Sub Lead

കിളികൊല്ലൂരില്‍ സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ വെളളപ്പൂശി കമ്മീഷണര്‍

കിളികൊല്ലൂരില്‍ സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ വെളളപ്പൂശി കമ്മീഷണര്‍
X

കൊല്ലം: കള്ളക്കേസില്‍ കുടുക്കി സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ വെളളപ്പൂശി കമ്മീഷണര്‍. സിഐയും എസ്‌ഐയും യുവാക്കളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കൊല്ലം സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധം കനത്തതിന് പിന്നാലെയാണ് സിഐ അടക്കം നാല് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.

കേസ് കെട്ടിച്ചമച്ചാണ് യുവാക്കളെ മര്ദ്ദിച്ചതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും തുടക്കത്തില്‍ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പകരം എസ്‌ഐ അടക്കം നാല് പേരെ അവരുടെ വീടിന് അടുത്തുള്ള പോലിസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്.

സിഐ കെ വിനോദിനെതിരെ നടപടിയൊന്നും ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായി മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. സിഐ കെ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അപ്പോഴും സിഐ വിനോദിനെയും എസ്‌ഐ അനീഷിനെയും സംരക്ഷിക്കുന്നതാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചു വരുത്തിയ ശേഷം കിളിക്കൊല്ലൂര്‍ സ്‌റ്റേഷനില്‍ പേരൂര്‍ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

ബൈക്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐയും വിഷ്ണുമായി ഉണ്ടായ തര്‍ക്കമായിരുന്നു കള്ളക്കേസിന് പിന്നിലെ യഥാര്‍ത്ഥ കാരണം. യുവാക്കള്‍ക്കെതിരായ കേസിനും പോലിസ് മര്‍ദ്ദനത്തിനും പിന്നാലെ യുവാക്കളിലൊരാളുടെ വിവാഹം മുടങ്ങുകയും രണ്ടാമന് പൊലീസിലെ കിട്ടാനിരുന്ന ജോലി നഷ്ടമാവുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it