ഏകസിവില്‍ കോഡ്: സംഘപരിവാര്‍ ന്യൂനപക്ഷവും മതനിരപേക്ഷ ഭൂരിപക്ഷവും തമ്മിലുള്ള പ്രശ്നം-മൂവാറ്റുപുഴ അഷ്റഫ് മൗലവി
വിഷയം ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാനുള്ള സിപിഎം ശ്രമം കാപട്യം
കൊല്ലം: ഏക സിവില്‍കോഡ് രാജ്യത്തെ സംഘപരിവാര്‍ ന്യൂനപക്ഷവും മതനിരപേക്ഷ ഭൂരിപക്ഷവും തമ്മിലുള്ള പ്രശ്നമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കൊല്ലം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ 20ാം നിയമകമ്മീഷന് ഇതു പ്രായോഗികമല്ലെന്നു കണ്ടെത്തി തള്ളിക്കളഞ്ഞിരുന്നു. പിന്നീട് 21ാം നിയമ കമ്മീഷന് ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പൊടുന്നനെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം തന്നെ ജനാധിപത്യവിരുദ്ധമാണ്. പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത് രാജ്യത്തെ ജനതയുടെ അഭിപ്രായമല്ല, മറിച്ച് ആര്‍എസ്എസ്സിന്റെ അഥവാ ഗോള്‍വാള്‍ക്കര്‍ ചിന്താധാരയാണ്. കൂടാതെ, രാജ്യത്തിന്റെ പൈതൃകത്തിനും ബഹുസ്വരതയ്ക്കും എതിരാണ് ഏകസിവില്‍ കോഡ്. ഇത്തരമൊരു സാഹചര്യത്തെ വര്‍ഗീയവല്‍ക്കരിച്ച് സമൂഹത്തില്‍ അകല്‍ച്ച സൃഷ്ടിച്ച് ആര്‍എസ്എസ്സിന് വളരാന്‍ അവസരമൊരുക്കുന്നതിനു പകരം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മൗലികാവകാശങ്ങളുടെയും പ്രശ്നമായി കണ്ട് ആര്‍എസ്എസ് അജയണ്ടയാണിതെന്ന തിരിച്ചറിവോടെ കാര്യങ്ങളെ സമീപിക്കാനുള്ള ഉത്തരവാദിത്വം സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍ കോഡ് വിഷയം ഹിന്ദു-മുസ് ലിം പ്രശ്നമാക്കി മാറ്റാനുള്ള സിപിഎമ്മിന്റെ ശ്രമം കാപട്യമാണ്. ഇത് രാജ്യ താല്‍പ്പര്യത്തിനും പൈതൃകത്തിനും എതിരാണെന്നിരിക്കേ ചര്‍ച്ചകള്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയുമായി കൂട്ടിക്കെട്ടുന്ന സിപിഎം ദുഷ്ടലാക്ക് മതനിരപേക്ഷ ജനത തിരിച്ചറിയണം. ഏകസിവില്‍ കോഡ് ന്യൂനപക്ഷ പ്രശ്നമോ മുസ് ലിം പ്രശ്നമോ മാത്രമായി ചുരുക്കാനുള്ള ഗൂഢതന്ത്രമാണ് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ പയറ്റുന്നത്. ഇതുതന്നെയാണ് സംഘപരിവാര്‍ ലക്ഷ്യവും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ഉടനെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെന്ന അനാവശ്യ വിവാദം ഉയര്‍ത്തുകയായിരുന്നു.
സിപിഎം പോലുള്ള പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ കാണിക്കുന്നത് കാപട്യമാണ്. ഏകസിവില്‍ കോഡിന് അനുകൂലമായി നിലകൊണ്ട ഒരു പ്രസ്ഥാനമാണ് സിപിഎം. മാത്രമല്ല അടിസ്ഥാന ജനവിഭാഗങ്ങളുടെ മൗലികമായ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞുനില്ക്കുകയും അവരെ അസ്വസ്ഥപ്പെടുത്തുന്ന വിശ്വാസപരമായും വൈകാരികവുമായ പ്രശ്നങ്ങളെ തൊട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഹീനമായ രാഷ്ട്രീയ രീതിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കുറച്ചുകാലമായി അനുവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ ഈ രീതിയാണ് തുടര്‍ന്നത്. ബിജെപി ഭരണകൂടം ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അത് ഹിന്ദു-മുസ് ലിം പ്രശ്നമാക്കി ചുരുക്കി കാണിക്കാനായിരുന്നു സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നപ്പോള്‍ അത് മുസ് ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാക്കി ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രായോഗിക തലത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരുന്നു അതെന്ന് വ്യക്തമായിരിക്കുന്നു. ക്രൈസ്തവ ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു ഈ നിയമത്തിന്റെ പേരില്‍ അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും. വര്‍ഗീയ ധ്രുവീകരണത്തിലൂടെ താല്‍ക്കാലിക നേട്ടം കൊയ്യാമെന്ന സംഘപരിവാര അജണ്ട അതേ രൂപത്തില്‍ തന്നെ നടപ്പാക്കാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. അത് ഗുരുതരമായ സ്ഥിതി സൃഷ്ടിക്കും. സിപിഎം അതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന്, കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷെഫീഖ് എം അലി സംബന്ധിച്ചു.
RELATED STORIES
കോണ്‍ഗ്രസിന് തിരിച്ചടി; പത്രിക പിന്‍വലിച്ച് ഇന്‍ഡോറിലെ സ്ഥാനാര്‍ഥി...
29 April 2024 8:24 AM GMTചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം...
29 April 2024 5:34 AM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMTലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
29 April 2024 5:18 AM GMTമേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ...
29 April 2024 5:16 AM GMTമുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...
29 April 2024 5:15 AM GMT