Sub Lead

'ഇത് ഭരണകൂടം നടത്തിയ കൊലപാതകം; നമ്മുടെ രക്തത്തിന് വിലയില്ലേ?'; റാഞ്ചി വെടിവയ്പ്പിനെതിരേ റാണാ അയ്യൂബ്

ഇത് ഭരണകൂടം നടത്തിയ കൊലപാതകം; നമ്മുടെ രക്തത്തിന് വിലയില്ലേ?; റാഞ്ചി വെടിവയ്പ്പിനെതിരേ റാണാ അയ്യൂബ്
X

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് റാഞ്ചിയില്‍ മുസ് ലിംകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരേ പോലിസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. ഒരു ഫോട്ടോഗ്രാഫര്‍ വെടിവയ്ക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു അവരുടെ പ്രതികരണം. റാഞ്ചിയിലേത് ഭരണകൂടം നടത്തിയ കൊലപാതകമാണെന്നും മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിനെതിരെ പ്രതിഷേധിച്ചതിന് നിരപരാധികളായ മുസ്‌ലിംകള്‍ തെരുവില്‍ കൊല്ലപ്പെടുകയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. എത്ര വാര്‍ത്താ ചാനലുകള്‍ ഇത് തലക്കെട്ടായി നല്‍കുമെന്നും നമ്മുടെ രക്തത്തിന് വിലയില്ലെ എന്നും റാണാ അയ്യൂബ് ചോദിച്ചു.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്ക് എതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിനെതിരേ പോലിസ് നിറയൊഴിക്കുകയായിരുന്നു. മുദസ്സിര്‍ (15), സഹില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജുമുഅ കഴിഞ്ഞ് മടങ്ങുന്നതിനിടേയാണ് മുദസ്സിറിന് വെടിയേറ്റത്.

പ്രതിഷേധത്തിനിടയില്‍ ഏതാനും പോലിസുകാര്‍ക്ക് പരിക്കേറ്റതാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, കാഞ്ചിയിലെ ഒരു ക്ഷേത്രത്തിന് മുകളില്‍ നിന്ന് റാലിക്ക് നേരെ ഹിന്ദുത്വര്‍ നിറയൊഴിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

റാഞ്ചിയിലെ മെയിന്‍ റോഡില്‍ മുദ്രാവാക്യവുമായി വലിയൊരു ജനക്കൂട്ടംതന്നെ പ്രതിഷേധവുമായി അണിനിരന്നിരുന്നു. പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളുടെ അറസ്റ്റ് ആവശ്യപ്പെട്ട് റാഞ്ചിയില്‍ ആയിരക്കണക്കിന് കടകള്‍ അടഞ്ഞുകിടക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ പോലിസ് അനുമതി നല്‍കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേ സമയം പ്രവാചക നിന്ദക്കെതിരെ നടപടിയെടുക്കാത്ത പോലിസ് അതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പ്രതിഷേധങ്ങളെ കുറിച്ച് പോലിസ് അന്വേഷണം ശക്തമാക്കി. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പോലിസിന്റെ ആരോപണം. ഇന്നലെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും കനത്ത പോലിസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റാഞ്ചിയില്‍ സംഘര്‍ഷം നടന്ന പ്രദേശത്ത് കര്‍ഫ്യു ചുമത്തിയ ജില്ലാ ഭരണകൂടം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങള്‍ക്കും ഇവിടെ തീവെയ്പ്പ് നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ സംഘര്‍ഷം ഉണ്ടായ 9 സംസ്ഥാനങ്ങളിലും കനത്ത പോലിസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it