Sub Lead

മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്; ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്; ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
X
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണെന്നും നിങ്ങളാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ്. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണ്. ബിജെപി രാജ്യസ്‌നേഹികളല്ല രാജ്യദ്രോഹികളാണ്. താന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രി മണിപ്പൂരില്‍ പോയോ? അദ്ദേഹം മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാവുന്നില്ല.

ഇന്ത്യയുടെ ശബ്ദം കേട്ടില്ലെങ്കില്‍ മോദി പിന്നെ ആരെ കേള്‍ക്കും. പ്രധാന മന്ത്രി രാവണനെ പോലെയാണ്. അദ്ദേഹം കേള്‍ക്കുന്നത് അമിത് ഷായെയും ഗൗതം അദാനിയെയുമാണ്. ഭാരതത്തെയല്ല. രാവണനും അതുപോലെയായിരുന്നു. വിഭീഷണനെയും മേഖനാഥനെയും മാത്രമായിരുന്നു കേട്ടിരുന്നതെന്നും രാഹുല്‍ പറഞ്ഞു. എംപി സ്ഥാനം തിരിച്ച് നല്‍കിയതിന് നന്ദി പറഞ്ഞാണ് രാഹുല്‍ ഗാന്ധി സംസാരം തുടങ്ങിയത്. രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം ഉയര്‍ത്തി ഭരണപക്ഷ എപിമാര്‍ ബഹളം വച്ചപ്പോള്‍, നിങ്ങള്‍ പേടിക്കേണ്ട, താന്‍ അദാനിയെ കുറിച്ച് ഒന്നും പറയില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

ഹൃദയത്തില്‍ നിന്ന് വരുന്ന കാര്യങ്ങളാണ് പറയാന്‍ പോവുന്നതെന്നും യാത്ര അവസാനിച്ചിട്ടില്ലെന്നും ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നില്ല. പ്രതിപക്ഷത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയായിരിക്കും അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് തുടക്കമിടുകയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആയിരുന്നു ഇന്നലെ പ്രതിപക്ഷ വാദങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്.




Next Story

RELATED STORIES

Share it