Latest News

'പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയുമുണ്ട്': സംവിധായകന്‍ വിനയന്‍

പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു

പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയുമുണ്ട്: സംവിധായകന്‍ വിനയന്‍
X

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നടന്‍ പ്രേംകുമാറിനെ നീക്കിയ സാംസ്‌കാരിക വകുപ്പിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒരു വാക്കുപോലും പറയാതെ അദ്ദേഹത്തെ ഒഴിവാക്കിയത് ശുദ്ധ നെറികേടാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയന്‍ വ്യക്തമാക്കി. വമ്പന്മാര്‍ ചെയ്തതിനേക്കാള്‍ ഭംഗിയായി അക്കാദമി ഭരിക്കുകയും വിവാദങ്ങളില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനോട് ഒരു വാക്കുപോലും പറയാതെ ഒഴിവാക്കിയത് 'ശുദ്ധ നെറികേട്' ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിഹാസങ്ങളേയും പൗരപ്രമുഖരേയും മാത്രമല്ല, കഴിവുള്ള സാധാരണ കലാകാരന്മാരേയും അര്‍ഹിക്കുന്ന വിലകൊടുത്ത് മാനിക്കുന്നതാണ് ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനെ സ്വജനപക്ഷപാതം എന്നാണ് വിളിക്കേണ്ടത്. ഇത്രയും വലിയ അനീതി നടന്നിട്ടും മലയാള സിനിമയിലെ സംഘടനകള്‍ പ്രേംകുമാറിനെ പിന്തുണച്ച് ഒരു വാക്കുപോലും പറഞ്ഞില്ല എന്ന കാര്യവും വിനയന്‍ പങ്കുവെച്ചു.

കൂലിപ്പണിക്കരോട് പോലും നാളെ പണിക്ക് വരേണ്ട എന്ന് പറഞ്ഞല്ലേ ഒഴിവാക്കുറുള്ളതെന്ന് പറഞ്ഞ വിനയന്‍ കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവരര്‍ഹിക്കുന്ന വിലകൊടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു. പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കാന്‍ പോലും അവസരം നല്‍കാതെ. കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാര്‍ത്ത കൊടുക്കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പാവപ്പെട്ട ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് പാര്‍ട്ടി മീറ്റിങ്ങില്‍ ആവശ്യപ്പെട്ടതാണ് തന്റെ പുറത്താക്കലിന് കാരണമെന്ന് പ്രേംകുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

നടന്‍ പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ വമ്പന്‍മാര്‍ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങള്‍ക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു..

തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതല്‍ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മള്‍ ഒഴിവാക്കാറുള്ളത്..

അല്ലങ്കില്‍ പിറ്റേ ദിവസം കിളക്കാന്‍ വരുമ്പോള്‍ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാല്‍ അവന്‍ വഴക്കുണ്ടാക്കും..

പക്ഷേ പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കാന്‍ പോലും അവസരം നല്‍കാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാര്‍ത്ത കൊടുക്കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്തത്..

'ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ'...

നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..

പക്ഷേ അപമാനിക്കാന്‍ മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാണ് അന്നു പ്രേംകുമാര്‍ പറഞ്ഞത്..

അതില്‍ എല്ലാമുണ്ട്...

ഇതിഹാസങ്ങളേം കോട്ടിട്ട പൌരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവരര്‍ഹിക്കുന്ന വിലകൊടുക്കണം..

അതാണു ജനാധിപത്യം...

മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്...

മലയാള സിനിമാ സംഘടനകള്‍ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടന്‍ പ്രേം കുമാറിനെ സപ്പോര്‍ട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓര്‍ത്തു പോകുന്നു..

Next Story

RELATED STORIES

Share it