Sub Lead

ഹാഗിയ സോഫിയ: തുര്‍ക്കിക്കെതിരേ വിമര്‍ശനമെയ്ത ഗ്രീസിന്റെ കാപട്യം തകര്‍ക്കപ്പെട്ട മസ്ജിദുകള്‍ തുറന്നുകാട്ടുന്നു

ഹാഗിയ സോഫിയയെ വന്‍ തുകചെലവഴിച്ച് വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തി അതിന്റെ പൂര്‍ണ ഗരിമയോടെ തുര്‍ക്കി ഭരണകൂടം സംരക്ഷിച്ച് വരുമ്പോള്‍, തകര്‍ത്തുതരിപ്പണമാക്കിയ ഇസ്‌ലാമിക പൈതൃകങ്ങളുടെ അവശിഷ്ടങ്ങളില്‍ ചവിട്ടിനിന്നാണ് ഗ്രീസ് ആങ്കറയ്‌ക്കെതിരേ വിമര്‍ശനമുന്നയിക്കുന്നതെന്നതാണ് വിരോധാഭാസം.

ഹാഗിയ സോഫിയ: തുര്‍ക്കിക്കെതിരേ വിമര്‍ശനമെയ്ത ഗ്രീസിന്റെ കാപട്യം തകര്‍ക്കപ്പെട്ട മസ്ജിദുകള്‍ തുറന്നുകാട്ടുന്നു
X

ഏഥന്‍സ്: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയെ വീണ്ടും മസ്ജിദാക്കി മാറ്റിയ തുര്‍ക്കി ഭരണകൂടത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തിയ ഗ്രീസിന്റെ കാപട്യങ്ങളുടെ നേര്‍ചിത്രങ്ങളാണ് തലസ്ഥാനമായ ഏതന്‍സില്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെട്ട മസ്ജിദുകള്‍.

ഉസ്മാനിയ കാലഘട്ടത്തിലെ ഇസ്‌ലാമിക പൈതൃകം പേറുന്ന നിരവധി സ്മാരകങ്ങളാണ് ചരിത്രത്തെ പൂര്‍ണമായും തമസ്‌ക്കരിച്ച് ഗ്രീക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ തകര്‍ക്കുകയോ അവഗണിക്കുകയോ മറ്റു ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. ഹാഗിയ സോഫിയയെ വന്‍ തുകചെലവഴിച്ച് വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തി അതിന്റെ പൂര്‍ണ ഗരിമയോടെ തുര്‍ക്കി ഭരണകൂടം സംരക്ഷിച്ച് വരുമ്പോള്‍, തകര്‍ത്തുതരിപ്പണമാക്കിയ ഇസ്‌ലാമിക പൈതൃകങ്ങളുടെ അവശിഷ്ടങ്ങളില്‍ ചവിട്ടിനിന്നാണ് ഗ്രീസ് ആങ്കറയ്‌ക്കെതിരേ വിമര്‍ശനമുന്നയിക്കുന്നതെന്നതാണ് വിരോധാഭാസം.


ചില മസ്ജിദുകള്‍ നവീകരിച്ച് ചര്‍ച്ചുകളാക്കി മാറ്റിയ ഭരണകൂടം മറ്റുചിലത് ബാറുകളും അശ്ലീല സിനിമകള്‍ക്കുള്ള തീയേറ്ററുകള്‍ വരെയാക്കി തങ്ങളുടെ ഉള്ളിലെ വംശവെറി വ്യക്തമാക്കിയിരുന്നു. 1468ല്‍ തെസ്സലോനികിയില്‍ നിര്‍മ്മിച്ച ഹംസ ബേ പള്ളി ഗ്രീസ് സ്വാതന്ത്ര്യം നേടിയതിനുശേഷം കുറച്ചുകാലം ആരാധനാലയമായി ഉപയോഗിച്ചെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വെട്ടുകല്ലുകൊണ്ട് നിര്‍മിച്ച മസ്ജിദിന്റെ മിനാരം തകര്‍ക്കുകയും താഴികക്കുടത്തില്‍ പെന്‍സില്‍ വര്‍ക്കുകളും ഇസ്‌ലാമിക കാലിഗ്രഫി വര്‍ക്കുകളും നീക്കം ചെയ്യുകയും മസ്ജിദിനകത്തെ മരവുരികള്‍ നശിപ്പിക്കുകയും ചെയ്തു.


1927ല്‍ നാഷണല്‍ ബാങ്ക് ഓഫ് ഗ്രീസിന്റെ ഉടമസ്ഥതയിലായ പള്ളി പിന്നീട് സ്വകാര്യ വ്യക്തി വാങ്ങി. ഇതിനെ രണ്ടാക്കി തിരിച്ച് ഒരു ഭാഗം കടയായും മറു ഭാഗം അശ്ലീല ചിത്രങ്ങള്‍ക്കുള്ള തീയറ്ററായും മാറ്റിയിരുന്നു. 1980 വരെ ഈ തിയേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇയോന്നിന, ജിയാനിറ്റ്‌സ, ക്രീറ്റ്, ലാരിസ, കവാല എന്നിവയുള്‍പ്പെടെ നിരവധി പ്രധാന നഗരങ്ങളിലെയും മസ്ജിദുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. അധികൃതരുടെ കടുത്ത അവഗണനയാല്‍ മിക്കതും നാശത്തിന്റെ വക്കിലാണ്. 1923ല്‍ തുര്‍ക്കിയും ഗ്രീസും തമ്മിലുള്ള ജനസംഖ്യാ വിനിമയത്തിനുശേഷം ഇയോന്നിന മേഖലയിലെ നര്‍ദ (അര്‍ത) നഗരത്തിലെ ഫായിക് പാഷാ പള്ളി ചര്‍ച്ചാക്കി മാറി. പിന്നീട് ക്രൈസ്തവ വിശ്വാസികള്‍ കയ്യൊഴിഞ്ഞതോടെ 1970കളില്‍ പള്ളി ഒരു ബാര്‍ ആക്കി മാറ്റി. വലിയ കെട്ടിട സമുച്ചയത്തിന്റെ മധ്യത്തിലായി പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായികരുതുന്ന ഈ മസ്ജിദ് ഇപ്പോള്‍ തകര്‍ച്ചയുടെ പാതയിലാണ്.


ഇസ്‌ലാം മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനയ്ക്കായി ഔദ്യോഗികമായി ഒരു മസ്ജിദു പോലും തുറക്കാന്‍ അനുമതി നല്‍കാത്ത തലസ്ഥാനമായ ഏഥന്‍സിലെ പൗരാണിക മസ്ജിദായ ഫെത്തിയ, ഉസ്മാനിയ ഭരണകൂടം അവസാനിച്ചതിനു പിന്നാലെ സൈനിക ജയിലും പണ്ടകശാലയും മറ്റുമായി ഉപയോഗിച്ച് വരികയാണ്. ഉസ്മാനിയ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ ഭരണകാലത്താണ് നിര്‍മ്മിച്ചതെന്ന് കരുതുന്ന അക്രോപോളിസ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് റോമന്‍ അഗോറയില്‍ സ്ഥിതി ചെയ്യുന്ന ഫെത്തിയ മസ്ജിദ് 2010 വരെ ചരിത്രപരമായ കരകൗശല വസ്തുക്കളുടെ സംഭരണശാലയായിരുന്നു. ഇപ്പോള്‍ പുനരുദ്ധരിച്ച് 2017 മുതല്‍ ഒരു എക്‌സിബിഷന്‍ ഹാളാക്കി മാറ്റിയിരിക്കുകയാണ്.


ഫെത്തിയ പള്ളിക്ക് ഏതാണ്ട് അടുത്തുള്ള സിസ്‌ദെറിയെ പള്ളി നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൊനാസ്തിരാക്കി സ്‌ക്വയറിലാണ്. സന്ദര്‍ശകര്‍ക്കായി സെറാമിക്‌സ് മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന ഈ പള്ളി വര്‍ഷത്തില്‍ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ് അധികൃതര്‍.

ഉസ്മാനിയ പുരാവസ്തു രേഖകളില്‍ വിവരിച്ചിട്ടുള്ള യെനി (പുതിയ) പള്ളി, ഡോംഡ് മോസ്‌ക്, ഹുസൈന്‍ അഫന്ദി ഡെര്‍വിഷ് ലോഡ്ജ്, ഹാക്കെ അലി ബാത്ത് തുടങ്ങിയ കെട്ടിടങ്ങള്‍ വീണ്ടെടുക്കാനാവാത്ത വിതം നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it