Sub Lead

ജനസേവനം സാമൂഹിക ദൗത്യം; ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ പുച്ഛിച്ച് തള്ളുന്നു: പോപുലര്‍ ഫ്രണ്ട്

രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വക്താക്കള്‍ക്ക് ഇത്തരം സേവനം ഉപയോഗിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ജനസേവനം സാമൂഹിക ദൗത്യം; ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ പുച്ഛിച്ച് തള്ളുന്നു: പോപുലര്‍ ഫ്രണ്ട്
X

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യു ആന്റ് റീലിഫ് ടീമിന് പരിശീലനം നല്‍കിയ അഗ്‌നിശമന സേനക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണം വര്‍ഗീയധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യു ആന്റ് റീലിഫ് ടീമിന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് എന്തോ വലിയ അപരാധമായാണ് ബിജെപി പ്രചരിപ്പിക്കുന്നത്.

ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ സംഘടനയാണ് പോപുലര്‍ ഫ്രണ്ട് എന്ന് കേരളത്തിനറിയാം. വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ബിജെപി നാടിന്റെ പുരോഗതിക്ക് വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത്. നിരന്തരമായി പ്രകൃതിക്ഷോഭവും പ്രളയവും മണ്ണിടിച്ചിലും നേരിടുന്ന കേരളത്തില്‍ രക്ഷാദൗത്യത്തിനായി മതരാഷ്ട്രീയസാമൂഹിക സംഘടനകള്‍ മുന്നോട്ടുവന്ന് ജനങ്ങളെ സാന്ത്വനിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ പോലും പരാജയപ്പെട്ട ഇടങ്ങളില്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ പോപുലര്‍ ഫ്രണ്ട് മുന്നിട്ടിറങ്ങുന്നത് സഹജീവികളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.

കേരളത്തെ കണ്ണീരിലാഴ്ത്തിയ 2018 ആഗസ്തിലെ മഹാപ്രളയഘട്ടത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചെത്തിയ പ്രളയങ്ങളിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും രക്ഷാദൗത്യം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ മേഖലകളില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ കാഴ്ചവച്ചത്. പ്രളയവും ഉരുള്‍പൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തുനടപ്പിലാക്കി വരികയാണ്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഭവന പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കി.

കേരളത്തിന്റെ തെക്കന്‍ കടല്‍ത്തീരത്തുണ്ടായ ഓഖി ദുരന്തത്തില്‍ കൈത്താങ്ങായെത്തി ഇരകളെ ചേര്‍ത്തുനിര്‍ത്താനും പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ക്ക് കഴിഞ്ഞു. ഓഖി ദുരിതബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഘടനയുടെ സഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. സ്വന്തമായ പദ്ധതികള്‍ക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടി പിന്തുണക്കുകയാണ് സംഘടന ചെയ്തത്.

കട്ടിപ്പാറയിലും കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടലിനേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ച വേളയിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കര്‍മനിരതരായിരുന്നു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയ നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തത് ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ദിവസങ്ങളോളം വളണ്ടിയേഴ്‌സ് കര്‍മനിരതരായി.

മാരക വൈറസായ നിപ കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മരണാനന്തര കര്‍മം ചെയ്യുന്നതുള്‍പ്പടെയുള്ള സേവനത്തിന് മുന്നിട്ടിറങ്ങിയതും പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നു. ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കൊവിഡ് മഹാമാരിയുടെ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായും സംഘടനാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാതെ ജനം ഭീതിയിലായപ്പോള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് രംഗത്തെത്തി മാതൃകയായിരുന്നു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ദുരന്തനിവാരണവുമായി പരിശീലനം നല്‍കേണ്ട വിഭാഗമാണ് പോലിസ് സേനയും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരും. ആ സേവനമാണ് പോപുലര്‍ ഫ്രണ്ടും ഉപയോഗിച്ചത്. രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വക്താക്കള്‍ക്ക് ഇത്തരം സേവനം ഉപയോഗിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അതിനെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളികളയുന്നു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ബിജെപിയും സംഘപരിവാരവും. ആ ദുരന്തത്തില്‍ നിന്ന് രാജ്യത്തിനെ രക്ഷിക്കാന്‍ പോപുലര്‍ ഫ്രണ്ട പ്രതിജ്ഞാബദ്ധമാണ്.

സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, സോണല്‍ പ്രസിഡന്റ് എസ് നവാസ് പങ്കെടുത്തു.

Next Story

RELATED STORIES

Share it