Sub Lead

സൗമ്യയെ ചുട്ടുകൊന്നത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്; നേരത്തേ പോലിസിനെ അറിയിച്ചിരുന്നുവെന്ന് മാതാവ്

അജാസ് സൗമ്യയെ മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാം വള്ളികുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു.

സൗമ്യയെ ചുട്ടുകൊന്നത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്; നേരത്തേ പോലിസിനെ അറിയിച്ചിരുന്നുവെന്ന് മാതാവ്
X

വള്ളികുന്നം: വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ കൊലപ്പെടുത്താന്‍ കാരണം പ്രതി അജാസിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലെന്ന് അമ്മ ഇന്ദിര. അജാസ് സൗമ്യയെ മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാം വള്ളികുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു. അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നല്‍കിയെങ്കിലും വാങ്ങാന്‍ അജാസ് തയാറായില്ല. തുടര്‍ന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയച്ചു. തുടര്‍ന്ന് സൗമ്യയും ഇന്ദിരയും രണ്ടാഴ്ച മുന്‍പ് ആലുവയില്‍ എത്തി പണം നേരിട്ടു നല്‍കാന്‍ ശ്രമിച്ചു. അതു വാങ്ങാന്‍ തയ്യാറാവാതെ പകരം അജാസ് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നുവെന്ന് ഇന്ദിര പറയുന്നു. അജാസ് രണ്ടു തവണ വീട്ടില്‍ വന്നിരുന്നു. മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തി. ഒരിക്കല്‍ ഷൂ കൊണ്ടു തല്ലിയെന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നും പൊലിസ് പറഞ്ഞു.

കൊല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര തയ്യല്‍ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരന്‍ വര്‍ഷങ്ങളായി തളര്‍ന്നു കിടപ്പാണ്. സൗമ്യയുടെ മൂന്നു മക്കളില്‍ ഇളയ കുട്ടി ക്ലാപ്പനയിലെ വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ്. സൗമ്യ ജോലിക്കു പോകുന്നതിനാല്‍ അങ്കണവാടിയില്‍ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ അമ്മയുടെ അടുത്തു നിര്‍ത്തുന്നത്. മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളിക്കുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളിക്കുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

വ്യക്തമായ ആസൂത്രണത്തോടെയാണു സൗമ്യയെ കൊലപ്പെടുത്താന്‍ അജാസെത്തിയതെന്നും പൊലിസ് പറയുന്നു. അജാസ് എറണാകുളത്തുനിന്നാണു കൊടുവാള്‍ വാങ്ങിയതെന്നു സൂചനയുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ലീവിലായിരുന്നു.

Next Story

RELATED STORIES

Share it