Sub Lead

ഇസ്രയേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍

ഇസ്രയേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍
X
ഇസ് ലാമാബാദ്: ഇസ്രയേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഫലസ്തീന്‍ പ്രശ്നത്തിന് ന്യായമായ ഒത്തുതീര്‍പ്പുണ്ടാവുന്നതുവരെ 'സയണിസ്റ്റ്' രാഷ്ട്രത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇംറാന്‍ ഖാന്റെ പ്രതികരണം. എന്നാല്‍, ഇസ്രായേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ രാജ്യങ്ങളുടെ പേര് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. സമ്മര്‍ദ്ദം ചെലുത്തിയത് മുസ്ലിം രാജ്യങ്ങളാണോ മുസ് ലിം ഇതര രാജ്യങ്ങളാണോയെന്ന അവതാരകന്റെ ചോദ്യത്തിന്, ആ ചോദ്യം ഒഴിവാക്കണമെന്നും അത്തരം രാജ്യങ്ങളുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളതെന്നതിനാല്‍ പറയാന്‍ കഴിയില്ലെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. യുനൈറ്റഡ് അറബ് എമിറേറ്റ്സും(യുഎഇ) ബഹ്റയ്‌നും ഈയിടെ ടെല്‍ അവീവുമായി നയതന്ത്രവും സാമ്പത്തികവുമായ ബന്ധം സ്ഥാപിച്ചിരുന്നു. മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

''സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ നമുക്ക് സ്വന്തം കാലില്‍ നില്‍ക്കട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാം'' എന്നായിരുന്നു ഇംറാന്റെ മറുപടി. ഇതോടെ, എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ, പ്രധാനമായും സൗദി അറേബ്യയെയും യുഎഇയെയുമാണ് ഉദ്ദേശിച്ചതെന്നാണു വ്യക്തമാവുന്നത്. എന്നിരുന്നാലും, ഇസ്രായേലിനെ അംഗീകരിക്കുന്നതില്‍ മറ്റൊരു ചിന്തയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

''ഫലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന ഒരു ന്യായമായ ഒത്തുതീര്‍പ്പ് ഇല്ലാതെ ഇസ്രായേലിനെ അംഗീകരിക്കാന്‍ എനിക്ക് മറ്റൊരു ചിന്തയുമില്ല,'' അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ ജിന്നയുടെ പാത പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ അംഗീകരിക്കാന്‍ പലതവണ വിസമ്മതിച്ച രാജ്യത്തിന്റെ സ്ഥാപക പിതാവ് മുഹമ്മദ് അലി ജിന്നയെ പരാമര്‍ശിച്ചായിരുന്നു പ്രതികരണം.

അമേരിക്കയില്‍ ഇസ്രായേല്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ട്രംപിന്റെ കാലഘട്ടത്തില്‍ സ്വാധീനം അസാധാരണമായിരുന്നു. ഇസ്രായേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റൊരു രാജ്യമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു. 'അഫ്ഗാനിസ്ഥാന്‍ അല്ല, ഇസ്രായേലാണ് യഥാര്‍ത്ഥ പ്രശ്നം. ജോ ബെഡന്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് നോക്കുന്നത്. ട്രംപിന്റെ ഇസ്രായേല്‍ നയങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തുന്നുണ്ടോ തുടരുകയാണോ എന്നാണു നോക്കുന്നതെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞതായി ഡെയ്‌ലി സബാഹ് റിപോര്‍ട്ട് ചെയ്തു.

Pakistani PM Khan says he is under pressure to recognize Israel

Next Story

RELATED STORIES

Share it