Sub Lead

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തേ, മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ആദായ നികുതി ബോര്‍ഡ് നടത്തിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം നടത്തും. ബെംഗളൂരു ആസ്ഥാനമായുള്ള വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനാണ് അന്വേഷണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി എസ് വരുണ്‍, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കര നാരായണന്‍, പുതുച്ചേരി ആര്‍ഒസി എ ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.


എക്‌സാലോജിക്കും സിഎംആര്‍എല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. കമ്പനീസ് ആക്ട് 2013 ലെ 210.1.സി സെക്ഷന്‍ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരില്‍ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സേവനത്തിനാണ് എക്‌സാലോജിക്ക് പണം കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തലിന് പിന്നാലെയാണ് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം.




Next Story

RELATED STORIES

Share it