Sub Lead

ശ്രീലങ്ക കത്തുന്നു; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, മഹിന്ദ രജപക്‌സെയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു

ശ്രീലങ്ക കത്തുന്നു; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, മഹിന്ദ രജപക്‌സെയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു
X

കൊളംബോ: സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി. ഭരണ- പ്രതിപക്ഷ കക്ഷിയില്‍പ്പെട്ടവര്‍ തെരുവില്‍ ഏറ്റുമുട്ടി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ മഹിന്ദ രജപക്‌സെയുടെ വീടിന് തീയിട്ടു. രജപക്‌സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്.


എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്. പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെയും സഹോദരന്‍ മഹിന്ദ രജപക്‌സെയുടെയും മാതാപിതാക്കള്‍ക്കായി നിര്‍മിച്ച സ്മാരകം നശിപ്പിക്കുകയും കൊളംബോയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഹമ്പന്‍ടോട്ടയിലെ അവരുടെ കുടുംബ വീടിന് തീയിടുകയും ചെയ്തു. മൂന്ന് മുന്‍ മന്ത്രിമാരുടെയും രണ്ട് എംപിമാരുടെയും വീടുകള്‍ കത്തിച്ചിട്ടുണ്ട്.


പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റെയും വീടുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരേ പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടിനും തീയിട്ടിട്ടുണ്ട്. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും തീവച്ച് നശിപ്പിച്ചു. ഹമ്പന്‍തോട്ടയിലെ ഡിആര്‍ രജപക്‌സെ സ്മാരകം തകര്‍ത്തു. രജപക്‌സെ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച കൊളംബോയിലെ മൊറതുവാ മേയര്‍ ലാല്‍ ഫെര്‍ണാണ്ടോയുടെ വീടിനും തീയിട്ടു.


രജപക്‌സെ അനുയായി ജോണ്‍സണ്‍ ഫെര്‍ണാണ്ടോയുടെ വീടിനും തീയിട്ടു. ഇവിടെ 12 ലേറെ വാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു. ഭരണകക്ഷിയില്‍ പെട്ട മറ്റൊരു എംപി സനത് നിശാന്തയുടെ വീടിന് നേരേ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. പിന്നാലെ വീട് തീവച്ച് നശിപ്പിച്ചു. ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. രജപക്‌സെ അനുയായികളുമായി പോയ മൂന്ന് ബസ്സുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ച് തകര്‍ത്തു. പ്രതിഷേധക്കാര്‍ പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് സര്‍ക്കാര്‍ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയില്‍ നിന്നുള്ള വിവരം. ഇതുവരെ 150 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് വരുന്ന വിവരം. എംപിയടക്കം കൊല്ലപ്പെട്ടു.

രാജ്യമാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തലസ്ഥാനത്ത് സൈന്യത്തെ ഇറക്കി. കലാപത്തിനിടെയാണ് ഭരണകക്ഷിയുടെ പാര്‍ലമെന്റംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. നിത്തംബുവയില്‍ തന്റെ കാര്‍ തടഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരേ അമരകീര്‍ത്തി നിറയൊഴിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ അഭയം തേടിയ അമരകീര്‍ത്തിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവുകളിലേക്കിറങ്ങിയിരുന്നു. രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രജപക്‌സെ സ്ഥാനമൊഴിയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫിസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും സംഘര്‍ഷക്കാരും രജപക്‌സെ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

ജനങ്ങളെ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കര്‍ഫ്യൂ രാജ്യവ്യാപകമാക്കി ഉത്തരവുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളംബോ നാഷനല്‍ ഹോസ്പിറ്റല്‍ വക്താവ് പുഷ്പ സോയ്‌സ അറിയിച്ചു.

കൊവിഡ് വ്യാപനവും ഇന്ധനവില വര്‍ധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രജപക്‌സ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. അഞ്ചാഴ്ചയ്ക്കിടെ രണ്ടുതവണ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

1948 ല്‍ ബ്രിട്ടന്റെ അധീനതയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്കും കൊള്ളിവയ്പ്പിലേക്കും നീങ്ങിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരേ പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും യുദ്ധസമാനമായ പ്രതിസന്ധിയാണുള്ളത്.

Next Story

RELATED STORIES

Share it