Sub Lead

ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ സ്വഭാവം കത്തോലിക്ക സഭ തിരിച്ചറിയണം: പ്രകാശ് കാരാട്ട്

ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ സ്വഭാവം കത്തോലിക്ക സഭ തിരിച്ചറിയണം: പ്രകാശ് കാരാട്ട്
X

കോഴിക്കോട്: കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ സ്വഭാവം മനസ്സിലാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ക്രൈസ്തവ പുരോഹിതരെ തന്ത്രപരമായി വശത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ലഹരി കടത്ത് ഒരു മത വിഭാഗത്തിന്റെ മേല്‍ ചാര്‍ത്തുന്നത് തെറ്റാണ്. ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നുവെന്നും 'കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് അരുത്' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കാരാട്ട് കുറ്റപ്പെടുത്തി.

ഹിന്ദുത്വ ശക്തികള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അത് മുസ് ലിംകളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ്. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍, ക്രൈസ്തവര്‍ക്കെതിരെ 1774 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രാജ്യത്തുടനീളം നടന്നിട്ടുണ്ട്. 2016നു ശേഷം ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 59.6 ശതമാനം വര്‍ധിച്ചു. നിരന്തരം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് മുസ്‌ലിംകള്‍ക്കെതിരെ തങ്ങളുടെ നിലപാട് കര്‍ശനമാക്കുമ്പോള്‍ തന്ത്രപരമായി ക്രിസ്ത്യന്‍ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താന്‍ ശ്രമിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി മോദി തന്നെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കളെ കണ്ടിരുന്നു.

1921ലെ മലബാര്‍ കലാപത്തെ വികലമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍എസ്എസ് സപ്തംബര്‍ 25ന് 'മലബാര്‍ ഹിന്ദു വംശഹത്യ ദിനം' ആചരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിനും മുസ്‌ലിം കര്‍ഷകരെ അടിച്ചമര്‍ത്തുന്ന ജന്മിമാര്‍ക്കുമെതിരെയായിരുന്നു മലബാര്‍ കലാപം. ബ്രിട്ടീഷ് സായുധസേന കലാപത്തെ ക്രൂരമായി അടിച്ചമര്‍ത്തി. കേരളത്തിലെ ക്രൈസ്തവരോട് ആര്‍എസ്എസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന സഹതാപത്തിന്റെ ഭാഗമായി മലബാര്‍ കലാപം ഹിന്ദുവിരുദ്ധം മാത്രമല്ല, ക്രിസ്ത്യന്‍ വിരുദ്ധവുമാണെന്നുകൂടി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇസ്‌ലാമോഫോബിയയുടെ അപകടങ്ങളെയും ഹിന്ദുത്വശക്തികള്‍ കളിക്കുന്ന ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളെയും കത്തോലിക്കാ സഭയില്‍നിന്നും മറ്റു ക്രിസ്ത്യന്‍ സഭകളും ചൂണ്ടിക്കാണിക്കുന്നുവെന്നത് സന്തോഷകരമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാറിന്റെ പദ്ധതികളില്‍ സഭാനേതാക്കള്‍ കുടുങ്ങാനുള്ള സാധ്യതകള്‍ക്കെതിരെ ആദ്യം മുന്നറിയിപ്പ് നല്‍കിയവരില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ഉള്‍പ്പെടുന്നതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it