Big stories

പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ വീട് യോഗി ഭരണകൂടം പൊളിച്ചുനീക്കുന്നു (വീഡിയോ)

പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ വീട് യോഗി ഭരണകൂടം പൊളിച്ചുനീക്കുന്നു (വീഡിയോ)
X

അലഹബാദ്: പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ പ്രയാഗ്‌രാജിലെ വീട് പൊളിച്ചുനീക്കുന്നു. പ്രയാഗ് രാജ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് വീട് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. വീടിന്റെ ഗേറ്റ് അടക്കം ജെസിപി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിജെപി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്ക് നേരേ പ്രയോഗിക്കുന്ന ബുള്‍ഡോസര്‍ രാജിന്റെ തുടര്‍ച്ചയാണ് യോഗി ഭരണകൂടം പ്രയാഗ്‌രാജില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. വീട് പൊളിക്കുകയാണെന്നും 11 മണിക്ക് മുമ്പായി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. കരേലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്, നിയമവിരുദ്ധമായും അംഗീകാരമില്ലാതെയും നിര്‍മിച്ചതാണെന്ന് നോട്ടീസില്‍ പറയുന്നു.

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്താനാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. വന്‍ പോലിസ് സംഘം ജാവേദിന്റെ വീട് വളഞ്ഞിരിക്കുകയാണ്. പ്രദേശത്തെ മുഴുവന്‍ മുസ്‌ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നുണ്ട്. പ്രവാചക നിന്ദക്കെതിരേ പ്രതിഷേധം ആഹ്വാനം ചെയ്‌തെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ജാവേദിനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത 70 പേരെയാണ് പ്രയാഗ്‌രാജില്‍ നിന്നും ഇതുവരെ അറസ്റ്റുചെയ്തത്. ആക്രമണത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് ജാവേദ് എന്നാണ് പോലിസ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം 60 ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തത്.

വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പോലിസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്ന് കാണിച്ച് മകള്‍ അഫ്രീന്‍ ഫാത്തിമ ദേശീയ വനിതാ കമീഷന് പരാതി നല്‍കിയിരുന്നു. അറിയിപ്പോ വാറന്റോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പോലിസ് കുടുംബത്തെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നു എന്ന് അഫ്രീന്‍ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

''അലഹബാദ് പോലിസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചുകൊണ്ടുപോയ എന്റെ പിതാവ് ജാവേദ് മുഹമ്മദ്, അമ്മ പര്‍വീണ്‍ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്റോ കൂടാതെയാണ് പോലിസ് എന്റെ കുടുബത്തെ പിടിച്ചുകൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല''- അഫ്രീന്‍ പരാതിയില്‍ വിശദീകരിക്കുന്നു.

ജാവേദും മകള്‍ അഫ്രീനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് യുപി പോലിസിന്റെ വാദം. ജെഎന്‍യുവില്‍ പഠിക്കുന്ന അഫ്രീന്‍ കുപ്രസിദ്ധയാണെന്ന് പ്രയാഗ്‌രാജ് എസ്എസ്പി പരിഹസിച്ചു. അലിഗഢ് യൂനിവേഴ്‌സിറ്റി യൂനിയന്‍ മുന്‍ പ്രസിഡന്റും നിലവിലെ ജെഎന്‍യു യൂനിയന്‍ കൗണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീന്‍.

Next Story

RELATED STORIES

Share it