Big stories

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; സുപ്രീംകോടതി നോട്ടിസ് അയച്ചു

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; സുപ്രീംകോടതി നോട്ടിസ് അയച്ചു
X

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് (minortiy scholarship) കേസില്‍ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗ് ഹാജരായി.

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് എംഎസ്എം കേരള സംസ്ഥാന കമ്മിറ്റിയും മൈനോര്‍ട്ടി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് ട്രസ്റ്റും സമര്‍പ്പിച്ച രണ്ട് അനുബന്ധ ഹര്‍ജികളിലും ബെഞ്ച് നോട്ടിസ് അയച്ചു.

ഒരു ഹരജിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീസ് ബീരാനാണ് സ്‌റ്റേ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ഘട്ടത്തില്‍ അപേക്ഷ പരിഗണിക്കാന്‍ ബെഞ്ച് തയ്യാറായില്ല.

80:20 അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്‌കോളര്‍ഷിപ്പ് നല്‍കണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അത് അനര്‍ഹര്‍ക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ സിറോമലബാര്‍ സഭ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു സഭാ നിലപാട്.

Next Story

RELATED STORIES

Share it