Sub Lead

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെയും ആറ് മാസം പ്രായമുള്ള സഹോദരിയെയും ബലാല്‍സംഗം ചെയ്തു

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെയും ആറ് മാസം പ്രായമുള്ള സഹോദരിയെയും ബലാല്‍സംഗം ചെയ്തു
X

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മാനസിക വൈകല്യമുള്ള കൗമാരക്കാരിയായ പെണ്‍കുട്ടിയെയും ആറുമാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ സഹോദരിയെയും ബലാല്‍സംഗം ചെയ്തു. ഡല്‍ഹി സമയ്പൂര്‍ ബദ്‌ലി ഏരിയയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടികളുടെ മാതാവ് പോലിസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ജഹാംഗീര്‍പുരി സ്വദേശിയായ ഒരുപ്രതിയെ പോലിസ് അറസ്റ്റുചെയ്തു. ഇയാളുടെ സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. യുവതിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. മാനസികവൈകല്യമുള്ള 14 വയസ്സുള്ള പെണ്‍കുട്ടിയും ആറുമാസം പ്രായമായ കുഞ്ഞും.

വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മാതാവ് വീട്ടിലെത്തിയപ്പോള്‍ മക്കളെ കാണുന്നില്ല. അയല്‍പക്കത്തുനിന്ന് കുട്ടികളുടെ നിലവിളി കേട്ട് ഓടിച്ചെന്നപ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യുവതിയെ കണ്ടതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ശനിയാഴ്ച സമയംപൂര്‍ ബദ്‌ലി മെട്രോ സ്‌റ്റേഷനു സമീപമുള്ള പാര്‍ക്കില്‍ വച്ചാണ് കേസിലെ പ്രതിയായ ജഹാംഗീര്‍പുരി സ്വദേശി ചിനു എന്ന കമല്‍ മല്‍ഹോത്രയെ പോലിസ് കണ്ടെത്തുന്നത്.

കീഴടങ്ങാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. ഇയാള്‍ പോലിസിന് നേരേ വെടിയുതിര്‍ത്തു. പോലിസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാളുടെ കാലില്‍ വെടിയുണ്ട പതിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇയാളെ പിടികൂടിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ഔട്ടര്‍ നോര്‍ത്ത്) ബ്രിജേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി രാജു എന്ന താജ് ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. കമല്‍ മല്‍ഹോത്ര കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. നിലവില്‍ ഇയാള്‍ക്ക് ജോലിയൊന്നുമില്ലെന്ന് ഡിസിപി പറഞ്ഞു. കുറ്റകൃത്യം നടക്കുമ്പോള്‍ രണ്ട് പ്രതികളും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. ഇയാളുടെ പക്കല്‍ നിന്ന് ഒരു നാടന്‍ പിസ്റ്റള്‍, കാട്രിഡ്ജ്, ഒഴിഞ്ഞ കാട്രിഡ്ജ് എന്നിവ കണ്ടെടുത്തു, രാജുവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it