Sub Lead

സവര്‍ണ സംവരണം: സര്‍ക്കാറിനെതിരേ ദലിത്, ന്യൂനപക്ഷ പടയൊരുക്കം

ഹിന്ദു സമൂഹത്തിലെ ഈഴവരടക്കമുള്ള പ്രബല പിന്നാക്ക സംഘടനകള്‍ ഹിന്ദുത്വ, വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയതിന്റെ മറ പിടിച്ചാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ സവര്‍ണ പ്രീണണം നടപ്പിലാക്കുന്നത്

സവര്‍ണ സംവരണം: സര്‍ക്കാറിനെതിരേ ദലിത്, ന്യൂനപക്ഷ പടയൊരുക്കം
X

പിസി അബ്ദുല്ല

കോഴിക്കോട്: മുന്നോക്കക്കാര്‍ക്കുള്ള പിന്നോക്ക സംവരണം എന്ന പേരില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സവര്‍ണ സംവരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടപ്പിലാക്കാത്ത മുന്നോക്ക സംവരണം വഴി കേരളത്തില്‍ ദലിത്, ന്യുനപക്ഷാവകാശങ്ങള്‍ വ്യാപകമായി അട്ടിമറിക്കപ്പെടാനാണ് അവസരമൊരുങ്ങുന്നത്. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദൂര വ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സവര്‍ണ സംവരണം കേരളത്തില്‍ നപപ്പിലാക്കുന്നത്.

സവര്‍ണ സമുദായങ്ങളിലുള്ളവര്‍ക്ക് സാമ്പത്തിക അടിസ്ഥാനം പറഞ്ഞ് സംവരണം നല്‍കുന്ന പുതിയ നടപടിക്കെതിരേ ദലിത്, ന്യൂനപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭമാണ് ആസൂത്രണം ചെയ്യുന്നത്. പൊതു തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ പിണറായി സര്‍ക്കാരിന്റെ സവര്‍ണ, ഹിന്ദുത്വ പ്രീണം തുറന്നു കാട്ടി സമരത്തിനൊരുങ്ങുകയാണ് പിന്നാക്ക സംഘടനകള്‍. സവര്‍ണ സംവരണത്തിനെതിരായ ശക്തമായ നിയമ പോരാട്ടങ്ങള്‍ക്കും അരങ്ങൊരുങ്ങുന്നു.

പിണറായി സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രീണന അജണ്ടയുടെ നേര്‍സാക്ഷ്യമാണ് പുതിയ മുന്നോക്ക സംവരണമെന്നാണ് പിന്നാക്ക, ദലിത് സംഘടനാ നേതൃത്വത്വവും സര്‍വീസ് സംഘടനകളും വിലയിരുത്തുന്നത്. കേരള സര്‍ക്കാരിന്റെ ദലിത് വിരുദ്ധ, മുസ്‌ലിം വിരുദ്ധ അജണ്ട എന്ന നിലയിലും ചര്‍ച്ചകള്‍ സജീവമാണ്. ഹിന്ദു സമൂഹത്തിലെ ഈഴവരടക്കമുള്ള പ്രബല പിന്നാക്ക സംഘടനകള്‍ ഹിന്ദുത്വ, വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയതിന്റെ മറ പിടിച്ചാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ സവര്‍ണ പ്രീണണം നടപ്പിലാക്കുന്നത്. സാധാരണ ഗതിയില്‍ സവര്‍ണ സംവരണ സംവരണത്തിനെതിരേ ഇഴവ നേതൃത്വത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരേണ്ടതാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയടക്കമുള്ളവര്‍ ഭൂരിപക്ഷ വര്‍ഗീയ താല്‍പര്യങ്ങളുടെ പക്ഷത്തായതിനാല്‍ പുതിയ സവര്‍ണ സംവരണ പ്രീണനത്തെ പരസ്യമായി എതിര്‍ക്കാനാവില്ലെന്ന് സര്‍ക്കാരും സിപിഎമ്മും വിലയിരുത്തുന്നു.

മാത്രമല്ല, സര്‍ക്കാരിന്റെ പുതിയ സവര്‍ണ സംവരണം മൂലം മുഖ്യമായും അട്ടിമറിക്കപ്പെടുന്നത് ദലിത്, മുസ്ലിം അവകാശങ്ങളാണെന്നതും വെള്ളാപ്പള്ളിയടക്കമുള്ളവരെ മനസാ സന്തോഷിപ്പിക്കുന്നു. സവര്‍ണ സമുദായങ്ങളും ഈഴവ പോലുള്ള ഒബിസി സമുദായങ്ങളും ഹിന്ദുത്വ രാഷ്ട്രീയ പ്ലാറ്റ് ഫോമിലാണ് ഇവിടെ നില കൊള്ളുന്നത്. വിശാല വര്‍ഗ്ഗീയ ഹിന്ദുത്വത്തിന്റെ ഭാഗമായതോടെ ഈഴവ സമുദായ നേതൃത്വവും സര്‍ക്കാരിന്റെ ദലിത് വിരുദ്ധ, മുസ്ലിം വിരുദ്ധ അജണ്ടകളെ മൗനം കൊണ്ടു പിന്തുണക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ സംവരണ അട്ടിമറിയിലും പ്രകടമാവുന്നത്.

സവര്‍ണ സാമ്പത്തിക സംവരണം നടപ്പാക്കിയതിനെതിരെ കേരള ജനസംഖ്യയില്‍ മുന്നിലുള്ള ഈഴവ സമുദായനേതൃത്വം കണ്ണടക്കുന്നത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ദലിത് മുസ്ലിം വിരുദ്ധതയുടെ പേരില്‍ മാത്രമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈഴവ സമുദായ നേതൃത്വം ദലിത്, മുസ്ലിം വിരുദ്ധതയുടെ പ്രചാരകരായി മാറിയതോടെ തങ്ങളുടെ സാമൂഹികാവകാശങ്ങള്‍ നഷ്ടപ്പെട്ടാലും സംവരണം ഇല്ലെങ്കില്‍ പ്രശ്‌നമില്ല ദലിതര്‍ക്കും മുസ്ലിംകള്‍ക്കും സംവരണാനുകൂല്യം ലഭിക്കരുത് എന്നതലത്തില്‍ കാഴ്ചപ്പാട് സങ്കുചിതമായതിന്റെ ആള്‍ രുപമായി വെള്ളാപ്പള്ളിയടക്കമുള്ളവര്‍ മാറിയതിന്റെ ഈഴവ മൗനമാണ് പുതിയ സവര്‍ണ സംവരണത്തിലും മറനീങ്ങുന്നത്.

കേരളത്തില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കും രാഷ്ട്രീയ തട്ടകവും ഈഴവ സമുദായമാണ്. നേരത്തെ ഈഴവ സമുദായത്തിന്റെ എതിര്‍പ്പ് ഭയന്നായിരുന്നു സാമ്പത്തിക സംവരണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ഇടതു,വലതു സര്‍ക്കാരുകള്‍ പിന്‍മാറിയത്. എന്നാല്‍ ഈഴവ നേതൃത്വം ഇപ്പോള്‍ പെരുമാറുന്നത് വര്‍ഗീയ ഹിന്ദുത്വത്തിന്റെ ഭാഗമായാണ് എന്നതിനാല്‍ സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രീണനത്തിനെതിരെ ഈഴവ നേതൃത്വത്തില്‍ നിന്ന് എതിര്‍പ്പ് ഉയരില്ല എന്ന് പിണറായി സര്‍ക്കാരിന് അറിയാം. ആ സാഹചര്യമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സവര്‍ണ്ണ പ്രീണനത്തിന് പിണറായി സര്‍ക്കാരിന് ധൈര്യം പകര്‍ന്നത്. പുതിയ സവര്‍ണ്ണ സംവരണത്തിനെതിരെ മുസ്ലിം, ദലിത് പ്രതിഷേധം സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിനെതിരായ അത്തരം ദലിത്, മുസ്ലിം പ്രതിഷേധങ്ങള്‍ സര്‍ക്കാരിനനുകൂലമായ ഹിന്ദുത്വ ധ്രുവീകരണത്തിന് കാരണമാവുമെന്നും ആസന്നമായ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനു ഗുണപരമാവുമെന്നും സിപിഎം കണക്കു കൂട്ടുന്നുമുണ്ടാവാം. സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രീണനത്തിനെതിരെ കോണ്‍ഗ്രസ് പരസ്യ നിലപാട് എടുക്കില്ലെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.

എന്നാല്‍, സവര്‍ണ സംവരണത്തിനെതിരെ ദലിത്, മുസ്ലിം തട്ടകങ്ങളില്‍ രൂപപ്പെടുന്ന കടുത്ത പ്രതിഷേധങ്ങളെ ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിലൂടെ എത്ര കണ്ട് സിപിഎമ്മിന് അതി ജീവിക്കാനാവുമെന്ന് കണ്ടു തന്നെ അറിയണം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തിരിച്ചറിവ് കുത്തൊഴുക്കായ തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ തടക്കമുള്ള കോട്ട ക്കൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞു പോയതാണ് കേരളത്തിന്റെ ജനാധിപത്യ ചരിത്രം..!




Next Story

RELATED STORIES

Share it