Sub Lead

മോഹിപ്പിക്കുന്ന സമ്മാന തുകയുമായി സൗദിയില്‍ ലോക ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങള്‍

ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് അമ്പതു ലക്ഷം റിയാല്‍ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരന് ഇരുപതു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും നാലാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും.

മോഹിപ്പിക്കുന്ന സമ്മാന തുകയുമായി സൗദിയില്‍ ലോക ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങള്‍
X

റിയാദ്: മോഹിപ്പിക്കുന്ന സമ്മാന തുകയുമായി സൗദിയില്‍ ലോക ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഫൈനല്‍ റമദാനില്‍ നടക്കുമെന്ന് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ലോകത്ത് ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന മത്സരങ്ങളാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്നത്.

ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങള്‍ ഒരുമിച്ച് നടത്തുന്ന ലോകത്തെ ആദ്യ മത്സരമാണിത്. ലോക രാജ്യങ്ങളില്‍ നിന്നുള്ള 40,000 ത്തിലേറെ പേര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 36 പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഓണ്‍ലൈന്‍ വഴി പ്രാഥമിക റൗണ്ട് മത്സരങ്ങളും സ്‌ക്രീനിംഗും നടത്തിയാണ് ഫൈനല്‍ റൗണ്ടിലേക്കുള്ള മത്സരാര്‍ഥികളെ തിരഞ്ഞെടുത്തത്. മത്സരം സൗദി ചാനലില്‍ സംപ്രേഷണം ചെയ്യുമെന്നും തുര്‍ക്കി ആലുശൈഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മത്സരാര്‍ഥികളുടെ ശബ്ദ സൗകുമാര്യത്തിന് മുഖ്യ പ്രാധാന്യം നല്‍കുന്ന മത്സരമാണിത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പങ്കെടുപ്പിച്ച് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരവും സൗദിയിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി കിംഗ് സല്‍മാന്‍ ഖുര്‍ആന്‍ മത്സരവും എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഈ മത്സരങ്ങളിലെല്ലാം മനഃപാഠത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഏറ്റവും മനോഹരമായ ശബ്ദത്തില്‍ തെറ്റുകള്‍ കൂടാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും വേണ്ടിയുള്ള മത്സരമാണ് 'അത്‌റുല്‍കലാം'. മത്സരത്തില്‍ മനഃപാഠത്തിന് പ്രാധാന്യമുണ്ടായിരിക്കില്ല.

ഏറ്റവും മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും വേണ്ടിയുള്ള മത്സരങ്ങളില്‍ ലോകത്തുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് തുര്‍ക്കി ആലുശൈഖ് അറിയിച്ചിരുന്നു. മത്സര വിജയികള്‍ക്ക് ആകെ 1.2 കോടി റിയാല്‍ (32 ലക്ഷം ഡോളര്‍) സമ്മാനമായി വിതരണം ചെയ്യും. ഏറ്റവും മാധുര്യമാര്‍ന്ന ശബ്ദത്തില്‍, ശ്രോതാക്കളില്‍ സ്വാധീനം ചെലുത്തുന്ന തരത്തില്‍ ആശയം ഉള്‍ക്കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെ കണ്ടെത്താനും അവരുടെ പാരായണങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാനുമാണ് ഖുര്‍ആന്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. വളര്‍ന്നുവരുന്ന തലമുറയെ വിശുദ്ധ ഖുര്‍ആനുമായി ബന്ധിപ്പിക്കുക, ഖുര്‍ആന്‍ പഠനത്തിന് പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് അമ്പതു ലക്ഷം റിയാല്‍ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരന് ഇരുപതു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും നാലാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും.

ബാങ്ക് വിളി മത്സരത്തിലൂടെ ബാങ്ക് വിളി ശബ്ദത്തിന്റെ മനോഹാരിതയും മാധുര്യവും ആഘോഷിക്കാന്‍ ലക്ഷ്യമിടുന്നു. മസ്ജിദുന്നബവിയില്‍ ബാങ്ക് വിളിക്കാനുള്ള ആദരവ് ലഭിക്കുമെന്നത് മത്സരാര്‍ഥികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാണ്. ബാങ്ക് വിളി മത്സരത്തിലെ വിജയിക്ക് ഇരുപതു ലക്ഷം റിയാല്‍ സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും. നാലാം സ്ഥാനക്കാരന് രണ്ടര ലക്ഷം റിയാലാണ് സമ്മാനമായി ലഭിക്കുക. ലോകത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള, ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it