Sub Lead

ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

ഈ സൂക്തങ്ങള്‍ 'ഭീകരത, അക്രമം, ജിഹാദ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു'വെന്നാണ് തീവ്ര ഹിന്ദുത്വ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റിസ്‌വിയുടെ വാദം.

ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ശിയ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ സൂക്തങ്ങള്‍ 'ഭീകരത, അക്രമം, ജിഹാദ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു'വെന്നാണ് തീവ്ര ഹിന്ദുത്വ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റിസ്‌വിയുടെ വാദം.

ഇസ്‌ലാമിന്റെ ആദ്യ ഖലീഫമാരായ അബുബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍ 'ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്' വിശുദ്ധ ഗ്രന്ഥത്തില്‍ ഈ സൂക്തങ്ങള്‍ 'തിരുകിക്കയറ്റുകയായിരുന്നുവെന്നും ഈ വാക്യങ്ങള്‍ 'തീവ്രവാദികള്‍' തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും റിസ്‌വി അവകാശപ്പെട്ടു.

ആജ് തക് ഹിന്ദി ചാനലുമായുള്ള റിസ്‌വിയുടെ അഭിമുഖത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിംകളേയും പ്രത്യേകിച്ച് മദ്‌റസകളേയും കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും ഖുര്‍ആനിലെ ആക്ഷേപകരമെന്ന് തോന്നുന്ന ഒരു വാക്യവും ചൂണ്ടിക്കാട്ടാന്‍ ഇദ്ദേഹത്തിന് കഴിയുന്നില്ല. ഇസ് ലാമിലെ ആദ്യ മൂന്ന് ഖലീഫകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച് ശിയ-സുന്നി വിഭാഗീയതയ്ക്കാണ് ഇയാള്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ശിയാ വിഭാഗത്തില്‍നിന്നുള്ള റിസ്‌വിക്കെതിരേ സ്വന്തം വിഭാഗത്തില്‍നിന്നു തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഖുര്‍ആനില്‍ നിന്ന് ഒരു വാക്കോ കോമയോ ഫുള്‍ സ്‌റ്റോപ്പോ പോലും നീക്കം ചെയ്യാനാവില്ലെന്ന് റിസ്‌വിയുടെ വാദം തള്ളി അഖിലേന്ത്യാ ശിയ പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താവ് മൗലാന യാസുബ് അബ്ബാസ് വ്യക്തമാക്കി. ഖുര്‍ആന്‍ ഒരു ദിവ്യഗ്രന്ഥമാണെന്നും അതില്‍ നിന്ന് ഏതെങ്കിലും വാക്യങ്ങള്‍ നീക്കംചെയ്യാന്‍ ഒരു ശിയാ ഇമാമും ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മൗലാന യാസുബിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ഇത്തരം ഉപയോഗശൂന്യമായ സംഭാഷണങ്ങളില്‍ ആളുകള്‍ സമയം പാഴാക്കരുതെന്ന് ദാറുല്‍ ഉലൂം ഫിറംഗി മഹല്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍നിറഞ്ഞുനില്‍ക്കാന്‍ റിസ്‌വി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് അതിന്റെ വക്താവ് മൗലാന സുഫിയാന്‍ നിസാമി സീ ന്യൂസിനോട് പറഞ്ഞു.

ശിയ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായ റിസ്‌വി നിലവില്‍ നിരവധി അഴിമതി കേസുകള്‍ നേരിടുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ വഖഫ് സ്വത്തുക്കള്‍ അനധികൃതമായി വില്‍ക്കുക, വാങ്ങുക, കൈമാറ്റം ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തി 2020 നവംബറില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

യുപി ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റേയും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റേയും വഖഫ് സ്വത്തുക്കള്‍ അനധികൃതമായി വില്‍ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് 2019 ല്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it