Sub Lead

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കും; വിദ്യാഭ്യാസ വിദഗ്ധരെ പരിഗണിക്കും

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കും; വിദ്യാഭ്യാസ വിദഗ്ധരെ പരിഗണിക്കും
X

തിരുവനന്തപുരം: സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനായുള്ള ബില്‍ ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് ധാരണ. നിയമസര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.

ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി സസംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്ക് എല്ലാം കൂടി ഒരു ചാന്‍സലര്‍. കുസാറ്റ്, ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് പൊതുവായി ഒരു ചാന്‍സലര്‍, ആരോഗ്യസര്‍വകലാശാലക്കും ഫിഷറീസ് സര്‍വകലാശാലയ്ക്കും പ്രത്യേകം പ്രത്യകം ചാന്‍സലര്‍ ഇങ്ങനെയാണ് പുതിയ ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ബില്ലിന്റെ കരടാണ് മന്ത്രിസഭായോഗം പരിഗണിച്ചത്.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കുമെന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്.

ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പുഞ്ചി കമ്മീഷന്‍ റിപോര്‍ട്ടിന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണിത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരളത്തിലെ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തിയാല്‍ താന്‍ ഒപ്പിട്ടുനല്‍കാമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ അഭിപ്രായത്തെത്തുടര്‍ന്നാണ് ഇത് കൊണ്ടുവരുന്നതെന്നാണു നിയമവകുപ്പ് അധികൃതര്‍ പറയുന്നത്.

ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ ഇതു നിയമമാവൂ. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുന്നതിനും രാജ്ഭവന്‍ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസം കേന്ദ്ര- സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായതിനാല്‍ കേന്ദ്രാനുമതി തേടി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ കഴിയും. പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ നീക്കം.

എന്നാല്‍, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതോടെ സിപിഎം ഭരണമാവും സര്‍വകലാശാലകളില്‍ നടക്കുകയെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. യുജിസി ചട്ടലംഘനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 10 വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാവും ഇവരുടെ കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുക. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാനാവുമെന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ഇതിനാണ് ഭരണഘടനാ വിദഗ്ധനായ ഫാലി എസ് നരിമാന്‍ അടക്കമുള്ള ആളുകളില്‍ നിന്ന് ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള ഉപദേശം സര്‍ക്കാര്‍ തേടുന്നത്.

Next Story

RELATED STORIES

Share it