Sub Lead

യുഎപിഎ: ഇബ്രാഹീമിന് ജയില്‍ മോചനം നല്‍കണം; മുഖ്യമന്ത്രിക്ക് ഭാര്യയുടെ നിവേദനം

യുഎപിഎ: ഇബ്രാഹീമിന് ജയില്‍ മോചനം നല്‍കണം; മുഖ്യമന്ത്രിക്ക് ഭാര്യയുടെ നിവേദനം
X

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന വയനാട് സ്വദേശി ഇബ്രാഹീമിന് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജയില്‍മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭാര്യ ജമീല നിവേദനം നല്‍കി. കഴിഞ്ഞ ആറുവര്‍ഷമായി ജയിലില്‍ കഴിയുന്ന 67കാരന് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അസുഖം കാരണം ജീവന്‍ അപകടത്തിലാണെന്നും പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടുത്ത പ്രമേഹരോഗിയായ അദ്ദേഹത്തെ തടവിലിടുന്നതിനു മുമ്പ് രണ്ടുതവണ ഹൃദയാഘാതം ഉണ്ടായിരുന്നു. ജയില്‍ ജീവിതത്തില്‍ പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലം പല്ലുകള്‍ മിക്കവാറും കൊഴിഞ്ഞുപോവുകയും ബാക്കിയുള്ളവ നീക്കം ചെയ്യുകയും ചെയ്തതിനാല്‍ ശരിയായ രീതിയില്‍ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലാണ്. ഇതുകാരണം ശരീരഭാരം ഏഴു കിലയോളം കുറഞ്ഞു. ഒരു ദിവസം 22 ഓളം ഗുളികകള്‍ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇബ്രാഹീമിന്റെ ജീവന്‍ പോലും അപകടത്തിലാണെന്ന് ഭയപ്പെടുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജയിലുകലിലെ ജനസാന്ദ്രത കുറയ്ക്കാനായി തടവുകാര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള ഉന്നതാധികാര സമിതി നിര്‍ദേശിച്ചെങ്കിലും യുഎപിഎ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് ഇടക്കാല ജാമ്യം നല്‍കേണ്ടെന്നാണ് സംസ്ഥാനത്ത് തീരുമാനിച്ചത്.

അതിനാല്‍ ഇബ്രാഹിമിനെ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ അലട്ടുന്നവരും പ്രായാധിക്യമുള്ളവരുമായ തടവുകാര്‍ക്ക് കൊവിഡ് വ്യാപന സാഹചര്യത്തിലും ഇടക്കാല ജാമ്യം ലഭ്യമായിട്ടില്ല. യുഎപിഎ തടവുകാര്‍ക്ക് ഇടക്കാല ജാമ്യത്തിന് അര്‍ഹതയില്ലെന്ന തീരുമാനത്തില്‍ ഇളവ് നല്‍കി പ്രായാധിക്യത്താലും രോഗങ്ങളാലും വലയുന്ന ഇബ്രാഹിമീനെ മാനുഷിക പരിഗണന നല്‍കി ജയില്‍ മോചിതനാക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.

ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും തടവിലായ മലയാളികളായ സിദ്ദീക് കാപ്പന്റെയും, പ്രഫ. ഹാനി ബാബുവിന്റെയും കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ സമയോചിതമായ ഇടപെടല്‍ ഇബ്രാഹീമിന്റെ കാര്യത്തിലും ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും നിവേദനം നല്‍കിയിട്ടുണ്ട്. ഇബ്രാഹീമിന്റെ പേരിലുള്ള കേസിന്റെ വിചാരണ സമീപഭാവിയിലൊന്നും അവസാനിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ പരിഗണന താങ്കളുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌ക്കര്‍, സക്കറിയ, കല്‍പ്പറ്റ നാരായണന്‍, സുനില്‍ പി ഇളയിടം, അന്‍വര്‍ അലി, രാജീവ് രവി, മീനാ കന്ദസ്വാമി, സണ്ണി കപിക്കാട്, റഫീഖ് അഹമ്മദ്, ജെ ദേവിക, ടി ടി ശ്രീകുമാര്‍, കെ ടി റാംമോഹന്‍, എം എം ഖാന്‍, ആര്‍ അജയന്‍, അബിക പി, ജെ രഘു, അഡ്വ. ഷാനവാസ്, ശ്രീജ നെയ്യാറ്റിന്‍കര, എം ഗീതാനന്ദന്‍ എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.

UAPA: Ibrahim should be released from jail; Wife's petition to the Chief Minister

Next Story

RELATED STORIES

Share it