സക്കരിയയുടെ കാരാഗൃഹവാസത്തിന് പത്തു വര്‍ഷം; അനന്തമായി നീണ്ട് മോചനം
യുഎപിഎ ചുമത്തപ്പെട്ട് കര്‍ണാടക അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട പരപ്പനങ്ങാടി കോണിയത്ത് സക്കരിയ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് കഴിയാന്‍ തുടങ്ങിയിട്ട് ചൊവ്വാഴ്ചത്തേക്ക് 10 വര്‍ഷമാവും
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: പ്രതിഷേധങ്ങളും മുറവിളികളും ബധിര കര്‍ണങ്ങളില്‍ പതിച്ചതോടെ സക്കരിയയുടെ കാരാഗൃഹവാസം അനന്തമായി നീളുന്നു. യുഎപിഎ ചുമത്തപ്പെട്ട് കര്‍ണാടക അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട പരപ്പനങ്ങാടി കോണിയത്ത് സക്കരിയ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് കഴിയാന്‍ തുടങ്ങിയിട്ട് ചൊവ്വാഴ്ചത്തേക്ക് 10 വര്‍ഷമാവും. 2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് കര്‍ണാടക പോലിസ് സക്കരിയയെ അറസ്റ്റ് ചെയ്തത്. 2009 ഫെബ്രുവരി 5നാണ് സക്കരിയയെ ജോലി ചെയ്യുന്ന തിരൂരിലെ മൊബൈല്‍ ഷോപ്പില്‍ വച്ച് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തത്. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വെളിപ്പെടുത്താതെയും വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍പോലും അനുവദിക്കാതെയും കര്‍ണാടക പോലിസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.അറസ്റ്റ് ചെയ്യപ്പെടേണ്ട സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു അറസ്റ്റ്.അറസ്റ്റ് ചെയ്ത് നാലുദിവസത്തിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ചാനല്‍ വാര്‍ത്തകളില്‍ നിന്നാണ് കുടുംബം പോലും അറസ്റ്റ് വാര്‍ത്ത അറിയുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് സക്കരിയയെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമങ്ങളില്‍ നിന്നുമാണ് ഉമ്മ ബീയുമ്മ അടക്കമുള്ളവര്‍ അറിഞ്ഞത്. ആസൂത്രിതമായ പോലിസ് നീക്കങ്ങള്‍ വീണ്ടും തുടര്‍ന്നു. വിവരങ്ങള്‍ പുറംലോകം അറിഞ്ഞാല്‍ മോചനം സാധ്യമാവില്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂടിവെക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങിനെ രണ്ടു വര്‍ഷത്തോളം കേസിലെ തുടര്‍ നടപടികളൊന്നും നടത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി.
പിന്നീട് ബന്ധുവായ ശുഹൈബിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് കേസിലെ വിശദാംശങ്ങള്‍ പുറംലോകമറിയുന്നത്. 10ാം വയസ്സില്‍ പിതാവ് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടിരുന്നു. പിന്നീട് സക്കരിയ്യയേയും മറ്റു മക്കളേയും ബിയ്യുമ്മമ കഷ്ടപെട്ടാണ് വളര്‍ത്തിയത്. ബി.കോം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വേഗത്തില്‍ ജോലി ലഭിക്കുമെന്ന ധാരണയില്‍ മൊബൈല്‍ ടെക്‌നോളജി പഠിച്ചശേഷം തിരൂരിലുള്ള ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. നാല് മാസത്തോത്തോളമാണ് ഇവിടെ ജോലി ചെയ്തതത്. ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്യപെടുന്നത്. 19ാം വയസ്സില്‍ അറസ്റ്റിലായ സക്കരിയയെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലെ ഒരു പതിറ്റാണ്ട് ആകുന്ന ഏകാന്തവാസം മാനസികമായും ശാരീരികമായും തകര്‍ത്തിരിക്കുകയാണ്. ഉദരസംബന്ധമായ രോഗങ്ങളും കടുത്ത തലവേദനയും ബാധിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും 12ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സക്കരിയക്കെതിരേയുള്ള ഇനിയും വിചാരണ തീരാത്ത കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ രണ്ടു സാക്ഷികളും വ്യാജസാക്ഷികളാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയെങ്കിലും കോടതി അത് അവഗണിക്കുകയായിരുന്നു. സാക്ഷികളില്‍ ഒരാളായ നിസാമുദ്ദീനോട് കര്‍ണാടക പോലിസ് കന്നഡയിലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. കന്നഡ അറിയാത്തതിനാല്‍ അതെന്താണെന്ന് നിസാമുദ്ദീന്‍ അന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്‌ഐ ആണ് 'ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത്' എന്ന് പരിഭാഷപ്പെടുത്തിയത്. രണ്ടാം'സാക്ഷി' ഹരിദാസ് താന്‍ സക്കരിയയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.
പോലിസ് രേഖയിലെ മൊഴി താന്‍ നല്‍കിയതല്ലെന്നും അയാള്‍ പറയുന്നു. അഗ്രഹാര ജയില്‍വാസത്തിനിടയില്‍ സക്കരിയക്ക് രണ്ടുപ്രാവശ്യം മാത്രമാണു ജാമ്യം ലഭിച്ചത്. ജ്യേഷ്ഠന്‍ മുഹമ്മദിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് സക്കരിയക്ക് വിചാരണക്കോടതി ആദ്യം ജാമ്യം അനുവദിച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം സക്കരിയ രണ്ടുദിവസത്തെ ജാമ്യത്തില്‍ വന്നത് അതേ സഹോദരന്റെ ദാരുണമായ മരണവാര്‍ത്തയറിഞ്ഞ് ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു. ആദ്യം തീവ്രവാദി എന്ന മുദ്ര ലഭിച്ച സക്കരിയക്കു വേണ്ടി പിന്നീട് പരപ്പനങ്ങാടിയില്‍ നാട്ടുകാര്‍ സക്കരിയ ആക്ഷന്‍ ഫോറം രൂപീകരിച്ച് രംഗത്തുവന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങളും ജയില്‍മോചനത്തിനായുള്ള മുറവിളികളും പാര്‍ലമെന്റില്‍ വരെ ഉയര്‍ത്തി. ഇപ്പോള്‍ ഇത് ആണ്ടിലൊരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങായി മാറുന്നു.
പത്ത് വര്‍ഷത്തിന് മുന്‍പ് പോയ സക്കരിയയുടെ മോചനം തന്റെ കാലം കഴിയുന്നതിന് മുമ്പുണ്ടാവുമെന്ന പ്രതീക്ഷ ബിയ്യുമ്മക്കില്ല. എല്ലാ സര്‍ക്കാറിനും മുകളില്‍ ഒരുസര്‍ക്കാറുണ്ടല്ലോ എല്ലാ കോടതിക്ക് മുകളിലും ഒരു കോടതിയുണ്ട് മഹ്ശറ എന്ന കോടതി അവിടെയെങ്കിലും എന്റെ മകനും എനിക്കും നീതിലഭിക്കുമല്ലോ. പ്രതീക്ഷ നഷ്ടപെട്ട ഒരുമ്മയുടെ വാക്കാണിത്. പതിറ്റാണ്ടിനടുത്തായി മകനെ കാത്ത് ദുആ ചെയ്ത് വിതുമ്പുന്ന ബീയുമ്മയെ വര്‍ഷത്തില്‍ മാത്രം ഓര്‍മ്മ വരുന്നവരായി മുറവിളി കൂട്ടുന്നവര്‍ക്ക് വരെ മാറിയിരിക്കുന്നു. വീട്ടിനടുത്തുള്ള റെയില്‍പ്പാളത്തിലൂടെ ട്രെയിന്‍ പോവുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അതില്‍ തന്റെ മകനുണ്ടാവണേ എന്നു കൊതിച്ചുപോവുന്ന ആ ഉമ്മയുടെ കാത്തിരിപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അനന്തമായി നീളുകയാണ്. നീതി നിഷേധത്തിന്റെറെ ഉത്തമ ഉദാഹരണമായി സ്വതന്ത്ര ഇന്ത്യയില്‍ ഈ ഉമ്മയും മകനും മാറിയിരിക്കുകയാണ്.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT