Sub Lead

സിദ്ദീഖ് കാപ്പന്റെ മോചനം: സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്

സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ രാവിലെ 10.30ന് എന്‍ കെ പ്രേമ ചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും.

സിദ്ദീഖ് കാപ്പന്റെ മോചനം: സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്
X

തിരുവനന്തപുരം: ഹാഥ്‌റസില്‍ വാര്‍ത്താ ശേഖരണത്തിന് പോവുന്നതിനിടെ യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാപ്പന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഇന്ന ധര്‍ണ നടത്തും.

സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ രാവിലെ 10.30ന് എന്‍ കെ പ്രേമ ചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രമുഖ ആക്ടിവിസ്റ്റും സേവാ യൂനിയന്‍ നേതാവുമായ ഡോ. സോണിയാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. എം കെ മുനീര്‍, കെ എന്‍ എ ഖാദര്‍, വി ഡി സതീശന്‍, ഡോ. ജെ ദേവിക, കെ പി റെജി, ലതിക സുഭാഷ്, വര്‍ക്കല രാജ്, തുളസീധരന്‍ പള്ളിക്കല്‍, ആര്‍ അജയന്‍, ഷമീന ബീഗം, എ എസ് അജിത് കുമാര്‍, അമ്പിളി ഓമനക്കുട്ടന്‍, എന്‍ എം അന്‍സാരി, റെനി ഐലിന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ എന്‍ പി ചെക്കുട്ടി, കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. കാപ്പന്റെ കാര്യത്തില്‍ യുപി പോലിസിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. കാപ്പന്റെ കുടുംബത്തിന് പിന്തുണ നല്‍കിയ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന പോലും യോഗി സര്‍ക്കാര്‍ വളച്ചൊടിച്ചു. ഈ സമയത്ത് കാപ്പനും കുടുംബത്തിനും ജനങ്ങളുടെ മുഴുവന്‍ പിന്തുണയും വേണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it