Sub Lead

തിഹാര്‍ ജയിലില്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഇ അബൂബക്കറിന്റെ ജാമ്യം ആവശ്യപ്പെട്ട് സാമുഹിക പ്രവര്‍ത്തകരും സംഘടനകളും

തിഹാര്‍ ജയിലില്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഇ അബൂബക്കറിന്റെ ജാമ്യം ആവശ്യപ്പെട്ട് സാമുഹിക പ്രവര്‍ത്തകരും സംഘടനകളും
X

കോഴിക്കോട്: നാല് വര്‍ഷത്തോളമായി വിചാരണപോലുമില്ലാതെ തിഹാര്‍ ജയിലില്‍ കഴിയുന്ന പോപുലര്‍ ഫ്രണ്ട് സ്ഥാപക ചെയര്‍മാനും മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡ് അംഗവുമായിരുന്ന ഇ അബൂബക്കറിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാര്‍ച്ച് നാലിന് ഇ അബൂബക്കറിനെ തിഹാര്‍ ജയിലില്‍ നിന്നും ന്യൂഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന ഇ അബൂബക്കറിന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇ അബൂബക്കറിന്റെ മോചനം ആവശ്യപ്പെട്ട് കെ സച്ചിദാനന്ദന്‍, എന്‍ പി ചെക്കുട്ടി, പ്രഫ. ജെ ദേവിക, ജമാല്‍ കൊച്ചങ്ങാടി, കെ കെ ബാബുരാജ്, കെ എസ് ഹരിഹരന്‍, സുദേഷ് എം രഘു, ഡോ. പി കെ പോക്കര്‍, എന്‍ സുബ്രഹ്‌മണ്യന്‍, കെ മുരളി, റസാഖ് പാലേരി, സി ദാവൂദ്, പിഎഎം ഹാരിസ്, പി അംബിക, ബി എസ് ബാബുരാജ് തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജാ നെയ്യാറ്റിന്‍കര ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സ് എന്നീ സംഘടനകളും രംഗത്തെത്തി.



കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയില്ലെന്നാണ് മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍നിന്ന് മനസ്സിലാവുന്നത്. അദ്ദേഹത്തിന് നെഞ്ചില്‍ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു. രക്തസമ്മര്‍ദ്ദത്തിലും പഞ്ചസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവും കുറഞ്ഞു. ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും, അബൂബക്കറിനെ വെള്ളിയാഴ്ച ഐസിസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നെന്ന് കുടുംബം പറയുന്നു. ഇപ്പോഴും ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല.




74കാരനായ ഇ അബൂബക്കര്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നതിനു പുറമെ അര്‍ബുദത്തിന് ചികില്‍സയിലുമാണ്. അന്നനാളത്തിലെ അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നപ്പോഴായിരുന്നു അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് വേണ്ടത്ര ചികില്‍സ ലഭിക്കാത്തത് രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍ കാരണമായി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണക്രമം പാലിക്കണമെന്ന കോടതി നിര്‍ദേശം ജയിലില്‍ പാലിക്കുന്നില്ലെന്നാണ് അറിയുന്നത്. പ്രായം കൊണ്ടും രോഗം കൊണ്ടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇ അബൂബക്കര്‍ ഈ രീതിയില്‍ ആശുപത്രിയില്‍ തുടര്‍ന്നാല്‍ അത് അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണിയായകുമെന്ന് ഉറപ്പാണ്.



ഫാദര്‍ സ്റ്റാന്‍ സ്വാമി രോഗബാധിതനായിരിക്കേ ജയിലില്‍ മരണപ്പെട്ടത് രാഷ്ട്രീയ തടവുകാര്‍ നേരിടുന്ന നീതിനിഷേധത്തിന്റെ സമീപകാല ഉദാഹരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതാണ്.

2022 സെപ്റ്റംബര്‍ 22 ന് പുലര്‍ച്ചെയാണ് ഇ അബൂബക്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അതിനുശേഷം കഴിഞ്ഞ നാല് കൊല്ലത്തോളമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി ഹൈകോടതിയെയും സുപ്രിം കോടതിയെയും ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നാണ് അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം നല്‍കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ ആരോഗ്യകരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യം നല്‍കി മതിയായ ചികില്‍സ ഉറപ്പുവരുത്തണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it