്ഷ്മണ കേസ് കേട്ടു. അനര്‍ഹര്‍ക്കു സ്ഥാനലബ്ധിയില്‍ അത്യാഹ്ലാദം!. ഭരണഘടനയുടെ അടിസ്ഥാനശില അപനിര്‍മിച്ചു (അ)നീതി നടപ്പാക്കിയവര്‍ക്കും അളവറ്റ ആമോദം. ഇരകള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്ത ജനപഥങ്ങള്‍ക്കും നിരാശയും ബാക്കിയായി.

ഇനി മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയ മനത്തേക്കാള്‍ മാരകമായ കാട്ടുനീതി ഹൈക്കോടതി ന്യായാധിപന്മാരുടെ നിയമനത്തിലും ദര്‍ശിക്കാവുന്നതാണ്. കഴിഞ്ഞ 2 കൊല്ലത്തിനിടെ കേരള ഹൈക്കോടതിയില്‍ നിന്ന് നിരവധി ജഡ്ജിമാര്‍ വിരമിച്ചു. ഇവരില്‍ സര്‍വ്വശ്രീ. ഹാറൂണ്‍ റഷീദ്, കമാല്‍ പാഷ, എ എം ബാബു ഉബൈദ്, അബ്ദുര്‍റഹീം എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതേ കാലയളവില്‍ നിയമിതരായവരില്‍ മേല്‍പേരുകാര്‍ പ്രതിനിധീകരിക്കുന്ന സമുദായത്തില്‍ നിന്ന് ആരുമില്ലാതെ വന്നത് യാദൃച്ഛികമാവാന്‍ ഇടയില്ല. അതേസമയം, കൊറോണയെന്ന മഹാമാരിയിലേക്ക് ജനശ്രദ്ധ മുഴുവനായി തിരിഞ്ഞവേളയില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനക്കാലത്തെ ഓര്‍മിപ്പിക്കുന്ന ഒരുനിയമനം ഏതാനും ദിവസത്തിനിടെ കേരള ഹൈക്കോടതിയില്‍ നടന്നത് സാമാന്യബോധമുള്ളവരിലെ ജനാധിപത്യ ആശങ്കകളെ അധികരിപ്പിക്കുന്നു. 2020 മെയ് മാസം 31നു സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടയാളെ അതിനു 45 ദിവസം മുമ്പ് ഹൈക്കോടതി ജഡ്ജിയാക്കാന്‍ കാണിച്ച ധൃതി മൂക്കുള്ളവരിലേക്കു സ്വജനപക്ഷപാതത്തിന്റെ ദുര്‍ഗന്ധം അടിച്ചുകയറ്റുന്നു. ഹൈക്കോടതി ജീവനക്കാര്‍ക്കുള്ള സംവരണത്തിലൂടെ താല്‍ക്കാലിക മജിസ്‌ട്രേറ്റായി. വീണ്ടും അതേ ക്വാട്ടയിലൂടെ മുന്‍സിഫായി, മുന്‍ ജില്ലാ ജഡ്ജിയും മേല്‍പ്പറഞ്ഞ സമുദായസംഘടനയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റുമായ ആളുടെ മകളെ വിവാഹംകഴിച്ചു. അതിനുശേഷം ജില്ലാജഡ്ജിയായി. ഈ വ്യക്തി വക്കീലായി പ്രാക്റ്റീസ് ചെയ്തിട്ടില്ലെന്നത് ഒരു പോരായ്മയായി ആരും ഗണിക്കില്ല. കറസ്‌പോണ്ടസ് സംവിധാനത്തിലൂടെയാണെങ്കിലും ഡ്രൈവിങില്‍ ലൈസന്‍സ് കൈവശമുള്ളയാള്‍ വാഹനം ഓടിക്കുന്നതു നിയമദൃഷ്ട്യാ തെറ്റാണെന്ന് ഒരുകോടതിയും കണ്ടെത്തിയതായി അറിവില്ല. എന്നാലും ആ വാഹനത്തില്‍ ഈ വസ്തുത അറിയാവുന്ന യാത്രക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ജീവഭയം അടിസ്ഥാനം ഇല്ലാത്തതാവില്ലല്ലോ. ഒരു സംസ്ഥാനത്തെ 30%ഓളം വരുന്ന ജനവിഭാഗത്തെ ഇത്രമാത്രം അവഗണിക്കുന്നത് നീതിന്യായ വ്യവസ്ഥയോട് ആ ജനപഥങ്ങള്‍ക്കുള്ള കുറഞ്ഞ വിശ്വാസത്തെപ്പോലും ഇല്ലതാക്കും. അത് കടുത്ത സാമൂഹിക അസ്വസ്ഥതയ്ക്കും ആത്യന്തികമായി അരാജകത്വത്തിലേക്കും വഴിതുറക്കുമെന്നും കാര്യവിവരമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

കെ എം എസ് മറവില്‍

(വിരമിച്ച സ്‌കൂള്‍ അധ്യാപകനാണ് ലേഖകന്‍)




Next Story

RELATED STORIES

Share it