Sub Lead

മേയറുടെ മോചനത്തിന് കസ്റ്റഡിയിലുള്ള ഒമ്പത് റഷ്യന്‍ സൈനികരെ വിട്ടയച്ച് യുക്രെയ്ന്‍

മേയറുടെ മോചനത്തിന് കസ്റ്റഡിയിലുള്ള ഒമ്പത് റഷ്യന്‍ സൈനികരെ വിട്ടയച്ച് യുക്രെയ്ന്‍
X

കീവ്: റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയ പടിഞ്ഞാറന്‍ യുക്രെയ്ന്‍ നഗരമായ മെലിറ്റോപോള്‍ സിറ്റി മേയറെ മോചിപ്പിച്ചു. ഇതിനായി തങ്ങളുടെ പിടിയിലായ ഒമ്പത് റഷ്യന്‍ സൈനികരെയാണ് യുക്രെയ്ന്‍ വിട്ടയച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മരിയുപോളിനും ഖേര്‍സനും ഇടയിലുള്ള നഗരമാണ് മെലിറ്റോപോള്‍. ഈ നഗരം പിടിച്ചെടുത്ത റഷ്യന്‍ സേന വെള്ളിയാഴ്ചയാണ് മേയര്‍ ഇവാന്‍ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയത്.

മേയറെ മോചിപ്പിക്കാന്‍ റഷ്യയ്ക്ക് തിരികെ കൈമാറിയ സൈനികര്‍ 2002ലും 2003ലും ജനിച്ചവരാണെന്നും കുട്ടികളായതുകൊണ്ടാണ് വിട്ടയക്കുന്നതെന്നും സെലന്‍സ്‌കിയുടെ മാധ്യമവക്താവിനെ ഉദ്ധരിച്ച് യുക്രെയ്ന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപോര്‍ട്ട് ചെയ്തു. മേയര്‍ ഇവാന്‍ ഫെഡറോവിനെ മോചിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല. ഇവാന്‍ ഫെഡറോവ് റഷ്യന്‍ അടിമത്തത്തില്‍ നിന്ന് മോചിതനായി.

2002 ലും 2003 ലും ജനിച്ച ഒമ്പത് സൈനികരെ റഷ്യയ്ക്ക് നല്‍കി. ഇവര്‍ യഥാര്‍ഥത്തില്‍ കുട്ടികളാണ്- സെലന്‍സ്‌കി പ്രസ് എയ്ഡ് ഡാരിയ സരിവ്‌നയയെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് യുക്രെയ്ന്‍ പറഞ്ഞു. അതേസമയം, റഷ്യന്‍ സേനയില്‍ നിന്ന് മോചിതനായ മേയര്‍ ഇവാന്‍ ഫെഡറോവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചു. മേയറുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച സെലന്‍സ്‌കി, അദ്ദേഹത്തെ മോചിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. സുഖം പ്രാപിക്കാന്‍ ഒന്നോ രണ്ടോ ദിവസം വേണ്ടിവരുമെന്നും തുടര്‍ന്ന് ചുമതലകളിലേക്ക് മടങ്ങുമെന്നുമാണ് ഇവാന്‍ ഫെഡേറോവ് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it