Big stories

മണി ശ്രമിക്കുന്നത് ജാതീയമായി ഭിന്നിപ്പുണ്ടാക്കാന്‍; സിപിഎമ്മിൽ തുടരാനാകില്ല: എസ് രാജേന്ദ്രന്‍

സിപിഎം നേതാക്കള്‍ മൂന്നാര്‍ കോപറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതുണ്ട്.

മണി ശ്രമിക്കുന്നത് ജാതീയമായി ഭിന്നിപ്പുണ്ടാക്കാന്‍; സിപിഎമ്മിൽ തുടരാനാകില്ല: എസ് രാജേന്ദ്രന്‍
X

ഇടുക്കി: മുന്‍മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. മണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് മണിയാണ്. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു.

സിപിഎം നേതാക്കള്‍ മൂന്നാര്‍ കോപറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതുണ്ട്. മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നാണ് തന്റെ നിലപാടെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം, രാജേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു മണിയുടെ മറുപടി. കൂടുതല്‍ പറഞ്ഞാല്‍ കേസില്‍ രാജേന്ദ്രനും പ്രതിയാകുമെന്നും മണി പറഞ്ഞു.

ഗുരുതര ആരോപണങ്ങളാണ് രാജേന്ദ്രന്‍ മണിക്കെതിരേ ഉന്നയിച്ചത്. പാര്‍ട്ടിയിലുള്ള പലരേയും കള്ളക്കേസുകളില്‍ കുടുക്കുന്നുണ്ട്. ഇതെല്ലാം നടക്കുന്നത് സിപിഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണ്. മണി നല്ല ഒരു നേതാവല്ല, വേണമെങ്കില്‍ ഒരു നേതാവാക്കാം എന്ന് മാത്രമേയുള്ളൂ. തന്നെക്കുറിച്ച് മണി പറയുന്നതത്രയും പച്ചക്കള്ളങ്ങളാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി.

മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന നിലപാടും രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. പല രാഷ്ട്രീയ പാര്‍ട്ടികളും സമീപിക്കുന്നുണ്ട്. എന്നാല്‍ തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. സിപിഎം നേതാക്കള്‍ മൂന്നാര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ വെറുതെ വിടരുതെന്നായിരുന്നു മണിയുടെ വാക്കുകള്‍. മൂന്നാറില്‍ സിഐടിയു പരിപാടിയില്‍ പങ്കെടുക്കവെയാണ് മണി രാജേന്ദ്രനെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചത്. പാര്‍ട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ വെറുതെ വിടരുതെന്നായിരുന്നു മണിയുടെ വാക്കുകള്‍. രാജേന്ദ്രനെ പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്ന പ്രവര്‍ത്തകര്‍ പാഠം പഠിപ്പിക്കണം, കൈകാര്യം ചെയ്യണം. 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്നും മണി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it