Sub Lead

ഇസ്‌ലാം സ്വീകരിച്ച യുവതിക്കെതിരായ പീഡനം പുറത്തുകൊണ്ടുവന്ന റിപോര്‍ട്ടര്‍ക്കെതിരേ കേസെടുത്ത് യുപി പോലിസ്

ന്യൂസ് ലോണ്‍ഡ്രി ജേണലിസ്റ്റ് നിധി സുരേഷിനെതിരേയാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടാതെ 'ഭദാസ് 4' മീഡിയ റിപോര്‍ട്ടര്‍ ശുക്ല, എഡിറ്റര്‍ സിങ് എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്.

ഇസ്‌ലാം സ്വീകരിച്ച യുവതിക്കെതിരായ പീഡനം പുറത്തുകൊണ്ടുവന്ന റിപോര്‍ട്ടര്‍ക്കെതിരേ കേസെടുത്ത് യുപി പോലിസ്
X

ന്യൂഡല്‍ഹി: ഇസ്‌ലാം മതം സ്വീകരിച്ച ഐഷാ ആല്‍വിയെന്ന യുവതിയെ മാധ്യമപ്രവര്‍ത്തകന്‍ ഉപദ്രവിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവം റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തയ്‌ക്കെതിരേ കേസെടുത്ത് യുപി പോലിസ്. ന്യൂസ് ലോണ്‍ഡ്രി ജേണലിസ്റ്റ് നിധി സുരേഷ്, 'ഭദാസ് 4' മീഡിയ റിപോര്‍ട്ടര്‍ ശുക്ല, എഡിറ്റര്‍ സിങ് എന്നിവര്‍ക്കെതിരേ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ന്യൂസ് 18ലെ മാധ്യമപ്രവര്‍ത്തകന്‍ ദീപ് ശ്രീവാസ്തവ നല്‍കിയ മാനനഷ്ടക്കേസിലാണ് സര്‍ദാര്‍ ബസാര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500, 501 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

ഇസ്‌ലാം സ്വീകരിച്ചതിനെതുടര്‍ന്ന് ഐഷ ആല്‍വിയെന്ന യുവതിയെ മാധ്യമങ്ങള്‍ ഉപദ്രവിച്ച സംഭവം നിധി സുരേഷ് വാര്‍ത്തയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഒരു സ്ത്രീയില്‍ നിന്നു പണം കവര്‍ന്നതായി നിധി സുരേഷ് ട്വിറ്ററില്‍ വ്യാജ ആരോപണം ഉന്നയിച്ചതായും 'ഭദാസ് 4' മീഡിയയിലൂടെ ഈ ആരോപണം ശുക്ല ആവര്‍ത്തിച്ചെന്നും ദീപ് ശ്രീവാസ്തവ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, നിധി സുരേഷിന്റെ റിപോര്‍ട്ടിന് പിന്നാലെ ഐശ ആല്‍വി സംരക്ഷണം തേടി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. 'തന്റെ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമെന്നും തന്നെ അറസ്റ്റു ചെയ്യുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. പകരം അയാള്‍ പണം ആവശ്യപ്പെടുകയും, നിരസിച്ചപ്പോള്‍ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം അയാള്‍ ഇരുപതിനായിരം രൂപ ബലമായി കവര്‍ച്ച നടത്തിയെന്നും ഐഷ ആല്‍വി ഹരജിയില്‍ പറയുന്നു.

ഭീഷണി സന്ദേശം ന്യൂസ് 18ലെ റിപ്പോര്‍ട്ടര്‍ ദീപ് ശ്രീവാസ്തവയുടെതാണെന്ന് തിരിച്ചറിഞ്ഞതായി നിധിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ശ്രീവാസ്തവ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പരാതി നല്‍കിയത്.

അതേസമയം, മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ന്യൂസ് ലൗണ്‍ഡ്രിയുടെ സഹസ്ഥാപകനും സിഇഒയുമായ അഭിനന്ദന്‍ ശേഖ്രി പറഞ്ഞു. 'രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് എഫ്‌ഐആറുകളും നിയമ നടപടിക്രമങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് ദുഖകരമാണ്, മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഈ കാര്യങ്ങള്‍ വിനിയോഗിക്കുന്നത് എന്നതാണ് ദുഖകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it