Sub Lead

പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച വീടിന്റെ പടി കയറി പ്രീതാഷാജിയും കുടുംബവും

ഇന്ന് ഉച്ചയോടെ വീടിന്റെ താക്കോല്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫിസറും വീടിന്റെ ആധാരം സ്വകാര്യ ബാങ്കും തിരികെ നല്‍കിയതോടെയായിരുന്നു സമര സമിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രീതാ ഷാജിയുടെയും കുടുംബത്തിന്റെയും ഗൃഹപ്രവേശം നടന്നത്.ഒദ്യോഗികമായുള്ള ഗൃഹപ്രവേശന ചടങ്ങ് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഈ മാസം 24 ന് രാവിലെ നടക്കും

പോരാട്ടത്തിലൂടെ  തിരിച്ചുപിടിച്ച  വീടിന്റെ പടി കയറി പ്രീതാഷാജിയും കുടുംബവും
X

കൊച്ചി: ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും നാളുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ തിരിച്ചു പിടിച്ച് പ്രീതാ ഷാജിയും കുടുബവും ഒടുവില്‍ തിരികെ വീടിന്റെ പടി കയറി.ഇന്ന് ഉച്ചയോടെ വീടിന്റെ താക്കോല്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫിസറും വീടിന്റെ ആധാരം സ്വകാര്യ ബാങ്കും തിരികെ നല്‍കിയതോടെയായിരുന്നു സമര സമിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രീതാ ഷാജിയുടെയും കുടുംബത്തിന്റെയും ഗൃഹപ്രവേശം നടന്നത്.നാളുകള്‍ നീണ്ട പോരാട്ടത്തിന്റെ വിജയമെന്ന നിലയില്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു ഇവരുടെ വീട്ടിലേക്കുള്ള പ്രവേശനം നടന്നത്. വീട് അറ്റകുറ്റപ്പണി നടത്തിയ ശേഷം ഒദ്യോഗികമായുള്ള ഗൃഹപ്രവേശന ചടങ്ങ് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഈ മാസം 24 ന് രാവിലെയാണ് നടക്കുന്നത്. തുടര്‍ന്ന് ചെറിയ തോതില്‍ സദ്യയും വൈകുന്നേരം സമരസമിതി പ്രവര്‍ത്തകരയെും പ്രീതാഷാജിയുടെ സമരത്തെ പിന്തുണച്ച് രംഗത്തുണ്ടായിരുന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനവും നടക്കുമെന്ന്് പ്രീതാ ഷാജിയുടെ ഭര്‍ത്താവ് ഷാജി, സര്‍ഫാസി വിരുദ്ധ സമിതി നേതാവ് പി ജെ മാനുവല്‍ എന്നിവര്‍ പറഞ്ഞു.

നാളുകള്‍ നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ അടുത്തിടെ പ്രീതാഷാജിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 43,51,362 രൂപ സ്വകാര്യ ബാങ്കില്‍ കെട്ടി വെച്ചാല്‍ പ്രീതാ ഷാജിക്ക് വീടും സ്ഥലവും തിരികെ എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒപ്പം ബാങ്കില്‍ നിന്നും വീട് ലേലത്തില്‍ പിടിച്ച രതീഷ് എന്ന വ്യക്തിക്ക് 1,89,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് പ്രീതാഷാജിയും സമര സമിതി നേതാക്കളും ചേര്‍ന്ന് തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയില്‍ പൊതുജനങ്ങളില്‍ നിന്നും പലിശയില്ലാതെ പണം പിരിച്ച് ഏതാനും ദിവസം മുമ്പ് ബാങ്കില്‍ അടച്ചു. കിടപ്പാടം വീണ്ടെടുക്കുന്നതിനായി ബാങ്കില്‍ പണം നല്‍കാന്‍ നിരവധി പേരാണ് പ്രീതാ ഷാജിക്ക് സഹായഹസ്തവുമായി എത്തിയത്.ആവശ്യത്തിനുള്ള പണം ആയതോടെ പിന്നീട് ജനങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നത് നിര്‍ത്തുകയായിരുന്നു. അഞ്ചു ദിവസം കൊണ്ടു തന്നെ ആവശ്യത്തിനുള്ള പണം ലഭിച്ചു. രതീഷിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ച 1,89,000 രൂപ പ്രീതാ ഷാജി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം ഇത് വാങ്ങാന്‍ തയാറായില്ല. തുടര്‍ന്ന് കോടതിയുടെ സാന്നിധ്യത്തിലാണ് ഈ പണം അദ്ദേഹത്തിനു വേണ്ടി അഭിഭാഷകന്‍ കൈപ്പറ്റിയത്.

1994 ല്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു വീടും സ്ഥലവും പ്രീതാ ഷാജി ഈടായി നല്‍കിയത്. വായ്പ അടവ് മുടങ്ങിയതോടെ വീടും സ്ഥലവും കടക്കെണിയില്‍ പെട്ടു. തുടര്‍ന്ന് ഒരു ലക്ഷം രൂപ ജാമ്യം നിന്ന ബാധ്യതയിലേക്ക് അടയ്ക്കുകയും ചെയ്തു.എന്നിട്ടും ബാങ്ക് ഇവരുടെ ബാക്കിയുണ്ടായിരുന്ന കോടികള്‍ വില വരുന്ന 18.5 സെന്റ് കിടപ്പാടം കേവലം 37.8 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ലേലം ചെയ്തത്.തുടര്‍ന്നാണ് കിടപ്പാടം തിരികെ കിട്ടാന്‍ പ്രീതാ ഷാജിയും കുടുംബവും സമര രംഗത്തേയ്ക്കിറങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി സര്‍ഫാസി വിരുദ്ധ സമിതി നേതാക്കളും രംഗത്തെത്തിയതോടെ പീന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. നിയമപോരാട്ടത്തിനൊപ്പം വിടിനുമുന്നില്‍ ചിതയൊരുക്കിയുള്ള സമരവുമായി പ്രീത ഷാജി മുന്നോട്ടു പോയി. ഒരു ഘട്ടത്തില്‍ വീട് ഒഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫിസറെ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് താക്കോല്‍ വില്ലേജ് ഓഫിസര്‍ക്ക് കൈമാറി പ്രീതാ ഷാജിയും കുടുംബവും തെരിവിലേക്കിറങ്ങിയെങ്കിലും സമരവും നിയമപോരാട്ടവും തുടര്‍ന്നു. ഇതിനൊടുവിലാണ് ഹൈക്കോടതി പ്രീതാഷാജിക്ക് അനൂകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.


Next Story

RELATED STORIES

Share it