Sub Lead

പാര്‍ലമെന്റിലെ അതിക്രമം; പ്രതികള്‍ക്കെതിരെ യുഎപിഎ

പാര്‍ലമെന്റിലെ അതിക്രമം; പ്രതികള്‍ക്കെതിരെ യുഎപിഎ
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളിലും പുറത്തുമായി അതിക്രമം കാട്ടിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ഐപിസി 120 ബി, 452 വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ഒന്നോടെ ലോക്‌സഭയുടെ ശൂന്യവേളയില്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് ചേംബറിലേക്ക് ചാടിയിറങ്ങി അതിക്രമം നടത്തിയത്. സാഗറാണ് ആദ്യം ചാടിയിറങ്ങി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്തത്. കൂടെയുണ്ടായിരുന്ന മനോരഞ്ജന്‍ അല്‍പ്പസമയത്തിനു ശേഷം പുകയുടെ കാന്‍ തുറക്കുകയായിരുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ മേശയ്ക്കു മുകളിലൂടെ ചാടിയ സാഗറിനെ എംപിമാര്‍ ചേര്‍ന്ന് കീഴടക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമോല്‍, നീലംദേവി എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ ആകെ ആറു പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ അഞ്ചുപേരാണ് പിടിയിലായിട്ടുള്ളത്. ഇന്നലെ തന്നെ ഇവരെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തിരുന്നു.

അതിനിടെ, വന്‍ സുരക്ഷാ വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ എംപിമാരും സന്ദര്‍ശകരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ നടപടി തുടങ്ങി. പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനഃപരിശോധിച്ചു. എംപിമാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പ്രത്യേക സ്ഥലം സജ്ജീകരിച്ചു. എംപിമാര്‍ക്കുള്ള സ്മാര്‍ട്ട് ഐഡന്റിറ്റി കാര്‍ഡുകളും ആളെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇതുപ്രകാരം സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങിനു കീഴില്‍ മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. വീഴ്ചകള്‍ കണ്ടെത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യാനാണ് സമിതിക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it