Sub Lead

ജെറ്റ് എയര്‍വെയ്‌സില്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകിട്ടാന്‍ വൈകും

ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ പുനരുജ്ജീവനം സാധ്യമായാല്‍ അല്ലാതെ യാത്രക്കാരുടെ റീഫണ്ടിങ് നടക്കാന്‍ സാധ്യതയില്ലെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

ജെറ്റ് എയര്‍വെയ്‌സില്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകിട്ടാന്‍ വൈകും
X

ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയ ജെറ്റ് എയര്‍വെയ്‌സില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം ഉടന്‍ തിരിച്ചുകിട്ടാന്‍ സാധ്യതയില്ല. ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ പുനരുജ്ജീവനം സാധ്യമായാല്‍ അല്ലാതെ യാത്രക്കാരുടെ റീഫണ്ടിങ് നടക്കാന്‍ സാധ്യതയില്ലെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

ബാങ്കുകള്‍ അടിയന്തര ഫണ്ടായി 400 കോടി രൂപ നല്‍കിയാല്‍ അല്ലാതെ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്ന് ബുധനാഴ്ച്ച, ധനമന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും അയച്ച കത്തില്‍ ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന്, റീഫണ്ടിങ്, റദ്ദാക്കല്‍, പകരം ബുക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിസിഎ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, വിമാന കമ്പനിക്ക് പണമില്ലാതെ എങ്ങിനെയാണ് യാത്രക്കാരുടെ പണം തിരികെ നല്‍കുകയെന്ന് വ്യക്തമല്ല.

യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്ലാ വിമാന കമ്പനികളുടെയും യോഗം മന്ത്രാലയം വിളിച്ചിട്ടുണ്ട്.

അയാട്ടയുടെ സേവനമായ ബില്‍ ആന്റ് സെറ്റില്‍മെന്റ് പ്ലാന്‍ വഴിയാണ് ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ പണം തിരികെ ലഭിക്കുന്നത്. എന്നാല്‍, ഏതെങ്കിലും വിമാന കമ്പനിയുടെ റീഫണ്ട് തുക അന്നേ ദിവസം ബുക്ക് ചെയ്ത ടിക്കറ്റുകളുടെ വിലയേക്കാള്‍ കൂടുതലാണെങ്കില്‍ ഈ സേവനം വഴിയുള്ള റീഫണ്ടിങ് നിലയ്ക്കും. ഇത് യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാനുള്ള ട്രാവല്‍ ഏജന്റുമാരുടെ കഴിവിനെ ബാധിക്കും.

കമ്പനിയുടെ ഭാവി തീരുമാനിക്കുന്നതിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന ലേലപ്രക്രിയ പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുകയാണെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു. ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ അതത് സമയത്ത് ടെക്സ്റ്റ് മെസേജ് വഴിയോ ഇമയില്‍ വഴിയോ അറിയിക്കും. അധികം വൈകാതെ വീണ്ടും സേവനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ജെറ്റ് എയര്‍വെയ്‌സിന്റെ ലോയല്‍റ്റി ആന്റ് റിവാര്‍ഡ്‌സ് പ്രോഗ്രാമായ ജെറ്റ് പ്രിവിലജില്‍(ജെപി) ചേര്‍ന്നിട്ടുള്ള യാത്രക്കാരുടെ ജെപി മൈലുകള്‍ സുരക്ഷിതമായിരിക്കുമെന്നും ഇത് മറ്റ് വിമാനങ്ങളില്‍ ഉപയോഗിക്കാമെന്നും അത്തരം ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി അയച്ച മെയിലില്‍ കമ്പനി വ്യക്തമാക്കി.

Next Story

RELATED STORIES

Share it