Sub Lead

ഹിന്ദുത്വരുടെ ശല്യം; അറവ് നിര്‍ത്തി പ്രതിഷേധിച്ച് ഖുറേഷികള്‍

ഹിന്ദുത്വരുടെ ശല്യം; അറവ് നിര്‍ത്തി പ്രതിഷേധിച്ച് ഖുറേഷികള്‍
X

മുംബൈ: ഹിന്ദുത്വ പശുസംരക്ഷകരുടെ ശല്യം മൂലം പശു ഇതര കന്നുകാലികളുടെയും അറവ് നിര്‍ത്തി പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഖുറേഷികള്‍. 1976ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമം 2015ല്‍ ഭേദഗതി ചെയ്തതിന് ശേഷം ജീവിതം വളരെ മോശമായെന്ന് ഖുറേശി നേതാക്കള്‍ പറഞ്ഞു. കാളകളെ പോലും അറക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിയമം കൊണ്ടുവന്നത്. നിയമത്തിന് ശേഷം ഹിന്ദുത്വ സംഘങ്ങളുടെ ആക്രമണം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ ആക്രമിക്കപ്പെടാത്ത ഖുറേശി സമുദായക്കാര്‍ ഇല്ലെന്ന് നേതാക്കള്‍ പറയുന്നു.

അതിനാലാണ് തൊഴിലില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഖുറേശി ജമാഅത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബോധവല്‍ക്കരണം നടത്തുന്നത്.


അറവില്‍ നിന്ന് മാറി നില്‍ക്കുന്നത് കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് സര്‍ക്കാരിന് ഇതോടെ ബോധ്യപ്പെടുമെന്ന് നന്ദേഡില്‍ ഖുറേഷി ജമാഅത്തിന് നേതൃത്വം നല്‍കുന്ന അസീസ് ഖുറേഷി പറഞ്ഞു.

കഴിഞ്ഞ മാസം നാഗ്പൂരില്‍ തുടങ്ങിയ ബഹിഷ്‌കരണ കാംപയിന്‍ ഇപ്പോള്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഓരോ ദിവസവും ജില്ലകളില്‍ ഒന്നിലധികം പരിപാടികളും നടക്കുന്നുണ്ട്. അറവ് ബഹിഷ്‌കരണം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളും ഈ പരിപാടികളില്‍ ചര്‍ച്ചയാവുന്നു. കഴിഞ്ഞ ആഴ്ച നന്ദേഡില്‍ അറവുകാര്‍ ജില്ലാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ബീഫ് നിര്‍ത്തിയിട്ട് കാലങ്ങളായിട്ടും ആക്രമണങ്ങള്‍ തുടരുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എരുമകളുടെ അറവ് നിരോധിച്ചിട്ടില്ലെങ്കിലും അത് ചെയ്യുന്നവരെയും ഹിന്ദുത്വര്‍ ആക്രമിക്കുകയാണ്. '' മാംസം കൈകാര്യം ചെയ്യുന്ന മുസ്‌ലിം ആയാല്‍ ആക്രമണം നടക്കും. പോലിസ് അവരുടെ കൂടെ നില്‍ക്കും''- കഴിഞ്ഞ വര്‍ഷം ആക്രമണത്തിന് ഇരയായ ഒരു ഖുറേഷി പറഞ്ഞു. തന്നെ ആക്രമിക്കുന്നതിന്റെ വീഡിയോ ഹിന്ദുത്വര്‍ പ്രചരിപ്പിച്ചിട്ടും പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവില്‍ എരുമ അറവിന് ചില നിയന്ത്രണങ്ങളുണ്ട്. എരുമയുടെ കറവ് വറ്റിയതാണെന്നും ഗര്‍ഭിണിയല്ലെന്നുമുള്ള വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. പാടങ്ങളില്‍ ഉപയോഗിച്ച പ്രായമായതും കറവ വറ്റിയതുമായ കന്നുകാലികളെ കര്‍ഷകര്‍ ഖുറേഷികള്‍ക്ക് നല്‍കുകയാണ് ചെയ്യാറ്. അങ്ങനെ ലഭിക്കുന്ന പണം കൊണ്ടാണ് കര്‍ഷകര്‍ പുതിയ എരുമക്കുട്ടികളെ വാങ്ങുക.

മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ അറവ് ശാലകള്‍ പൂട്ടുന്നതും വെറ്ററിനറി ഡോക്ടറെ നിയമിക്കാത്തതും ഖുറേഷികളെ ബാധിക്കുന്നുണ്ട്. നന്ദേഡ് ജില്ലയില്‍ കഴിഞ്ഞ പത്തുവര്‍ഷയമായി വെറ്ററിനറി ഡോക്ടറെ നിയമിച്ചിട്ടില്ല. അറവുശാലകളും വെറ്ററിനറി ഡോക്ടര്‍മാരും ഇല്ലാത്തതിനാല്‍ പല ഖുറേഷികളും വീട്ടിലാണ് അറവ് നടത്തിയിരുന്നത്. ഇങ്ങനെ അറവ് നടത്തുന്നവര്‍ക്കെതിരേ കേസെടുക്കുന്നതും വ്യാപകമാണ്. മറാത്ത്‌വാഡ പ്രദേശത്ത് നൂറുകണക്കിന് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ബീഫ് കടത്തല്‍ തടയുന്നതിനും അതിന് നേതൃത്വം നല്‍കുന്ന 'ഗോരക്ഷകരെ' സംരക്ഷിക്കുന്നതിനും പുതിയ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയാര്‍ ജൂലൈ 14ന് പ്രഖ്യാപിച്ചിരുന്നു. ബീഫ് കടത്തുന്നവര്‍ക്കെതിരേ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മക്കോക്ക) പ്രയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഖുറേഷി മുസ്‌ലിം സ്വത്വത്തെ കുറ്റകരമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മറാത്തി മുസല്‍മാന്റെ എഡിറ്ററായ ജൂനേദ് അത്തര്‍ പറയുന്നു. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികളെ വരെ ഹിന്ദുത്വര്‍ പിടികൂടി കൊണ്ടുപോവുന്നതായി അദ്ദേഹം പറഞ്ഞു. അല്‍പ്പദിവസത്തിന് ശേഷം ഹിന്ദുത്വര്‍ അവയെ ചന്തയില്‍ വില്‍ക്കാന്‍ വെക്കും. അത്തരക്കാര്‍ക്കെതിരേ പരാതി നല്‍കിയാലും പോലിസ് കേസെടുക്കാറില്ല.

ഖുറേഷികളുടെ ബഹിഷ്‌കരണ സമരം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് എഐഎംഐഎം നേതാവ് ഖയ്‌സര്‍ പട്ടേല്‍ പറഞ്ഞു. ''ഇത് അറവുകാരെ മാത്രമല്ല മുഴുവന്‍ സമ്പദ്വ്യവസ്ഥയെയും ബാധിക്കും. പ്രതിദിനം 5,000 കന്നുകാലികളെ കശാപ്പ് ചെയ്യുന്നുണ്ട്. ഒരു കന്നുകാലിയെ ഏകദേശം 20,000 രൂപയ്ക്ക് വിറ്റാലും പ്രതിമാസം ഏകദേശം 300 കോടി രൂപയുടെ ബിസിനസ് നടക്കുന്നു. ഛത്രപതി സംഭാജിനഗറിലെ ഒരു വലിയ കമ്പനി പ്രതിദിനം 800ല്‍ അധികം എരുമകളെ വാങ്ങുന്നു. ഏകദേശം 40,000 രൂപയക്കാണ് അവര്‍ ഒന്നിനെ വാങ്ങുന്നത്. ഖുറേഷികളെയും കര്‍ഷകരെയും കൂടാതെ, ഗതാഗതം, കാറ്ററിംഗ്, ഹോട്ടല്‍ വ്യവസായം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ഈ തീരുമാനം ബാധിക്കും''-പട്ടേല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it