Sub Lead

2.5 ലക്ഷത്തിന് മുകളിലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുന്നു

2.5 ലക്ഷത്തിന് മുകളിലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുന്നു
X

ന്യൂഡല്‍ഹി: പ്രതിവര്‍ഷം 2.50 ലക്ഷം രൂപയില്‍ കൂടുതലുള്ള ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പരിധി അഞ്ചുലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പുതിയ ആദായനികുതി (ഐടി) നിയമപ്രകാരം 2022 ഏപ്രില്‍ 1 മുതല്‍ നികുതി നല്‍കാവുന്നതും അല്ലാത്തതുമായ അക്കൗണ്ടുകള്‍ എന്ന രീതിയില്‍ പിഎഫ് അക്കൗണ്ടുകള്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഉദാഹരണത്തിന് ഒരു സര്‍ക്കാരിതര ജീവനക്കാരന്‍ പിഎഫ് അക്കൗണ്ടില്‍ അഞ്ചുലക്ഷം നിക്ഷേപിക്കുന്നു. ഇതില്‍ 2.50 ലക്ഷത്തിന് മുകളിലുള്ള തുക നികുതിക്ക് വിധേയമായിരിക്കും.

ഒരുസര്‍ക്കാര്‍ ജീവനക്കാരന്‍ ആറുലക്ഷം രൂപ പിഎഫില്‍ നിക്ഷേപിച്ചാല്‍ ഒരുലക്ഷം രൂപ നികുതിയുടെ പരിധിയില്‍ വരും. 2021-22 സാമ്പത്തിക വര്‍ഷം പിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്ക് 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇപിഎഫ്ഒ കുറച്ച സമയത്താണ് പുതിയ വ്യവസ്ഥകൂടി വരുന്നത്. 8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറച്ചത്. 2021-22 സാമ്പത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. നിരക്കില്‍ 40 ബേസിസ് പോയന്റി (0.40%) ന്റെ കുറവാണ് വരുത്തിയത്.

ഉയര്‍ന്ന വരുമാനമുള്ളവര്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നത് തടയുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. നികുതിദായകരില്‍ ഒരു ശതമാനത്തില്‍ താഴെയുള്ളവരെയാണ് ഈ നീക്കം ബാധിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ജീവനക്കാരുടെ പ്രതിവര്‍ഷം 2.50 ലക്ഷം രൂപയില്‍ കൂടുതലുള്ള സംഭാവനകളില്‍ നിന്നുള്ള പിഎഫ് വരുമാനത്തില്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതിനായി, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, 1962 ലെ ആദായനികുതി ചട്ടങ്ങള്‍ക്ക് കീഴില്‍ ഒരു പുതിയ വകുപ്പ് 9D ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it