Sub Lead

ഉസ്മാന്‍ ഹമീദ് കട്ടപ്പനയുടെ അറസ്റ്റ്: ആര്‍എസ്എസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഉസ്മാന്‍ ഹമീദ് കട്ടപ്പനയുടെ അറസ്റ്റ്:  ആര്‍എസ്എസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍.എസ്എസിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നത്

കേരള പോലിസ് തുടരുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഏറ്റവും ഒടുവില്‍ ഉസ്മാന്‍ ഹമീദ് കട്ടപ്പന എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഇതിലൂടെയെല്ലാം ആര്‍എസ്എസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ .

ഇന്നലെ ആലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊലവിളി ഉയര്‍ത്തി ആര്‍എസ്എസ് കേരളത്തില്‍ വ്യാപകമായി പ്രകടനം നടക്കുകയുണ്ടായി. അതില്‍ പലയിടങ്ങളിലും കേരള മുഖ്യമന്ത്രി പിണറായിയെ വധിക്കും എന്ന് വരെയുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപിക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

അത്തരം മുദ്വാവാക്യം വിളിച്ചവരെയൊ അതിനാഹ്വാനം ചെയ്തവര്‍ക്കെതിരെയോ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായി ഇതു വരെയും അറിയില്ല.

സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണി എന്ന ദലിത് യുവതിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണം അഴിച്ചു വിട്ടിട്ടും അവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അവരെ സംഘ്പരിവാറിന് എറിഞ്ഞ് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

എന്നാല്‍ അതേ സര്‍ക്കാറിന്റെ പോലിസാണ് ആര്‍എസ്എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യുവതീ യുവാക്കളുടെ വീടുകള്‍ കയറിയിറങ്ങുന്നത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആര്‍എസ്എസിനെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുക എന്ന നയം കേരളത്തിലെ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന ഈ നയം തിരുത്തിയില്ലെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കുന്നതിന് ഇത് കാരണമാകും.

പോലിസ് ജയിലില്‍ അടച്ച ഉസ്മാന്‍ ഹമീദിനെ നിരുപാധികം വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആര്‍എസ്എസിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കേരളത്തില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട എല്ലാ കേസുകളും അടിയന്തിരമായി പിന്‍വലിക്കണം. ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it